പ്രധാനമന്ത്രി മോദിയുടെ യുഎഇ സന്ദർശനം: പെട്രോളിയം-എൽപിജി കരാറുകൾ ഇന്ത്യയ്ക്ക് നൽകുന്ന നേട്ടങ്ങൾ
ഇന്ത്യയിലേക്ക് ഏറ്റവും കൂടുതൽ അസംസ്കൃത എണ്ണ കയറ്റുമതി ചെയ്യുന്ന ആദ്യ അഞ്ച് രാജ്യങ്ങളിൽ ഒന്നാണ് യുഎഇ
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎഇ സന്ദർശനത്തിനിടെ ഒപ്പുവെച്ച രണ്ട് നിർണായക ധാരണാപത്രങ്ങൾ ഇന്ത്യയുടെ ഊർജ്ജ സുരക്ഷയ്ക്ക് വലിയ കരുത്താകും. അസംസ്കൃത എണ്ണ ആവശ്യത്തിന്റെ 90 ശതമാനത്തോളവും ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. ഭൗമരാഷ്ട്രീയ തർക്കങ്ങൾ, കപ്പൽ ഗതാഗത തടസ്സങ്ങൾ, ഉപരോധങ്ങൾ, വിലക്കയറ്റം എന്നിവ രാജ്യത്തെ എപ്പോഴും പ്രതികൂലമായി ബാധിക്കാറുണ്ട്. അടുത്തിടെയുണ്ടായ യുഎസ്-ഇറാൻ സംഘർഷത്തെത്തുടർന്ന് ഹോർമുസ് കടലിടുക്ക് വഴിയുള്ള എണ്ണ വിതരണം തടസ്സപ്പെട്ടപ്പോൾ ഇന്ത്യ ഈ പ്രതിസന്ധി നേരിട്ടതാണ്. ഈ സാഹചര്യത്തിലാണ് ഇന്ത്യയ്ക്കായി തന്ത്രപ്രധാനമായ പെട്രോളിയം ശേഖരം നിർമ്മിക്കുന്നതിനും ദീർഘകാല എൽപിജി, എൽഎൻജി വിതരണം ഉറപ്പാക്കുന്നതിനുമുള്ള പുതിയ കരാറുകൾ നിലവിൽ വരുന്നത്.
ഊർജ്ജം, പ്രതിരോധം, ഇൻഫ്രാസ്ട്രക്ചർ, ഷിപ്പിംഗ്, അത്യാധുനിക സാങ്കേതികവിദ്യ തുടങ്ങിയ സുപ്രധാന മേഖലകളിൽ ഒപ്പുവെച്ച ഈ കരാറുകൾ ഇന്ത്യ-യുഎഇ തന്ത്രപ്രധാന പങ്കാളിത്തത്തിന് പുതിയ വേഗത നൽകുമെന്ന് പ്രധാനമന്ത്രി മോദി വ്യക്തമാക്കി. കൂടാതെ ഇന്ത്യയിൽ 5 ബില്യൺ ഡോളറിന്റെ നിക്ഷേപം നടത്തുമെന്ന് യുഎഇ പ്രഖ്യാപിച്ചതും സാമ്പത്തിക ബന്ധം കൂടുതൽ ശക്തമാക്കും.
ഇന്ത്യയിലേക്ക് ഏറ്റവും കൂടുതൽ അസംസ്കൃത എണ്ണ കയറ്റുമതി ചെയ്യുന്ന ആദ്യ അഞ്ച് രാജ്യങ്ങളിൽ ഒന്നാണ് യുഎഇ. ഇന്ത്യയുമായുള്ള ഭൂമിശാസ്ത്രപരമായ അടുപ്പം കാരണം വളരെ കുറഞ്ഞ സമയത്തിനുള്ളിൽ ഇവിടെനിന്ന് ഇന്ധനം എത്തിക്കാനാകും. അതിനാൽ യുഎഇ ഇന്ത്യയ്ക്കായി എണ്ണ സംഭരിക്കുന്നതും ഇന്ത്യയിൽ എണ്ണശേഖരം നിർമ്മിക്കാൻ സഹായിക്കുന്നതും രാജ്യത്തിന് വലിയൊരു ഉത്തേജനമാകും.
തന്ത്രപ്രധാന പെട്രോളിയം ശേഖരവും എൽപിജി കരാറും
ഇന്ത്യൻ സ്ട്രാറ്റജിക് പെട്രോളിയം റിസർവ്സ് ലിമിറ്റഡും (ISPRL) അബുദാബി നാഷണൽ ഓയിൽ കമ്പനിയും (ADNOC) തമ്മിലുള്ള കരാർ പ്രകാരം, ഇന്ത്യയുടെ തന്ത്രപ്രധാന സംഭരണശാലകളിൽ 30 ദശലക്ഷം ബാരൽ വരെ അസംസ്കൃത എണ്ണ സംഭരിക്കാൻ എഡ്നോക്കിന് സാധിക്കും. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണം, ഒഡീഷയിലെ ചണ്ഡികോൾ എന്നിവിടങ്ങളിലെ സംഭരണശാലകൾ ഇതിനായി ഉപയോഗിക്കും. കൂടാതെ യുഎഇയിലെ ഫുജൈറയിലുള്ള സംഭരണശാലകളിലും ഇന്ത്യയ്ക്കായി എണ്ണ സൂക്ഷിക്കാൻ വ്യവസ്ഥയുണ്ട്. ഇതിന് പുറമെ, ഇന്ത്യൻ ഓയിൽ കോർപ്പറേഷനും (IOCL) എഡ്നോക്കും തമ്മിൽ എൽപിജി വിതരണത്തിനുള്ള കരാറിലും ഒപ്പുവെച്ചു. ഇതനുസരിച്ച് എഡ്നോക് ഗ്യാസ് ലിമിറ്റഡിൽ നിന്നും ദീർഘകാലടിസ്ഥാനത്തിൽ എൽപിജി വാങ്ങുന്നതിനുള്ള സാധ്യതകൾ ഇരുരാജ്യങ്ങളും ആരായുന്നതായിരിക്കും.