മയക്കുമരുന്ന് ഇല്ലാത്ത തമിഴ്നാട്, തൊഴിൽരഹിതരായ ബിരുദധാരികൾക്ക് പ്രതിമാസം 4000 രൂപ; കന്നിയങ്കത്തിനിറങ്ങുന്ന ടിവികെ ലക്ഷ്യം വയ്ക്കുന്നത് യുവാക്കളെ
തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ തമിഴക വെട്രി കഴകം (ടിവികെ) സ്ഥാനാർഥികൾ മത്സരരംഗത്തേക്ക് ഇറങ്ങുകയാണ്. യുവാക്കളെ ലക്ഷ്യം വെച്ച് ആണ് അവർ പ്രകടന പത്രിക പുറത്തിറക്കിയിരിക്കുന്നത്. മയക്കുമരുന്ന് ഇല്ലാത്ത തമിഴ്നാടിന്റെ സൃഷ്ടിക്കുമെന്ന് പറഞ്ഞുകൊണ്ടാണ് ടിവികെ അധ്യക്ഷൻ വിജയ് തെരഞ്ഞെടുപ്പ് പത്രിക പുറത്തിറക്കിയത്. 29 വയസ്സുകഴിഞ്ഞ തൊഴിൽരഹിതരായ ബിരുദധാരികൾക്ക് പ്രതിമാസം 4000 രൂപയും ഡിപ്ലോമധാരികൾക്ക് 2000 രൂപയും നൽകുമെന്നതാണ് പത്രികയിലെ മറ്റ് പ്രധാന വാഗ്ദാനങ്ങൾ.
അധികാരം ലഭിച്ചാൽ പന്ത്രണ്ടാം ക്ലാസ് മുതൽ പിഎച്ച്.ഡി. തലം വരെയുള്ള പഠനത്തിന് 20 ലക്ഷം രൂപവരെ ഈടില്ലാത്ത പലിശരഹിതവായ്പ ലഭ്യമാക്കുമെന്നും പത്രികയിൽ പറയുന്നു.
സ്വയം തൊഴിൽ കണ്ടെത്തുന്നതിന് ഈടൊന്നുമില്ലാതെ 25 ലക്ഷം രൂപ വരെ പലിശരഹിതവായ്പ, തൊഴിലവസരങ്ങളുടെ 75 ശതമാനം തമിഴ്നാട്ടുകാർക്ക് മാറ്റിവെക്കുന്ന സ്വകാര്യ സ്ഥാപനങ്ങൾക്ക് നികുതിയിലും വൈദ്യുതിനിരക്കിലും ഇളവ്, സ്വകാര്യ, പൊതുമേഖലകളിലായി വർഷം അഞ്ചുലക്ഷം ഇന്റേൺഷിപ്പ് അവസരങ്ങൾ – അതിൽ ബിരുദധാരികൾക്ക് പ്രതിമാസം 10,000 രൂപ സ്‌റ്റൈപ്പെൻഡ് എന്നിവയാണ് മറ്റ് വാഗ്ദാനങ്ങൾ.
പെരമ്പൂരിലും തിരുച്ചിറപ്പള്ളി ഈസ്റ്റിലുമാണ് വിജയ് മത്സരിക്കുന്നത്. തമിഴ്‌നാട്ടിലെ 234 മണ്ഡലങ്ങളിലും ഏപ്രിൽ 23 ന് ഒറ്റ ഘട്ടമായാണ് വോട്ടെടുപ്പ്.