ഗൾഫിലെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ റദ്ദാക്കി; ബദൽ സംവിധാനം കൊണ്ടുവരും
പരീക്ഷകൾ നടത്തുന്നതിനും മൂല്യനിർണയം പൂർത്തിയാക്കുന്നതിനും പ്രായോഗിക ബുദ്ധിമുട്ടുകൾ ഉണ്ടെന്ന വിലയിരുത്തലിനെത്തുടർന്നാണ് നടപടി
തിരുവനന്തപുരം: പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തെത്തുടർന്ന് മാറ്റിവെച്ച ഗൾഫ് മേഖലയിലെ എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകൾ റദ്ദാക്കി. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. വിദ്യാർത്ഥികളുടെ തുടർപഠനം മുടങ്ങാതിരിക്കാൻ ബദൽ മാർഗ്ഗങ്ങളിലൂടെ മൂല്യനിർണ്ണയം നടത്തി ഫലം പ്രസിദ്ധീകരിക്കും.
പത്താം ക്ലാസിലെ ഓണം, ക്രിസ്മസ്, മോഡൽ പരീക്ഷകളിൽ ലഭിച്ച മാർക്കിന്റെ അനുപാതത്തിലായിരിക്കും എസ്എസ്എൽസി വിജയം നിശ്ചയിക്കുക എന്ന് പരീക്ഷാ ബോർഡ് നിർദ്ദേശിച്ചു.
പ്ലസ് ടു വിദ്യാർത്ഥികൾക്ക് പ്ലസ് വൺ എഴുത്തുപരീക്ഷയിൽ ലഭിച്ച മാർക്കിന് തുല്യമായ മാർക്ക് പ്ലസ് ടുവിനും നൽകും.
ഇതിനോടൊപ്പം പ്രാക്ടിക്കൽ പരീക്ഷയുടെയും തുടർ മൂല്യനിർണ്ണയത്തിന്റെയും മാർക്ക് കൂടി ചേർത്താകും അന്തിമ ഫലം പ്രഖ്യാപിക്കുക.
പ്ലസ് വൺ പരീക്ഷയിൽ പരാജയപ്പെട്ട കുട്ടികൾക്ക് പ്രത്യേക മോഡറേഷൻ നൽകുന്ന കാര്യവും സർക്കാരിന്റെ പരിഗണനയിലുണ്ട്.
ഫലപ്രഖ്യാപനത്തിന് ശേഷം ഗൾഫിലെ കുട്ടികൾക്കും സേ പരീക്ഷ എഴുതാൻ അവസരം നൽകും.
സാഹചര്യം അനുകൂലമാണെങ്കിൽ ഗൾഫിൽ വെച്ചോ അല്ലെങ്കിൽ നാട്ടിലെത്തിയോ പരീക്ഷ എഴുതാവുന്നതാണ്.
ഗൾഫിലെ പ്ലസ് വൺ പരീക്ഷയും ഇംപ്രൂവ്‌മെന്റ് പരീക്ഷയും സേ പരീക്ഷയോടൊപ്പം നടത്താനാണ് നിലവിലെ നീക്കം.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി തേടിയ ശേഷമായിരിക്കും ഈ തീരുമാനങ്ങൾ ഔദ്യോഗികമായി പ്രഖ്യാപിക്കുക. ഗൾഫിലെ 7 കേന്ദ്രങ്ങളിലായി എസ്എസ്എൽസിക്ക് 633 കുട്ടികളും, പ്ലസ് ടുവിന് 592 പേരും, പ്ലസ് വണിന് 636 പേരുമാണ് പരീക്ഷയ്ക്കായി രജിസ്റ്റർ ചെയ്തിരുന്നത്.