‘FCRA ബിൽ ഒരു പ്രത്യേക സമുദായത്തിന് എതിരെയുള്ളതല്ല; കമ്മ്യൂണിസ്റ്റ് പാർട്ടിയും കോൺഗ്രസും നുണപ്രചാരണം നടത്തുന്നു’; കിരൺ റിജിജു
വിദേശ സംഭാവന നിയന്ത്രണ ചട്ടഭേദഗതി ഒരു പ്രത്യേക സമുദായത്തിന് എതിരെയുള്ളതല്ലെന്ന കേന്ദ്രമന്ത്രി കിരൺ റിജിജു. ക്രൈസ്തവർ ആശങ്കപ്പെടേണ്ട ഒരു സാഹചര്യവുമില്ല. കമ്മ്യൂണിസ്റ്റ് പാർട്ടിയും കോൺഗ്രസും പ്രചരിപ്പിക്കുന്ന കള്ളത്തരത്തിൽ വീഴരുതെന്നും കിരൺ റിജിജു പറഞ്ഞു. വിദേശ സംഭാവന നിയന്ത്രണ ചട്ടഭേദഗതി സദുദേശത്തോടെ നടപ്പിലാക്കുന്നതാണെന്ന് അദേഹം വ്യക്തമാക്കി.
കമ്മ്യൂണിസ്റ്റ് പാർട്ടിയും കോൺഗ്രസും നുണപ്രചാരണം നടത്തുന്നുവെന്ന് കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി. വിഷയത്തിൽ ക്രൈസ്തവ വിഭാഗങ്ങളുമായി ചർച്ച നടത്തുമെന്ന് അദേഹം കൂട്ടിച്ചേർത്തു. തിരുവനന്തപുരത്തെത്തിയ കേന്ദ്രമന്ത്രി ക്രൈസ്തവ സഭാ നേതൃത്വങ്ങളുമായി ചർച്ച നടത്തും. ബിൽ ഭേദഗതിക്കെതിരെ കെസിബിസി ഉൾപ്പെടെ പ്രതിഷേധം ശക്തമാക്കിയ സാഹചര്യത്തിലാണ് പുതിയ നീക്കം. ആശങ്ക ദുരീകരിക്കാതെ ബിൽ പാസാക്കില്ലെന്നാണ് ബിജെപി നേതൃത്വം ആവർത്തിക്കുന്നത്.
തിരുവനന്തപുരം ഹൈസിന്ത് ഹോട്ടലിൽ വൈകിട്ട് ഏഴിനാണ് കേന്ദ്രമന്ത്രി പങ്കെടുക്കുന്ന പരിപാടി. എഫ്‌സിആർഎ ആശങ്കകൾ കേന്ദ്രമന്ത്രിയെ അറിയിക്കാൻ അവസരമുണ്ടാകും.ക്രൈസ്തവ പുരോഹിതരുടെ ഉൾപ്പെടെ ആശങ്ക ദുരീകരിച്ചശേഷം ബിൽ പാസാക്കാനാണ് കേന്ദ്ര സർക്കാർ തീരുമാനം. നാല് സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ FCRA ഭേദഗതി ബില്ലിനെതിരെയുള്ള പ്രതിഷേധം തണുപ്പിക്കുകയാണ് കേന്ദ്രസർക്കാറിൻ്റെ ലക്ഷ്യം.