നേമത്ത് ഇടതുപക്ഷം ആവശ്യപ്പെട്ടിട്ടാണ് പിന്തുണ നൽകിയതെന്ന് എസ്.ഡി.പി.ഐ.; മത്സരക്കളം കലങ്ങിമറിയുന്നു
തിരുവനന്തപുരം: സംസ്ഥാനമാകെ ഉറ്റുനോക്കുന്ന നേമം മണ്ഡലത്തിലെ മത്സരം എസ്.ഡി.പി.ഐ. ഇടപെടലോടെ കലങ്ങിമറിയുന്നു. ഇടതുപക്ഷം ആവശ്യപ്പെട്ടിട്ടാണ് പിന്തുണ നൽകിയതെന്ന് എസ്.ഡി.പി.ഐ. പരസ്യമായി സമ്മതിച്ചത് രാഷ്ട്രീയ വിവാദവുമായിക്കഴിഞ്ഞു.
എസ്.ഡി.പി.ഐ.യോട് പിന്തുണ ആവശ്യപ്പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞതിനു പിന്നാലെയാണ് സി.പി.എം. പ്രാദേശിക നേതൃത്വം പിന്തുണതേടിയെന്ന് എസ്.ഡി.പി.ഐ. സംസ്ഥാന പ്രസിഡന്റ് സി.പി.എ. ലത്തീഫ് വെളിപ്പെടുത്തിയത്.
നാമനിർദേശപത്രിക സമർപ്പണംമുതൽതന്നെ മൂന്ന് സ്ഥാനാർഥികളും തമ്മിൽ നടക്കുന്ന വാഗ്വാദങ്ങളും വെല്ലുവിളികളും ഇതോടെ അടുത്തഘട്ടത്തിലേക്കു കടന്നു. പ്രവചനാതീതമായ കടുത്ത മത്സരം നടക്കുന്ന നേമത്തെ വോട്ടർമാരെ പുതിയ വിവാദം ഏങ്ങനെയൊക്കെ സ്വാധീനിക്കാമെന്ന കണക്കുകൂട്ടലിലാണ് മുന്നണികൾ.
നേമത്ത് എസ്.ഡി.പി.ഐ.ക്ക് നിർണായകമായ വോട്ടുബാങ്കുണ്ട്. ഇത് എൽ.ഡി.എഫിന് പ്രഖ്യാപിച്ചത് മറ്റ് രണ്ട് മുന്നണികളെയും ആശങ്കയിലാക്കിയിട്ടുണ്ട്. ഭൂരിപക്ഷ-ന്യൂനപക്ഷ വോട്ടുകൾക്ക് ഒരുപോലെ വിധിനിർണയിക്കാൻ ശേഷിയുള്ള മണ്ഡലമാണ് നേമം.
ബി.ജെ.പി.യെ പരാജയപ്പെടുത്താനാണ് എൽ.ഡി.എഫിന് പിന്തുണനൽകുന്നതെന്നാണ് എസ്.ഡി.പി.ഐ. നേതാക്കളുടെ വാദം.
കഴിഞ്ഞ തവണയും പിന്തുണ എൽ.ഡി.എഫിനായിരുന്നുവെന്നും തങ്ങളുടെ 10,000 ത്തോളം വോട്ടുകളാണ് വി. ശിവൻകുട്ടിയുടെ ജയത്തിന് വഴിയൊരുക്കിയതെന്നും എസ്.ഡി.പി.ഐ. നേതാക്കൾ അവകാശപ്പെട്ടിരുന്നു. എസ്.ഡി.പി.ഐ.യുടെ പരസ്യ പ്രഖ്യാപനം ന്യൂനപക്ഷ ഏകോപനത്തിന് ഇടയാക്കുമോയെന്നാണ് മറ്റ് മുന്നണികളുടെ ആശങ്ക.