തമിഴ്നാട്ടിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്ത 25 വിദേശ പൗരന്മാർ അറസ്റ്റിൽ
പിടിയിലായവരിൽ ഭൂരിഭാഗവും ശ്രീലങ്കൻ പൗരന്മാരാണ്. ബ്രിട്ടീഷ്, കനേഡിയൻ പൗരത്വമുള്ളവരും ഈ സംഘത്തിലുണ്ട്
തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ വ്യാജ തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് വോട്ട് ചെയ്തതിന് ഏകദേശം 25 വിദേശ പൗരന്മാരെ ഇതുവരെ അറസ്റ്റ് ചെയ്യുകയോ കസ്റ്റഡിയിലെടുക്കുകയോ ചെയ്തതായി പോലീസ് വൃത്തങ്ങൾ സ്ഥിരീകരിച്ചു. വിദേശ പാസ്‌പോർട്ടുകളുള്ള ഇവരുടെ വിരലുകളിൽ വോട്ട് ചെയ്തതിന്റെ മഴി അടയാളം കണ്ടെത്തിയതിനെത്തുടർന്ന് ബ്യൂറോ ഓഫ് ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ ഇവരെ തടയുകയും പ്രാദേശിക പോലീസ് കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. ഒരാഴ്ച മുമ്പ് ആരംഭിച്ച ഈ പരിശോധന ഇപ്പോഴും തുടരുകയാണ്.
പ്രതീകാത്മക ചിത്രം
പിടിയിലായവരിൽ ഭൂരിഭാഗവും ശ്രീലങ്കൻ പൗരന്മാരാണ്. എന്നാൽ ബ്രിട്ടീഷ്, കനേഡിയൻ പൗരത്വമുള്ളവരും ഈ സംഘത്തിലുണ്ട്. ഭാരതീയ ന്യായ സംഹിത (2023), ജനപ്രാതിനിധ്യ നിയമം (1950) എന്നിവയുൾപ്പെടെയുള്ള വിവിധ നിയമങ്ങൾ പ്രകാരം ഇവർക്കെതിരെ കേസെടുത്തു.
തിരഞ്ഞെടുപ്പ് സമയത്ത് എത്തിയ കൂടുതൽ വിദേശികൾ വോട്ട് ചെയ്തിട്ടുണ്ടാകാമെന്നും, വിമാനത്താവളങ്ങളിൽ പരിശോധന നടക്കുന്നുണ്ടെന്ന് അറിഞ്ഞ് ഇവർ ഇന്ത്യയിൽ തന്നെ തുടരുകയാണെന്നും അന്വേഷണ ഉദ്യോഗസ്ഥർ കരുതുന്നു. വോട്ട് ചെയ്ത ശേഷം രാജ്യം വിടാൻ ശ്രമിക്കുന്ന വിദേശികളെ പിടികൂടാൻ ചെന്നൈ, മധുര വിമാനത്താവളങ്ങളിൽ അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
രഹസ്യ അന്വേഷണം "ലണ്ടനിലേക്ക് പോകാൻ ചെന്നൈ വിമാനത്താവളത്തിലെത്തിയ, 2015ൽ ബ്രിട്ടീഷ് പാസ്‌പോർട്ട് എടുത്ത ഇന്ത്യൻ വംശജനായ ഒരാളെ പട്ടുക്കോട്ടൈ മണ്ഡലത്തിൽ വോട്ട് ചെയ്തതായി കണ്ടെത്തി തടഞ്ഞുവെച്ചു," എന്ന് മുതിർന്ന ഉദ്യോഗസ്ഥൻ വ്യക്തമാക്കി. വിരലിലെ മഷി മായുന്നതിനായി ചിലർ മനഃപൂർവം യാത്ര വൈകിപ്പിച്ചിരിക്കാം. എന്നാൽ ഡിജിറ്റൽ രേഖകൾ വഴി ഇവരുടെ പങ്കാളിത്തം തെളിയിക്കാൻ സാധിക്കുമെന്ന് പോലീസ് അറിയിച്ചു. അറസ്റ്റിലായവരിൽ ഭൂരിഭാഗവും ചെന്നൈയിൽ നിന്നുള്ളവരാണ്. പുതുച്ചേരിയിൽ വോട്ട് ചെയ്ത രണ്ട് വിദേശികളെയും തിരിച്ചറിഞ്ഞിട്ടുണ്ട്. തിരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോർട്ട് നൽകി ഈ സംഭവം തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമോ എന്ന ചോദ്യത്തിന് ഉദ്യോഗസ്ഥർ മറുപടി നൽകിയില്ല. ഇതുസംബന്ധിച്ച വിശദമായ റിപ്പോർട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ചിട്ടുണ്ട്. 2025ൽ വോട്ടർ പട്ടികയിൽ നിന്ന് 100 വിദേശികളുടെ പേരുകൾ നീക്കം ചെയ്യാൻ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിരുന്നു. ഈ വർഷം വിദേശ പൗരത്വമുള്ള 60 പേരുടെ പേരുകൾ വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്തു.
മറ്റ് രാജ്യങ്ങളിലെ പൗരത്വം സ്വീകരിക്കാത്ത ഇന്ത്യൻ പൗരന്മാർക്ക് മാത്രമേ 'ഓവർസീസ് ഇലക്ടർ' ആയി വോട്ട് ചെയ്യാൻ അധികാരമുള്ളൂ. പ്രവാസി ഇന്ത്യക്കാർക്ക് (NRI) വോട്ട് ചെയ്യാമെങ്കിലും പോളിംഗ് ബൂത്തിൽ ഒറിജിനൽ ഇന്ത്യൻ പാസ്‌പോർട്ട് ഹാജരാക്കേണ്ടതുണ്ട്. ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചവർക്ക് വോട്ട് ചെയ്യാൻ നിയമപരമായി അനുമതിയില്ല.