ബെംഗളൂരു ബിസിനസ് കോറിഡോറിന് ആശ്വാസ വാർത്ത; പാരിസ്ഥിതിക അനുമതി ലഭിച്ചു, ഇനി വേഗത്തിലാവും
ബെംഗളൂരു: ദീർഘകാലമായി കാത്തിരുന്ന പെരിഫറൽ റിംഗ് റോഡ് പിആർആർ പദ്ധതി അഥവാ ബെംഗളൂരു ബിസിനസ് കോറിഡോറിന് നിർണായകമായ പാരിസ്ഥിതിക അനുമതി ശുപാർശ ലഭിച്ചു. 73.5 കിലോമീറ്റർ ദൈർഘ്യമുള്ള ഈ പദ്ധതിക്ക് കേന്ദ്ര പരിസ്ഥിതി വിദഗ്ദ്ധ സമിതിയുടെ അംഗീകാരം ലഭിച്ചതോടെ, ഭൂമി ഏറ്റെടുക്കൽ, ടെൻഡർ നടപടികളുമായി മുന്നോട്ട് പോകാൻ ബെംഗളൂരു ഡെവലപ്‌മെന്റ് അതോറിറ്റിക്ക് വഴിയൊരുങ്ങി. കർശനമായ ചില നിബന്ധനകളോടെയാണ് ഈ അനുമതി.
ബെംഗളൂരു നഗരത്തിന് ചുറ്റും ഭാഗികമായ ഒരു ബാഹ്യവളയമായി ഈ എട്ട് വരി പാത വിഭാവനം ചെയ്‌തിരിക്കുന്നു. തുമകുരു റോഡിലെ മാധവറയിൽ നിന്ന് ആരംഭിച്ച്, ഹെസറഗട്ട, ദൊഡ്ഡബല്ലാപുർ, ബല്ലാരി റോഡ് എന്നിവിടങ്ങളിലൂടെ കടന്നുപോയി, ഹെന്നൂർ, ഓൾഡ് മദ്രാസ്, വൈറ്റ്ഫീൽഡ്, ഹോസ്കോട്ടെ, സർജാപൂർ എന്നിവിടങ്ങളെ ബന്ധിപ്പിച്ച്, ഒടുവിൽ ഹൊസൂർ റോഡിലും നൈസ് റോഡിലുമാണ് പാത കൂടിച്ചേരുന്നത്.
രുവശത്തും സർവീസ് റോഡുകളോടുകൂടിയ ഈ പാതയിൽ, ഭൂരിഭാഗം ഭാഗങ്ങളിലും 100 മീറ്റർ വീതിയുള്ള റോഡ് സൗകര്യമാണ് ഒരുക്കുന്നത്. യാത്രാതടസങ്ങളില്ലാത്ത സുഗമമായ ഗതാഗതം ലക്ഷ്യമിട്ട്, നിരവധി ഫ്ളൈഓവറുകൾ, അടിപ്പാതകൾ, റെയിൽവേ മേൽപ്പാലങ്ങൾ, ക്ലോവർലീഫ് ഇന്റർചേഞ്ചുകൾ എന്നിവ പാതയുടെ രൂപകൽപ്പനയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. തിരക്കേറിയ ജംഗ്ഷനുകളിലെ ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിനും ഇത് സഹായകമാകും.
ഈ പദ്ധതിക്ക് കേന്ദ്ര സമിതിയുടെ പാരിസ്ഥിതിക അനുമതി ലഭിച്ചത് ഏകദേശം ഇരുപതോളം വ്യവസ്ഥകളോടെയാണ്. വൻതോതിലുള്ള വനവൽക്കരണം, മഴവെള്ള സംഭരണികളുടെ നിർമ്മാണം, പൈതൃക മരങ്ങൾ സംരക്ഷിക്കൽ എന്നിവ ബിഡിഎ നിർബന്ധമായും പാലിക്കേണ്ട നിബന്ധനകളിൽ ഉൾപ്പെടുന്നു.
പാതയുടെ അലൈൻമെന്റിൽ പൈതൃക മരങ്ങളോ പ്രധാന പക്ഷി ആവാസവ്യവസ്ഥകളോ വരികയാണെങ്കിൽ, സാങ്കേതികമായി സാധ്യമാകുന്നിടത്തൊക്കെ പാതയുടെ രൂപകൽപ്പനയിൽ മാറ്റം വരുത്തി അവയെ സംരക്ഷിക്കണമെന്നും നിർദേശമുണ്ട്.
ആറ് തടാകങ്ങളിലൂടെയും തിപ്പഗൊണ്ടനഹള്ളി ജലസംഭരണ മേഖലയിലൂടെയും ഈ ഇടനാഴി കടന്നുപോകുന്നുണ്ട്. പുതുക്കിയ പഠനങ്ങൾ അനുസരിച്ച്, മുപ്പത്തിരണ്ടായിരത്തിലധികം മരങ്ങൾ മുറിച്ചുമാറ്റേണ്ടി വരുമെന്നാണ് കണക്കാക്കുന്നത്, ഇത് മുൻപത്തെ പ്രവചനങ്ങളെക്കാൾ വളരെ കൂടുതലാണ്. കൂടാതെ, ജരകബന്ദെ കാവൽ റിസർവ് വനത്തിലൂടെ 700 മീറ്റർ ദൂരം പാത കടന്നുപോകാൻ ഉദ്ദേശിക്കുന്നത് നഗരത്തിലെ സംരക്ഷണ ഗ്രൂപ്പുകളുടെയും വനംവകുപ്പ് ഉദ്യോഗസ്ഥരുടെയും ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.