കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് മുൻപിൽ പരാതിയുമായി 'കാലൻ'
കോഴിക്കോട്; കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് മുൻപിൽ പരാതിയുമായി 'കാലൻ'. ഞെട്ടേണ്ട ഓരോ കുടുംബത്തിനും 25 ലക്ഷം രൂപയുടെ ആരോഗ്യ പരിരക്ഷ വാഗ്ദാനം ചെയ്യുന്ന യു ഡി എഫിന്റെ ഉമ്മൻ ചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ പ്രചരണത്തിൻ്റെ ഭാഗമായിട്ടായിരുന്നു കാലൻ്റെ 'എൻട്രി'. ഈ പ്രചരണ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു.
ഗദയേന്തിയ 'യമരാജൻ' രാഹുൽ ഗാന്ധിയോട് പരാതിപ്പെടുന്നതായി വീഡിയോയിൽ കാണാം. ഇൻഷുറൻസ് പദ്ധതി നടപ്പിലായാൽ കേരളത്തിലെ ജനങ്ങളുടെ മരണ നിരക്ക് കുറയുമെന്നും ഇതോടെ തനിക്ക് ജോലിയില്ലാതെ ആകുമെന്നുമാണ് പരാതി. നിങ്ങളുടെ ജോലി ഇല്ലാതാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നാണ് രാഹുൽ കാലന് നൽകുന്ന മറുപടി. ഈ പ്രചരണ വീഡിയോയെ കുറിച്ച് രാഹുൽ ഗാന്ധിയും എക്സിൽ പങ്കുവെച്ചിട്ടുണ്ട്.
'ഇന്നലെ ബാലുശ്ശേരിയിൽ വെച്ച് യമരാജനെ കണ്ടു. നിർഭാഗ്യവശാൽ എന്നെയോ മറ്റ് യുഡിഎഫ് നേതാക്കളെയോ കണ്ടതിൽ അദ്ദേഹത്തിന് സന്തോഷമുണ്ടായിരുന്നില്ല. യുഡിഎഫിന്റെ ഉമ്മൻ ചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി ഓരോ കുടുംബത്തിനും 25 ലക്ഷം രൂപയുടെ ആരോഗ്യ പരിരക്ഷയാണ് വാഗ്ദാനം ചെയ്യുന്നത്. ഇത് യമരാജന്റെ ജോലി ഇല്ലാതാക്കുമെങ്കിലും, ഞങ്ങൾ അദ്ദേഹത്തിന് മറ്റൊരു ജോലി കണ്ടെത്തിക്കൊടുക്കും',രാഹുൽ ഗാന്ധി കുറിച്ചു.