ഒരു വർഷത്തേക്ക് സ്വർണം വാങ്ങുന്നത് ഒഴിവാക്കണമെന്ന് പ്രധാനമന്ത്രിയുടെ ആഹ്വാനം, വിവാഹചടങ്ങുകളിൽ നിന്ന് സ്വർണം അപ്രത്യക്ഷമാകുമോ?
പശ്ചിമേഷ്യൻ സംഘർഷം സൃഷ്ടിച്ച ആഗോള സാമ്പത്തിക പ്രതിസന്ധിയും വിതരണ ശൃംഖലയിലെ തടസങ്ങളും മറികടക്കാൻ രാജ്യത്തെ ജനങ്ങൾ ഒന്നിച്ച് നിൽക്കണമെന്നും പ്രധാനമന്ത്രി
ന്യൂഡൽഹി: ഒരു വർഷത്തേക്ക് രാജ്യത്ത് സ്വർണം വാങ്ങുന്നത് ഒഴിവാക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനത്തിന് പിന്നാലെ വിവാഹച്ചടങ്ങുകളിൽ നിന്ന് സ്വർണം അപ്രത്യക്ഷമാകാൻ സാധ്യത. മേയ് 10-ന് ഹൈദരാബാദിൽ നടത്തിയ പൊതുപ്രസംഗത്തിനിടെയാണ് പ്രധാനമന്ത്രി രാജ്യത്തോട് ശ്രദ്ധേയമായ ആഹ്വാനം നടത്തിയത്. പശ്ചിമേഷ്യയിലെ സംഘർഷങ്ങളും ആഗോള സാമ്പത്തിക അനിശ്ചിതത്വവും മൂലം എണ്ണവില കുതിച്ചുയരുന്ന സാഹചര്യത്തിൽ, രാജ്യത്തിന്റെ വിദേശനാണ്യ ശേഖരം സംരക്ഷിക്കാൻ സ്വർണ ഇറക്കുമതി കുറയ്ക്കേണ്ടത് അനിവാര്യമാണെന്ന് മോദി വ്യക്തമാക്കി. News18 News18 വിവാഹാഘോഷങ്ങൾക്ക് അത്രമേൽ പ്രാധാന്യം നൽകുന്ന രാജ്യമാണ് ഇന്ത്യ. അതുകൊണ്ട് തന്നെ സ്വർണാഭരണങ്ങളില്ലാതെ വിവാഹം പൂർണമാകില്ലെന്ന് വിശ്വസിക്കുന്ന ആളുകളാണ് ഇന്ത്യയിൽ ഭൂരിഭാഗവുമുള്ളത്. പ്രധാനമന്ത്രിയുടെ ആഹ്വാനം സമൂഹത്തിന്റെ ആഴത്തിലുള്ള സാംസ്കാരിക വിശ്വാസങ്ങളെ ചോദ്യം ചെയ്യുകയാണ്. പശ്ചിമേഷ്യൻ സംഘർഷം സൃഷ്ടിച്ച ആഗോള സാമ്പത്തിക പ്രതിസന്ധിയും വിതരണ ശൃംഖലയിലെ തടസങ്ങളും മറികടക്കാൻ രാജ്യത്തെ ജനങ്ങൾ ഒന്നിച്ച് നിൽക്കണമെന്നും പ്രധാനമന്ത്രി നിർദേശിച്ചു. പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ കഴിഞ്ഞ രണ്ട് മാസമായി സ്വർണവിലയിൽ വൻ മാറ്റങ്ങളാണ് ഉണ്ടായത്. ഒന്നര ലക്ഷംവരെ ആയിരുന്ന സ്വർണവില ഏതാനും ദിവസങ്ങളിൽ ഇടിവ് രേഖപ്പെടുത്തിയിരുന്നു.
വിവാഹങ്ങളിൽ സ്വർണത്തിന് ഇത്ര പ്രാധാന്യം എന്തുകൊണ്ട് ഇന്ത്യൻ സംസ്കാരത്തിൽ സ്വർണം ഒരു സാധാരണ ലോഹമായിട്ടല്ല മറിച്ച് വിശുദ്ധതയുടെ പ്രതീകമായാണ് ആളുകൾ നോക്കികാണുന്നത്. വിവാഹച്ചടങ്ങുകളിൽ സ്വർണം അണിയുന്നത് ദമ്പതികളുടെ ജീവിതത്തിലേക്ക് ഐശ്വര്യവും ദൈവിക അനുഗ്രഹവും എത്തിക്കുമെന്നാണ് വിശ്വാസം.
സ്ത്രീധനം എന്ന ആശയത്തിന്റെ ഭാഗമായി വധുവിന് നൽകുന്ന സ്വർണാഭരണങ്ങൾ അവളുടെ വ്യക്തിഗത സ്വത്തായി കണക്കാക്കപ്പെടുന്നു. സ്ത്രീകൾക്ക് സ്വത്തവകാശം പരിമിതമായിരുന്ന കാലത്ത്, ഈ സ്വർണം സാമ്പത്തിക സുരക്ഷയും പ്രതിസന്ധിക്കാലത്ത് ഏറെ ഗുണം ചെയ്യുന്ന സമ്പത്തായി സ്വർണമാറിയിരുന്നു. ഇന്നും പല കുടുംബങ്ങളിലും ഈ വിശ്വാസം തുടരുന്നു.