ഇടത് ആധിപത്യ ചരിത്രമുള്ള കോഴിക്കോട്ട് ഇത്തവണ കടുത്ത പോരാട്ടത്തിനാണ് കളമൊരുങ്ങിയിരിക്കുന്നത്
ഇടത് ആധിപത്യ ചരിത്രമുള്ള കോഴിക്കോട്ട് ഇത്തവണ കടുത്ത പോരാട്ടത്തിനാണ് കളമൊരുങ്ങിയിരിക്കുന്നത്. 2021ൽ 13ൽ 11 മണ്ഡലങ്ങളും എൽഡിഎഫ് തൂത്തുവാരി വ്യക്തമായ ആധിപത്യം നേടിയതാണ്. എന്നാൽ, ലോക്സഭ-തദ്ദേശ തെരഞ്ഞെടുപ്പുകളിലെ മുന്നേറ്റം യുഡിഎഫിന് നൽകുന്ന ആത്മവിശ്വാസം ചെറുതല്ല. രണ്ട് പതിറ്റാണ്ടായി കോൺഗ്രസിനെ സമ്പൂർണമായി കൈവിടുന്ന പതിവ് കോഴിക്കോട് തെറ്റിക്കുമെന്ന കണക്കുകൂട്ടലും പാർട്ടിക്കുണ്ട്. 2001ലെ തെരഞ്ഞെടുപ്പിന് ശേഷം ജില്ലയില്‍ ഇതുവരെ ഒരു കോണ്‍ഗ്രസ് എംഎല്‍എ ഉണ്ടായിട്ടില്ല. അതിനുശേഷം മുസ്ലിം ലീഗിന്റെയും കഴിഞ്ഞതവണ ആർഎംപിയുടെയും എംഎൽഎമാരാണ് യുഡിഎഫ് പ്രതിനിധികളായി സഭയിലെത്തിയിരിക്കുന്നത്.
തദ്ദേശ തെരഞ്ഞെടുപ്പിൽ ഗ്രാമപ്പഞ്ചായത്ത്, നഗരസഭ, കോർപ്പറേഷൻ തലങ്ങളിൽ വൻ മുന്നേറ്റമാണ് യുഡിഎഫ് നടത്തിയത്. 13 നിയമസഭ മണ്ഡലങ്ങളിൽ ഒമ്പതും യുഡിഎഫിന് ഒപ്പമാണ് നിൽക്കുന്നത്. നാദാപുരം, ബേപ്പൂർ, കോഴിക്കോട് നോർത്ത്, എലത്തൂർ മണ്ഡലങ്ങൾ മാത്രമാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനെ തുണച്ചത്. കഴിഞ്ഞ മൂന്ന് തവണയായി കോഴിക്കോട് ലോക്സഭ മണ്ഡലത്തിൽ യുഡിഎഫ് ആണ് ജയിക്കുന്നത്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ ഒരു നിയമസഭ മണ്ഡലത്തിൽ പോലും എൽഡിഎഫിന് ലീഡ് നേടാനായില്ല. തദ്ദേശത്തിലാകട്ടെ ഇടതിന് ചരിത്രത്തിലില്ലാത്ത തിരിച്ചടിയാണ് നേരിട്ടത്. കോഴിക്കോട് കോർപറേഷനിൽ കഷ്ടിച്ച് ഭരണം നിലനിർത്തിയ എൽഡിഎഫിന് ജില്ല പഞ്ചായത്ത് കൈവിടേണ്ടി വന്നു.