അധികാരം റെവല്യൂഷണറി ഗാർഡ് പിടിച്ചെടുത്തു, മൊജ്‌തബയും ഇരുട്ടിൽ
ടെഹ്‌റാൻ: ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാനുമായുള്ള അധികാര വടംവലിക്കിടെ, ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് (ഐആർജിസി) രാജ്യത്തിന്റെ നിയന്ത്രണം ഏറ്റെടുത്തുവെന്ന് റിപ്പോർട്ട്. ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ മിതവാദികളുമായി ചർച്ച നടക്കുന്നുവെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദം ഇറാൻ നിഷേധിച്ചതിന് പിന്നാലെയാണ് രാജ്യത്തിന്റെ നേതൃത്വം ആരുടെ കൈയിലാണെന്ന ചോദ്യം ഉയരുന്നത്.
മിതവാദി നേതാവായ പെസെഷ്‌കിയാൻ നിലവിൽ പൂർണമായ രാഷ്ട്രീയ സ്‌തംഭനാവസ്ഥയിലാണെന്നാണ് വിവരം. യുഎസ് ആക്രമണങ്ങൾക്കെതിരെയുള്ള ഇറാന്റെ സൈനിക പ്രതികരണങ്ങൾക്ക് നേതൃത്വം നൽകുന്ന ഐആർജിസി ഇപ്പോൾ പ്രധാന ഭരണകാര്യങ്ങൾ ഉൾപ്പെടെ നിയന്ത്രിക്കുന്നതായി അടുത്ത വൃത്തങ്ങൾ അറിയിച്ചു.
യുഎസ്-ഇസ്രായേൽ ആക്രമണങ്ങളിൽ ആയത്തുള്ള അലി ഖാംനഇയും മുൻനിര നേതാക്കളും കൊല്ലപ്പെട്ടതോടെ പരമോന്നത നേതാവിന്റെ അഭാവം വന്നതാണ് നിലവിലെ സാഹചര്യത്തിന് കാരണം. യുദ്ധാന്തരം ഖാംനഇയുടെ മകൻ മുജ്‌തബയെ പരമോന്നത നേതാവായി പ്രഖ്യാപിച്ചെങ്കിലും, അദ്ദേഹത്തെ പിന്നീട് കണ്ടിട്ടില്ലെന്ന് മാത്രമല്ല ശബ്‌ദം പോലും പുറംലോകം കേട്ടിട്ടില്ല. ഇതും സംശയത്തിന് ഇട നൽകിയ കാര്യമാണ്