പ്രധാനമന്ത്രി മോദി 4ന് കോട്ടയത്ത് എത്തിയേക്കില്ല; തിരുവല്ലയിലും തിരുവനന്തപുരത്തും എത്തും
തിരുവനന്തപുരം ∙ പ്രധാനമന്ത്രി നരേന്ദ്ര മോദി നാലിന് തിരുവനന്തപുരത്തും തിരുവല്ലയിലും തിരഞ്ഞെടുപ്പു പ്രചാരണത്തിനെത്തും. തിരുവല്ല, ആറന്മുള, ചെങ്ങന്നൂർ അടക്കമുള്ള 10 നിയമസഭാ മണ്ഡലങ്ങളിലെ പ്രവർത്തകരുടെ സംഗമമാണ് ഉച്ചയ്ക്ക് 1.30ന് തിരുവല്ല പബ്ലിക് സ്റ്റേഡിയത്തിൽ നടത്തുക. തിരുവനന്തപുരത്ത് കിള്ളിപ്പാലം മുതൽ കരമന വരെ ഒന്നര കിലോമീറ്റർ ദൂരം നടത്തുന്ന റോഡ്ഷോ തിരുവനന്തപുരം, നേമം മണ്ഡലങ്ങളിലൂടെ കടന്നുപോകും. കോട്ടയത്തു പരിഗണിച്ചിരുന്ന പ്രചാരണ പരിപാടിയുണ്ടാകില്ലെന്നാണു സൂചന. പൊതുയോഗത്തിനു സൗകര്യം ഒരുക്കാൻ പറ്റിയ മൈതാനം ലഭ്യമല്ലാത്ത സാഹചര്യത്തിലാണു പര്യടനം ഒഴിവാക്കുന്നത് എന്നാണു വിവരം.
കേരളത്തിൽ എൻഡിഎയുടെ തിരഞ്ഞെടുപ്പു പ്രചാരണത്തിനു തുടക്കം കുറിച്ച് മാർച്ച് 29ന് പാലക്കാട്ടു നടന്ന സമ്മേളനം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തിരുന്നു. പാലക്കാട്ടു നിന്നു തൃശൂരിലെത്തിയ പ്രധാനമന്ത്രി സ്വരാജ് റൗണ്ടിൽ റോഡ്ഷോയിൽ പങ്കെടുത്തതിനു ശേഷമാണ് കൊച്ചി വഴി ഡൽഹിക്ക് മടങ്ങിയത്. തൃശൂർ സ്വരാജ് റൗണ്ടിൽ ബിജെപി സ്ഥാനാർഥികളായ കെ.കെ.അനീഷ് കുമാർ (മണലൂർ), സി.സി.മുകുന്ദൻ (നാട്ടിക), പത്മജാ വേണുഗോപാൽ (തൃശൂർ), കേന്ദ്രമന്ത്രി സുരേഷ് ഗോപി എന്നിവർക്കൊപ്പമാണ് മോദി റോഡ് ഷോയിൽ പങ്കെടുത്തത്.