ഗുരുവായൂരിൽ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി വിവാദ ഫ്ലക്സ് ഉയർത്തിയിരിക്കുകയാണ് ബിജെപി സ്ഥാനാർഥി ബി. ഗോപാലകൃഷ്ണൻ
ഗുരുവായൂരിൽ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി വിവാദ ഫ്ലക്സ് ഉയർത്തിയിരിക്കുകയാണ് ബിജെപി സ്ഥാനാർഥി ബി. ഗോപാലകൃഷ്ണൻ. 1977 മുതൽ ഗുരുവായൂരിൽ വിജയിച്ച എംഎൽഎമാരുടെ പേര് പ്രദർശിപ്പിച്ച ഫ്ലക്സ് ചാവക്കാട് ഉയർത്തിയാണ് ഗോപാലകൃഷ്ണൻ വീണ്ടും വിവാദത്തിലായിരിക്കുന്നത്. ജാതി പറഞ്ഞ് വോട്ട് ചോദിച്ച വിവാദത്തിൽ കുടുങ്ങിയത് പിന്നാലെയാണിത്. ഫ്ലക്സ് ഉയർന്നതിന് പിന്നാലെ അതിരൂക്ഷ വിമർശനമാണ് സമൂഹമാധ്യമങ്ങളിലും എതിർ മുന്നണികളിൽ നിന്നും ഉയരുന്നത്.
'നിങ്ങൾ കാണുന്നില്ലേ?’ എന്ന തലക്കെട്ടിന് കീഴിലാണ് 1977 മുതലുള്ള എംഎൽഎമാരുടെ പട്ടിക നൽകിയിരിക്കുന്നത്. 1977- ബി.വി.എസ് തങ്ങൾ, 1983- പി.കെ.കെ ബാവ, 1987- പി.കെ.കെ ബാവ, 1991- പി.എം. അബൂബക്കർ, 1996- പി.ടി. കുഞ്ഞുമുഹമ്മദ്, 2011- പി.കെ.കെ ബാവ, 2006- കെ.വി. അബ്ദുൽ ഖാദർ, 2011- കെ.വി. അബ്ദുൽ ഖാദർ, 2016- കെ.വി. അബ്ദുൽ ഖാദർ, 2021- എൻ.കെ. അക്ബർ എന്നീ പേരുകൾ നിരത്തിയതിന് ശേഷം '2026?’ എന്ന ചോദ്യ ചിഹ്നവും ഫ്ലക്സിലുണ്ട്. '50 വർഷത്തെ അവഗണന, ഇത് മാറണം! മാറ്റത്തിനായി...’ എന്നതാണ് ഫ്ലക്സിന്റെ ആശയം.
ഗുരുവായൂർ ജനങ്ങൾ ജാതിയല്ല ചോദിക്കുന്നത് ഗ്യാസാണ് ചോദിക്കുന്നതെന്നായിരുന്നു ഇതിനുള്ള എൽഡിഎഫ് സ്ഥാനാർഥി എൻ.കെ. അക്ബറിന്റെ മറുപടി. വിഭജനത്തിന്റെ രാഷ്ട്രീയമാണ് ഗോപാലകൃഷ്ണന്റേതെന്നും എൻ.കെ. അക്ബർ കുറ്റപ്പെടുത്തി.ഗോപാലകൃഷ്ണനെതിരെ പരാതി നൽകുമെന്ന് യുഡിഎഫ് സ്ഥാനാർഥി സി.എച്ച് റഷീദും അറിയിച്ചു. കേസ് വന്നാൽ പേടിക്കില്ലെന്നും പെരുമാറ്റ ചട്ട ലംഘനം നടത്തിയിട്ടില്ല എന്നുമാണ് ഗോപാലകൃഷ്ണന്റെ വാദം. ജാതീയ രാഷ്ട്രീയം ആരോപിച്ച എൽഡിഎഫ്, യുഡിഎഫ് സ്ഥാനാർഥികൾ ഇദ്ദേഹത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.