‘നേമത്ത് ബിജെപി മദ്യവും പണവും ഒഴുക്കുന്നു’; ബിജെപി ഓഫീസിൽനിന്ന് മദ്യംപിടിച്ചതായും സിപിഎം
നേമത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നതിനായി ബിജെപി മദ്യവും പണവും ഒഴുക്കുന്നുവെന്ന് ആരോപിച്ച് സിപിഎം. എൽഡിഎഫ് സ്ഥാനാർഥി വി. ശിവൻകുട്ടിയുടെ തിരഞ്ഞെടുപ്പ് ഏജന്റ് ജയിൽ കുമാറാണ് ആരോപണവുമായി രംഗത്തെത്തിയത്.
ആറ്റുകാൽ മേടമുക്കിലെ ബിജെപി ബൂത്ത് ഓഫീസിൽനിന്ന് മദ്യം പിടിച്ചെടുത്തതായും ജയിൽ കുമാർ ആരോപിച്ചു. 336 ലിറ്റർ മദ്യം പിടിച്ചിട്ട് ആറ് ലിറ്റർ മാത്രമാണ് കണക്കിൽ രേഖപ്പെടുത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.
തിരഞ്ഞെടുപ്പ് കമ്മിഷൻ നീതിപൂർവകമായി ഇടപെടുന്നില്ലെന്നും പൊലീസും എക്‌സൈസും ഇടപെട്ടില്ലെങ്കിൽ പ്രവർത്തകർ ഇടപെടുമെന്നും ജയിൽ കുമാർ പറഞ്ഞു. തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമം തടയും. കമ്മിഷന് പരാതി നൽകിയിട്ടുണ്ട്. നേമത്ത് വ്യാപകമായി പണം ഒഴുക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു. പരശുരാമ ക്ഷേത്രത്തിൽ ബലിയിട്ട് വന്നവരോട് വർഗീയത പറയുന്നു. വർഗീയത പറഞ്ഞാണ് വോട്ട് പിടിക്കുന്നതെന്നും ജയിൽകുമാർ കൂട്ടിച്ചേർത്തു.