Select Location
All Locations
State
Region
City / District
ഇങ്ങനെ പേടിക്കാതെടോ ! തമിഴകത്ത് ‘റിസോർട്ട് രാഷ്ട്രീയ’ നീക്കവുമായി വിജയ്, സ്ഥാനാർത്ഥികൾ മറുകണ്ടം ചാടാതിരിക്കാൻ എല്ലാം സജ്ജം

ഇങ്ങനെ പേടിക്കാതെടോ ! തമിഴകത്ത് ‘റിസോർട്ട് രാഷ്ട്രീയ’ നീക്കവുമായി വിജയ്, സ്ഥാനാർത്ഥികൾ മറുകണ്ടം ചാടാതിരിക്കാൻ എല്ലാം സജ്ജം

തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ മെയ് 4-ന് നടക്കാനിരിക്കെ, സംസ്ഥാനത്ത് രാഷ്ട്രീയപാർട്ടികൾ ഒരുക്കത്തിലാണ്. ഒരു മുന്നണിക്കും വ്യക്തമായ ഭൂരിപക്ഷമില്ലാത്ത ‘തൂക്കുസഭ’ നിലവിൽ വന്നേക്കാമെന്ന സൂചനകൾ ചില എക്സിറ്റ് പോളുകൾ തന്നതിന്റെ അടിസ്ഥാനത്തിൽ സാധ്യമായ ‘കുതിരക്കച്ചവടം’ പ്രതിരോധിക്കാൻ മുൻകരുതൽ നടപടികളുമായി വിജയിയുടെ തമിഴക വെട്രി കഴകം രംഗത്തിറങ്ങിക്കഴിഞ്ഞു. തങ്ങളുടെ വിജയിക്കുന്ന സ്ഥാനാർത്ഥികളെ മറ്റ് കക്ഷികൾ സ്വാധീനിക്കുന്നത് തടയാൻ മഹാബലിപുരത്തിനടുത്തുള്ള പൂഞ്ചേരിയിലെ സ്വകാര്യ റിസോർട്ടിൽ സ്ഥാനാർത്ഥികളെ സംരക്ഷിക്കാനുള്ള വിപുലമായ സന്നാഹങ്ങളാണ് പാർട്ടി പൂർത്തിയാക്കിയിരിക്കുന്നത്.

മഹാബലിപുരത്തിന് സമീപമുള്ള പൂഞ്ചേരിയിലെ സ്വകാര്യ റിസോർട്ടാണ് വിജയിക്കുന്ന സ്ഥാനാർത്ഥികളെ താമസിപ്പിക്കാനായി ടിവികെ നേതൃത്വം നിശ്ചയിച്ചിരിക്കുന്നത്. സാധാരണയായി പാർട്ടിയുടെ സംസ്ഥാനതല യോഗങ്ങൾക്കായി ഉപയോഗിക്കുന്ന ഈ ഇടം സുരക്ഷിതമായ ഒരു കേന്ദ്രമെന്ന നിലയിലാണ് തിരഞ്ഞെടുത്തത്.

കഴിഞ്ഞ വ്യാഴാഴ്ച സ്ഥാനാർത്ഥികളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് റിസോർട്ട് സജ്ജമാക്കാൻ വിജയ് നിർദ്ദേശം നൽകിയത്. നൂറിലധികം സ്ഥാനാർത്ഥികളെ ഒരേസമയം താമസിപ്പിക്കാൻ ഇവിടെ സൗകര്യമുണ്ട്. കൂടിക്കാഴ്ചയ്ക്കിടെ, “വിജയിച്ചു കഴിഞ്ഞാൽ ഉടനെ എങ്ങോട്ടും പോകരുത്” എന്ന് വിജയ് തന്റെ സ്ഥാനാർത്ഥികളോട് പരിഹാസം കലർന്ന രീതിയിൽ പറഞ്ഞതായും റിപ്പോർട്ടുകളുണ്ട്. ഫലപ്രഖ്യാപനത്തിന് പിന്നാലെ സ്ഥാനാർത്ഥികൾ മറ്റ് കക്ഷികളുടെ വലയിലാകാതിരിക്കാനുള്ള രാഷ്ട്രീയ ജാഗ്രതയായാണ് ഇതിനെ വിലയിരുത്തുന്നത്.

തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നാലുടൻ പാലിക്കേണ്ട കാര്യങ്ങളെക്കുറിച്ച് സി. ജോസഫ് വിജയ് സ്ഥാനാർത്ഥികൾക്കും ഭാരവാഹികൾക്കും കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. വിജയിക്കുന്നതായി പ്രഖ്യാപിക്കപ്പെട്ടാലുടൻ സ്ഥാനാർത്ഥികൾ ഒട്ടും വൈകാതെ തന്നെ പനയൂരിലെ പാർട്ടി ആസ്ഥാനത്ത് റിപ്പോർട്ട് ചെയ്യണം. വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ അതീവ ജാഗ്രത പുലർത്തണമെന്നും ഫലപ്രഖ്യാപനത്തിന് ശേഷം പാർട്ടി നേതൃത്വത്തിന്റെ അറിവോ സമ്മതമോ ഇല്ലാതെ യാതൊരു രാഷ്ട്രീയ നീക്കങ്ങളും നടത്തരുതെന്നും അദ്ദേഹം ഉണർത്തിച്ചു.

ഏതൊരു സാഹചര്യത്തെയും നേരിടാൻ തയ്യാറായിരിക്കണമെന്ന് പാർട്ടിയുടെ നിയമവിഭാഗത്തിന് വിജയ് നിർദ്ദേശം നൽകി കഴിഞ്ഞു. വോട്ടെണ്ണൽ ദിനത്തിൽ ഉണ്ടാകാനിടയുള്ള തർക്കങ്ങളെയും നിയമപരമായ വെല്ലുവിളികളെയും നേരിടാനാണ് ഈ നീക്കം. കൂടാതെ, വോട്ടെണ്ണൽ കേന്ദ്രങ്ങളിലും സംസ്ഥാനത്തുടനീളവും ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ ആവശ്യമായ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് പാർട്ടിയുടെ ജനറൽ സെക്രട്ടറി ആദവ് അർജുന ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷന് അപേക്ഷ നൽകി.

‘റിസോർട്ട് രാഷ്ട്രീയം’ എന്ന പഴയ തന്ത്രവുമായി പുതിയ രാഷ്ട്രീയ പാർട്ടി കളത്തിലിറങ്ങുമ്പോൾ, വരാനിരിക്കുന്ന വോട്ടെണ്ണൽ ദിനം തമിഴകത്ത് നിർണ്ണായകമായ രാഷ്ട്രീയ നാടകങ്ങൾക്കാണ് വഴിയൊരുക്കുന്നത്.


Kairali News 1 hour ago
Home Flash News