കൗൺസിൽ യോഗത്തിൽ പാർലമെന്റ് തള്ളിയ വനിതാ ബില്ലിൽ പ്രമേയം അവതരിപ്പിച്ച് ഡെപ്യൂട്ടി മേയർ ആശാനാഥ് ജി എസ്; പ്രതിഷേധം
തിരുവനന്തപുരം കോർപ്പറേഷന്റെ കൗൺസിൽ യോഗത്തിൽ പാർലമെന്റ് തള്ളിയ വനിതാ ബില്ലിൽ പ്രമേയം അവതരിപ്പിച്ച് ഡെപ്യൂട്ടി മേയർ ആശാനാഥ് ജി എസ്. നടപടിയിൽ പ്രതിപക്ഷം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. എന്ത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് പ്രമേയം അവതരിപ്പിച്ചതെന്ന് എൽഡിഎഫ് പാർലമെന്ററി പാർട്ടി ലീഡർ അഡ്വ. എസ് പി ദീപക് ചോദിച്ചു. പാർലമെന്റ് തള്ളിക്കളഞ്ഞ ബില്‍ ആണ് പ്രമേയമായി കൗൺസിലിൽ അവതരിപ്പിച്ചത്. നഗരത്തിന്റെ പ്രശ്നങ്ങളാണ് ചർച്ച ചെയ്യേണ്ടത്. എന്നാൽ രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടിയുള്ള വേദിയായി നഗരസഭ മാറുന്നു, അഡ്വ. എസ് പി ദീപക് ചൂണ്ടിക്കാട്ടി. പ്രമേയം തള്ളികളയണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. നഗരത്തിലുടനീളമുള്ള കുടിവെള്ള പ്രശ്നം ചർച്ച ചെയ്യണമെന്നും പ്രതിപക്ഷ കൗൺസിലർമാർ ആവശ്യപ്പെട്ടു. കോർപ്പറേഷനിൽ ബാനർ ഉയർത്തിയാണ് പ്രതിഷേധം. ജനജീവിതത്തെ ബാധിക്കുന്ന വിഷയങ്ങളൊന്നും അജണ്ടയിൽ ഇല്ലെന്നും കുടിവെള്ള പ്രശ്നവും തെരുവ് നായ പ്രശ്നവും തെരുവ് വിളക്ക് പ്രശ്നവും മാലിന്യപ്രശ്നവുമൊന്നും അജണ്ടയിലേ ഇല്ലെന്നും അഡ്വ. എസ് പി ദീപക് പറഞ്ഞു.
ആകെയുള്ളത് കുളത്തൂർ വാർഡിൽ പുല്ലുകാട് കിണറ്റിൽ നിന്നും പമ്പ് ചെയ്ത് വെള്ളം നിറച്ചിടുന്ന കുടിവെള്ള വാട്ടർ ടാങ്ക് പുനഃസ്‌ഥാപിക്കാൻ ഉള്ള അനുമതി മാത്രമാണ്. കുടിവെള്ള പ്രശ്നം രാഷ്ട്രീയത്തിന് അതീതമായി കാണേണ്ടതാണെന്നും അഡ്വ. എസ് പി ദീപക് വ്യക്തമാക്കി.