ജെറ്റ് ഇന്ധനവില വർധന; 8.5 ശതമാനം എന്നത് താൽക്കാലിക വർധനവ് മാത്രമെന്ന് കേന്ദ്ര സർക്കാർ
ഹോർമുസ് കടലിടുക്ക് അടച്ചതോടെ രാജ്യാന്തര സാഹചര്യങ്ങൾ കണക്കിലെടുത്ത് 100 ശതമാനത്തിലധികം വർധന പ്രതീക്ഷിച്ചിടത്താണ് സർക്കാർ നിയന്ത്രണം കൊണ്ടുവന്നത്
ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് രാജ്യാന്തര വിപണിയിൽ എണ്ണവില കുതിച്ചുയരുമ്പോഴും ആഭ്യന്തര വിപണിയിൽ ഇന്ധനവില കുത്തനെ കൂടാതെ കേന്ദ്ര സർക്കാർ ഇടപെടുന്നു. വിമാന ഇന്ധനമായ എടിഎഫിന് (ATF) 8.5 ശതമാനം വർധന മാത്രമാണ് ആഭ്യന്തര വിമാനക്കമ്പനികൾക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ഹോർമുസ് കടലിടുക്ക് അടച്ചതോടെ രാജ്യാന്തര സാഹചര്യങ്ങൾ കണക്കിലെടുത്ത് 100 ശതമാനത്തിലധികം വർധന പ്രതീക്ഷിച്ചിടത്താണ് സർക്കാർ നിയന്ത്രണം കൊണ്ടുവന്നത്. സാധാരണക്കാരുടെ യാത്രാച്ചെലവ് വർധിക്കാതിരിക്കാൻ എണ്ണക്കമ്പനികളുമായി ചേർന്ന് വില വർധന ലിറ്ററിന് ഏകദേശം 15 രൂപയായി കേന്ദ്രം പരിമിതപ്പെടുത്തി. അതേസമയം വിദേശ വിമാനക്കമ്പനികൾക്കും ചാർട്ടർ സർവീസുകൾക്കും ഈ ഇളവ് ലഭിക്കില്ല. സർക്കാരിന്റെ ഈ നീക്കത്തെ ഇൻഡിഗോ, സ്പൈസ് ജെറ്റ് തുടങ്ങിയ പ്രമുഖ വിമാനക്കമ്പനികൾ സ്വാഗതം ചെയ്തു.
വാണിജ്യ സിലിണ്ടറുകളുടെ വിലയിൽ വർധനവുണ്ടായെങ്കിലും വീടുകളിൽ ഉപയോഗിക്കുന്ന 14.2 കിലോ സിലിണ്ടറിന്റെ വിലയിൽ മാറ്റമുണ്ടാകില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി. ഗാർഹിക സിലിണ്ടർ 913 രൂപയായും ഉജ്ജ്വല ഗുണഭോക്താക്കൾക്ക് 613 രൂപയായും തുടരും. സൗദി കരാർ വിലയിൽ 44 ശതമാനം വർധനവുണ്ടായതാണ് വാണിജ്യ സിലിണ്ടറുകളുടെ വില കൂടാൻ കാരണമായത്. നിലവിൽ ഓരോ സിലിണ്ടറിലും എണ്ണക്കമ്പനികൾക്ക് വലിയ നഷ്ടം സംഭവിക്കുന്നുണ്ടെങ്കിലും ജനങ്ങളെ സംരക്ഷിക്കാനാണ് സർക്കാർ തീരുമാനം. പാകിസ്ഥാൻ, ശ്രീലങ്ക, നേപ്പാൾ തുടങ്ങിയ അയൽരാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിൽ പാചകവാതക നിരക്ക് ഇപ്പോഴും കുറവാണെന്നും പെട്രോളിയം മന്ത്രാലയം അറിയിച്ചു.
സാധാരണ പെട്രോൾ, ഡീസൽ വിലയിലും മാറ്റമില്ല. ഡൽഹിയിൽ പെട്രോൾ ലിറ്ററിന് 94.77 രൂപയും ഡീസലിന് 87.67 രൂപയുമായി തുടരും. എക്സ്പി 95, സ്പീഡ് തുടങ്ങിയ പ്രീമിയം പെട്രോൾ വകഭേദങ്ങൾക്ക് മാത്രമാണ് ലിറ്ററിന് 2 രൂപ വർദ്ധിപ്പിച്ചത്. ഇത് ആകെ ഇന്ധന വിൽപ്പനയുടെ വളരെ ചെറിയ ശതമാനം മാത്രമാണ്. രാജ്യാന്തര വിപണിയിൽ വില 100 ശതമാനം ഉയർന്ന സാഹചര്യത്തിലും ഇന്ത്യയിൽ വില വർദ്ധിപ്പിക്കാതെ സർക്കാർ സബ്‌സിഡി നൽകി വരികയാണ്.