ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ
സിനിമാ-സീരിയൽ-റിയാലിറ്റി ഷോ താരങ്ങൾ നിറഞ്ഞാടുകയാണ് ഇത്തവണത്തെ നിയമസഭ തെരഞ്ഞെടുപ്പിൽ. നടന്മാരായ കെ.ബി. ഗണേഷ് കുമാറും സുധീർ കരമനയും പിന്നണി ഗായിക ദലീമയുമൊക്കെ എൽഡിഎഫിനുവേണ്ടി കളത്തിലിറങ്ങുമ്പോൾ കൂടുതൽ സെലിബ്രിറ്റികളെ പരീക്ഷിക്കുന്നത് എൻഡിഎ ആണ്. നടനും സംവിധായകനുമായ മേജർ രവി, സംവിധായകൻ അഖിൽ മാരാർ, അഭിനേതാക്കളായ വിവേക് ഗോപൻ, അഞ്ജലി നായർ, റിയാലിറ്റി ഷോ താരം റോബിൻ രാധാകൃഷ്ണൻ തുടങ്ങിയവരൊക്കെയാണ് എൻഡിഎ നിരയിലുള്ളത്.
നടനും സംവിധായകനുമായ രമേഷ് പിഷാരടിയാണ് യുഡിഎഫ് ക്യാമ്പിലെ സെലിബ്രിറ്റി. നിരവധി സിനിമകളുടെ നിർമാതാവും നടനും സംവിധായകനുമായ മാണി സി. കാപ്പനും മോഹൻലാൽ നായകനായ 'മലൈക്കോട്ടെ വാലിബന്റെ’ നിർമാതാവ് ആർഎസ്പി നേതാവ് ഷിബു ബേബിജോണുമൊക്കെ യുഡിഎഫിലെ സിനിമാക്കാരാണ്.
ഇപ്പോള്‍ കാലാവധി കഴിയുന്ന നിയമസഭയില്‍ സിനിമാരംഗത്തു നിന്നുള്ള നാലുപേരാണ് ജനപ്രതിനിധികളായുള്ളത്. കെ.ബി. ഗണേഷ് കുമാര്‍, എം. മുകേഷ്, മാണി സി. കാപ്പന്‍, ദലീമ എന്നിവരാണ് നിയമസഭാംഗങ്ങളായത്. മുമ്പ് പി.ടി. കുഞ്ഞുമുഹമ്മദിനെയും മഞ്ഞളാംകുഴി അലിയെയുമൊക്കെ നിയമസഭയിലെത്തിച്ച കേരളം പ്രേംനസീർ മുതൽ ധർമ്മജൻ ബോൾഗാട്ടിയെയും കൃഷ്ണകുമാറിനെയും വരെ തോൽപ്പിച്ചിട്ടുമുണ്ട്.
1965ല്‍ നടന്ന നിയമസഭ തെരഞ്ഞെടുപ്പിലാണ് സിനിമാ മേഖലയില്‍ നിന്നുള്ള ആദ്യത്തെ വിജയിയെ കേരളം കാണുന്നത്.
എന്നാല്‍, വിജയിച്ചിട്ടും അദ്ദേഹത്തിന് എംഎൽഎ ആകാനായില്ല എന്നത് മറ്റൊരു ചരിത്രം. പ്രശസ്ത സംവിധായകന്‍ രാമു കാര്യാട്ടാണ് ആദ്യമായി നിയമസഭയിലേക്ക് ജയിക്കുന്ന സിനിമാക്കാരൻ. എന്നാൽ, 1965ലെ തെരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിക്കോ സഖ്യത്തിനോ ഭൂരിപക്ഷം നേടാന്‍ കഴിയാത്തതിനാല്‍ സത്യപ്രതിജ്ഞ ചെയ്യാനായില്ല. അതിനാല്‍ അംഗങ്ങളുടെ സത്യപ്രതിജ്ഞക്ക് മുമ്പ് നിയമസഭ പിരിച്ചുവിട്ടു. 1967ലെ അടുത്ത തെരഞ്ഞെടുപ്പ് വരെ സംസ്ഥാനം രാഷ്ട്രപതി ഭരണത്തിന് കീഴിലായി. തൃശൂരിലെ നാട്ടിക മണ്ഡലത്തില്‍ നിന്ന് സ്വതന്ത്രനായി മത്സരിച്ച് ജയിച്ചാണ് രാമു കാര്യാട്ട് നിയമസഭയിലെത്തിയത്. അദ്ദേഹത്തെ ദേശീയ പ്രശസ്തിയിലെത്തിച്ച സിനിമയായ ചെമ്മീന്റെ ചിത്രീകരണം നടന്നതും നാട്ടിക ബീച്ചിലായിരുന്നു.