ട്രംപിന്റെ ഇറക്കുമതി നികുതി അടച്ചവർക്ക് റീഫണ്ടിനായി അപേക്ഷിക്കാം; ആർക്കൊക്കെ പ്രയോജനം ലഭിക്കും?
അസാധുവാക്കപ്പെട്ട നിയമപ്രകാരം പിരിച്ചെടുത്ത ശതകോടിക്കണക്കിന് ഡോളർ തിരികെ നൽകുന്നതിലേക്കുള്ള ആദ്യ സുപ്രധാന ചുവടുവെപ്പാണിത്
അമേരിക്കൻ സുപ്രീം കോടതി ഭരണഘടനാ വിരുദ്ധമെന്ന് വിധിച്ച ഇറക്കുമതി നികുതികൾ (Tariffs) ബിസിനസ് സ്ഥാപനങ്ങൾക്ക് തിരികെ നൽകുന്നതിനുള്ള നടപടികൾ തിങ്കളാഴ്ച മുതൽ ആരംഭിച്ചു. യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ (CBP) പുറത്തിറക്കിയ പുതിയ ഓൺലൈൻ സംവിധാനത്തിലൂടെയാണ് റീഫണ്ടിനായി അപേക്ഷിക്കേണ്ടത്. ഇറക്കുമതിക്കാർക്കും അവരുടെ ബ്രോക്കർമാർക്കും തിങ്കളാഴ്ച രാവിലെ 8 മണി മുതൽ ക്ലെയിമുകൾ സമർപ്പിച്ചു തുടങ്ങാം. അസാധുവാക്കപ്പെട്ട നിയമപ്രകാരം പിരിച്ചെടുത്ത ശതകോടിക്കണക്കിന് ഡോളർ തിരികെ നൽകുന്നതിലേക്കുള്ള ആദ്യ സുപ്രധാന ചുവടുവെപ്പാണിത്. നികുതി അടച്ച ഉൽപ്പന്നങ്ങൾ കൃത്യമായി രേഖപ്പെടുത്തിയുള്ള ഡിക്ലറേഷനുകൾ കമ്പനികൾ ഫയൽ ചെയ്യേണ്ടതുണ്ട്. അപേക്ഷകൾ അംഗീകരിച്ചാൽ 60 മുതൽ 90 ദിവസത്തിനുള്ളിൽ തുക തിരികെ ലഭിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. സാങ്കേതികവും ഭരണപരവുമായ തടസ്സങ്ങൾ കാരണം ഇതിന് കൂടുതൽ സമയമെടുത്തേക്കാം. ഏറ്റവും പുതിയ നികുതി പേയ്‌മെന്റുകൾക്ക് മുൻഗണന നൽകിക്കൊണ്ട് ഘട്ടം ഘട്ടമായാണ് റീഫണ്ട് നൽകാൻ സർക്കാർ പദ്ധതിയിടുന്നത്.