പ്രതിരോധ നിരയ്ക്കു കരുത്തേകാൻ യുഎഇ; പരിശീലനത്തിന് 10 കോടി ദിർഹത്തിന്റെ ഫണ്ട്
അബുദാബി∙പ്രതിരോധ നിരയെ ലോക നിലവാരത്തിലേക്ക് ഉയർത്താൻ യുഎഇ വമ്പൻ പരിശീലന പദ്ധതി പ്രഖ്യാപിച്ചു. പ്രതിരോധ-സുരക്ഷാ മേഖലയിലെ മുൻനിര പോരാളികളുടെ പരിശീലനത്തിനു 10 കോടി ദിർഹം ഗ്രാൻഡ് വകയിരുത്തും. അടിയന്തര സാഹചര്യങ്ങളെ നേരിടാനുള്ള ശേഷി വർധിപ്പിക്കുകയാണ് ലക്ഷ്യം.
ഇന്നലെ അബുദാബിയിൽ നാഷനൽ ഫസ്റ്റ് ലൈൻ ഓഫ് ഡിഫൻസ് ഫോറത്തിലായിരുന്നു പ്രഖ്യാപനം. മുൻനിര പോരാളികൾക്ക് രാജ്യാന്തര നിലവാരത്തിലുള്ള പരിശീലനം നൽകുന്നതിനാണ് തുക വിനിയോഗിക്കുക. ഇതിൽ മെഡിക്കൽ എമർജൻസി, ഡിസാസ്റ്റർ മാനേജ്‌മെന്റ്, ക്രൈസിസ് റെസ്പോൺസ് എന്നിവയും ഉൾപ്പെടും.
ഫസ്റ്റ് ലൈൻ ഓഫ് ഡിഫൻസ് ഓഫിസിനാണ് പദ്ധതിയുടെ മേൽനോട്ട ചുമതല. ഡോക്ടർമാർ, നഴ്സുമാർ, പാരാമെഡിക്സ്, സിവിൽ ഡിഫൻസ്, പൊലീസ് ഉദ്യോഗസ്ഥർ എന്നിവരുടെ ക്ഷേമവും കാര്യക്ഷമതയും ഉറപ്പാക്കുകയാണ് ദൗത്യം. ഉദ്യോഗസ്ഥർക്ക് എവിടെയിരുന്നും നൂതന അറിവുകൾ നേടുന്നതിനായി പുതിയ ഓൺലൈൻ ലേണിങ് പ്ലാറ്റ്‌ഫോം പുറത്തിറക്കി. രാജ്യത്തിനു വേണ്ടി സേവനം അനുഷ്ഠിക്കുന്നവരുടെ ത്യാഗങ്ങളെ അംഗീകരിക്കുകയും അവർക്ക് ആവശ്യമായ മാനസികവും സാങ്കേതികവുമായ പിന്തുണ നൽകുകയും ചെയ്യുക എന്നതാണ് സർക്കാരിന്റെ മുൻഗണന. പ്രകൃതിക്ഷോഭങ്ങൾ, ആരോഗ്യ അടിയന്തരാവസ്ഥകൾ എന്നിവയുണ്ടാകുമ്പോൾ ഏറ്റവും വേഗത്തിലും കൃത്യമായും ഇടപെടാൻ പരിശീലനം ഉദ്യോഗസ്ഥരെ പ്രാപ്തരാക്കും.
അമേരിക്കൻ ഡിസാസ്റ്റർ ഫൗണ്ടേഷൻ, യൂറോപ്യൻ സെന്റർ ഫോർ ഡിസാസ്റ്റർ മെഡിസിൻ തുടങ്ങി ലോകപ്രശസ്ത സ്ഥാപനങ്ങളുമായി സഹകരിച്ചാണ് പരിശീലനം. ദുരന്ത നിവാരണം, എമർജൻസി മാനേജ്‌മെന്റ് തുടങ്ങിയവയിൽ രാജ്യാന്തര നിലവാരത്തിലുള്ള സർട്ടിഫിക്കേഷൻ ഉദ്യോഗസ്ഥർക്ക് നിർബന്ധമാക്കും. അടിയന്തര സാഹചര്യങ്ങളെയും ദുരന്തങ്ങളെയും നേരിടുന്നതിനുള്ള മെഡിക്കൽ ട്രെയിനിങിന് ലൈസൻസ് ലഭിക്കുന്ന മധ്യപൂർവദേശ, വടക്കൻ ആഫ്രിക്കൻ രാജ്യങ്ങളിലെ ആദ്യത്തെ കേന്ദ്രമാകും യുഎഇയിലേത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ), സിമുലേഷൻ പ്രോഗ്രാമുകൾ എന്നിവ പരിശീലനത്തിൽ ഉൾപ്പെടുത്തിയതിലൂടെ അബുദാബിയെ മേഖലയിലെ ആഗോള കേന്ദ്രമാക്കി മാറ്റിയെന്ന് യൂറോപ്യൻ സെന്റർ ഫോർ ഡിസാസ്റ്റർ മെഡിസിൻ പ്രസിഡന്റ് പ്രഫ. റോബർട്ടോ മുഗാവെറോ പറഞ്ഞു.