'ഇന്ത്യ ഇസ്രായേലിന്റെ പ്രിയപ്പെട്ട ഇടം'; പ്രധാനമന്ത്രി മോദിയെ പ്രശംസിച്ച് ബെഞ്ചമിൻ നെതന്യാഹു
ഇറാനുമായുള്ള സംഘർഷങ്ങൾ തുടരുന്നതിനിടയിൽ അന്താരാഷ്ട്ര തലത്തിൽ ഇസ്രായേൽ ഒറ്റപ്പെടുന്നു എന്ന വാദങ്ങളെ തള്ളി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു . ഇസ്രായേലിന് ആഗോളതലത്തിൽ ലഭിക്കുന്ന ശക്തമായ പിന്തുണയ്ക്ക് ഉദാഹരണമാണ് ഇന്ത്യയെന്ന് സിബിഎസ് ചാനലിലെ '60 മിനിറ്റ്സ്' എന്ന പരിപാടിക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു News18 News18 തന്റെ അവസാനത്തെ ഇന്ത്യൻ സന്ദർശനം ഒരു 'സ്നേഹോത്സവം' (Love Fest) പോലെയായിരുന്നുവെന്ന് വിശേഷിപ്പിച്ച ഇസ്രായേൽ പ്രധാനമന്ത്രി, ഏകദേശം 140 കോടിയോളം വരുന്ന ഇന്ത്യൻ ജനതയ്ക്കിടയിൽ ഇസ്രായേലിന് വലിയ ജനപ്രീതിയുണ്ടെന്നും വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള തന്റെ അടുത്ത സൗഹൃദത്തെ അദ്ദേഹം പ്രശംസിച്ചു. മോദിയുടെ ഇസ്രായേൽ സന്ദർശനത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചതെന്നും തന്റെ ഇന്ത്യൻ സന്ദർശന വേളയിൽ ജനങ്ങളിൽ നിന്ന് നേരിട്ടനുഭവിച്ച സ്നേഹം ഇസ്രായേലിനോടുള്ള വലിയ താൽപ്പര്യമാണ് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഗസയിലെ യുദ്ധത്തെയും ഇസ്രായേലിനെയും കുറിച്ചുള്ള ലോകത്തിന്റെ കാഴ്ചപ്പാടുകൾ സോഷ്യൽ മീഡിയ പ്രചാരണങ്ങളിലൂടെയും പാശ്ചാത്യ മാധ്യമങ്ങളുടെ ഇടപെടലുകളിലൂടെയും തെറ്റായ രീതിയിലാണ് കാണിക്കുന്നതെന്ന് നെതന്യാഹു പറഞ്ഞു. ചില രാജ്യങ്ങൾ ബോധപൂർവ്വം ഇസ്രായേലിനെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സോഷ്യൽ മീഡിയയിലെ ഇത്തരം വ്യാജപ്രചാരണങ്ങൾക്കെതിരെ ഇസ്രായേൽ ഇതുവരെ വേണ്ട രീതിയിൽ പ്രതികരിച്ചിട്ടില്ലെന്നും വരും ദിവസങ്ങളിൽ ഒരു ഇൻഫർമേഷൻ വാറിന് രാജ്യം തയ്യാറെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
ചരിത്രത്തിലുടനീളം ആവർത്തിക്കപ്പെടുന്ന ഒരു പ്രശ്നമാണ് ജൂതവിരോധമെന്നും ആധുനിക സമൂഹങ്ങളിൽ പോലും ഇത് പലപ്പോഴും ഉയർന്നു വരുന്നുണ്ടെന്നും നെതന്യാഹു ചൂണ്ടിക്കാട്ടി. മുൻകാലങ്ങളിൽ ഇത്തരം വിദ്വേഷങ്ങൾ ജൂതന്മാർക്കെതിരെയുള്ള വംശഹത്യകളിലേക്ക് നയിച്ചിരുന്നു. എന്നാൽ ഇന്ന് ഇസ്രായേലിന് സ്വന്തം സുരക്ഷ ഉറപ്പാക്കാനും ഇത്തരം ആക്രമണങ്ങളെ ചെറുക്കാനുമുള്ള സൈനിക കരുത്തുണ്ടെന്നും ഇസ്രായേലിനെ തകർക്കാൻ കഴിയില്ലെന്ന ബോധ്യം ലോകത്ത് വർധിച്ചിട്ടുണ്ടെന്നും നെതന്യാഹു കൂട്ടിച്ചേർത്തു.