കേന്ദ്രസേനയ്ക്ക് മാത്രം പ്രവേശനമുള്ള സ്ഥലത്ത് സംസ്ഥാന സർക്കാർ ജീവനക്കാരും കയറി; പേരാമ്പ്രയിലെ റിട്ടേണിംഗ് ഓഫീസറെ പുറത്താക്കണമെന്ന് യുഡിഎഫ്
പേരാമ്പ്രയിലെ റിട്ടേണിംഗ് ഓഫീസറെ പുറത്താക്കണമെന്ന് യുഡിഎഫ്. സ്ട്രോങ് റൂമിന് സമീപത്തെ റൂം തുറന്നതിൽ തിരഞ്ഞെടുപ്പ് അട്ടിമറി സാധ്യതയുണ്ട്. മെറ്റീരിയൽ സൂക്ഷിക്കേണ്ടത് സ്ട്രോങ്ങ് റൂമിന് അടുത്തല്ല. കേന്ദ്രസേനയ്ക്ക് മാത്രം പ്രവേശനമുള്ള സ്ഥലത്ത് സംസ്ഥാന സർക്കാർ ജീവനക്കാരും കേരള പൊലീസും കയറി.
ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നും യുഡിഎഫ് ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് അട്ടിമറിയ്ക്കാൻ ശ്രമം നടന്നതായും സംഭവത്തിൽ അങ്ങേയറ്റം ദുരൂഹത സംശയിക്കുന്നുവെന്നും കോൺഗ്രസ് നേതാക്കളായ എംകെ രാഘവൻ, ഡിസിസി അധ്യക്ഷൻ പ്രവീൺകുമാർ തുടങ്ങിയ നേതാക്കൾ പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു നേതാക്കൾ. സ്ട്രോങ്ങ് റൂമിന് സമീപം ഒരു സ്പെയർ റൂം ഇത് അടയ്ക്കണം. സുരക്ഷ പൂർണമായും ബിഎസ്എഫിനെ ഏൽപ്പിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. അതേസമയം, സ്ട്രോങ്ങ് റൂമിന് സമീപത്തെ റൂം തുറക്കുന്ന കാര്യം റിട്ടേണിംഗ് ഓഫീസർ അറിയിച്ചിരുന്നുവെന്ന് പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാർഥി ഫാത്തിമ തെഹ്ലിയ പറഞ്ഞു. രാവിലെ എട്ടു മണിക്കാണ് വിളിച്ച് അറിയിച്ചത്. 9 മണിക്ക് എത്തണമെന്ന് ആവശ്യപ്പെട്ടു. താൻ എത്തുമ്പോഴേക്കും റൂം തുറക്കാനുള്ള നടപടി കഴിഞ്ഞിരുന്നുവെന്നും ഏജൻ്റിൻ്റെ സാനിധ്യത്തിലായിരുന്നു തുറന്നതെന്നും ഫാത്തിമ തഹ്ലിയ പറഞ്ഞു.
കോഴിക്കോട് ജില്ലയിലെ 7 മണ്ഡലങ്ങളിലെ വോട്ടിംഗ് മെഷീനുകൾ സൂക്ഷിച്ചിരിക്കുന്ന വെള്ളിമാടുകുന്ന് ജെഡിടിയിലെ സ്ട്രോങ്ങ് റൂം തുറന്നതായാണ് പരാതി. എന്നാൽ തുറന്നത് സ്ട്രോങ്ങ് റൂം അല്ലെന്ന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. പോളിങ്ങുമായി ബന്ധപ്പെട്ട മറ്റു സാമഗ്രികൾ സൂക്ഷിച്ചിരുന്ന റൂം ആണ് തുറന്നതെന്നും പേരാമ്പ്ര നിയോജക മണ്ഡലത്തിലെ പോളിംഗ് സാമഗ്രികളുടെ പരിശോധനയുടെ ഭാഗമായാണ് മെറ്റീരിയൽസ് റൂം തുറന്നതെന്നും റിട്ടേണിംഗ് ഓഫീസർ അറിയിച്ചു.