ഖത്തറിനെയും ഒമാനെയും ഇറാൻ ക്രമേണ ഒഴിവാക്കുകയാണ്.
ദുബായ്∙ ഹോർമുസ് കടലിടുക്ക് അടച്ചതും സമുദ്രം വഴിയുള്ള ചരക്ക് നീക്കം തടയുന്നതും ഇറാന്റെ സാമ്പത്തിക തീവ്രവാദമാണെന്ന് യുഎഇ. ഇതു രാജ്യാന്തര വിഷയമാണെന്നും പ്രതിസന്ധി പൂർണമായി ബാധിച്ചെന്നും അറബ് ലീഗ് കൗൺസിലിൽ യുഎഇ മന്ത്രി ഖലീഫ ബിൻ ഷഹീൻ അൽ മറാർ പറഞ്ഞു.
ഹോർമുസ് വഴിയുള്ള കപ്പൽ യാത്ര സുരക്ഷിതമാക്കുന്നതിന് ഐക്യരാഷ്ട്ര സംഘടന, രാജ്യാന്തര മാരിടൈം ഓർഗനൈസേഷൻ ഉൾപ്പെടെ ആരു മുൻകയ്യെടുത്താലും യുഎഇ പിന്തുണയ്ക്കും. രാജ്യത്തെ സംരക്ഷിക്കാനുള്ള തിരിച്ചടി നൽകാൻ യുഎഇക്ക് എല്ലാ അവകാശവുമുണ്ടെന്നും മന്ത്രി പറഞ്ഞു.
വിഘടന വാദികളെ തൃപ്തിപ്പെടുത്തുന്ന വാർത്തകളാണ് ഇറാൻ മാധ്യമങ്ങൾ നൽകുന്നതെന്നു യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് ഡോ. അൻവർ ഗർഗാഷ് പറഞ്ഞു. ഗൾഫിലെ ഇറാൻ ആക്രമണങ്ങളെ ജിസിസി കൗൺസിൽ ശക്തമായ ഭാഷയിൽ അപലപിച്ചു.