'ഒഴിപ്പിക്കണമെങ്കിൽ ബലം പ്രയോഗിച്ചോ'; സർക്കാർ ബംഗ്ലാവ് ഒഴിയില്ലെന്ന് ബിഹാർ മുൻ മുഖ്യമന്ത്രി റാബ്രി ദേവി
പാട്‌നയിലെ '10 സർക്കുലർ റോഡ്' എന്ന സർക്കാർ ബംഗ്ലാവ് ഒഴിഞ്ഞുതരണമെന്ന സംസ്ഥാന സർക്കാരിന്റെ ആവർത്തിച്ചുള്ള നോട്ടീസുകൾ മുൻ മുഖ്യമന്ത്രി റാബ്രി ദേവി നിരസിച്ചതോടെ ബീഹാറിൽ പുതിയ രാഷ്ട്രീയ വിവാദം പുകയുന്നു. ബീഹാർ കെട്ടിട നിർമ്മാണ വകുപ്പ് ഈ ബംഗ്ലാവ് ഡയറി-ഫിഷറീസ് മന്ത്രി നന്ദ് കിഷോർ റാമിനാണ് ഇപ്പോൾ അനുവദിച്ചിരിക്കുന്നത്. നിലവിൽ ലെജിസ്ലേറ്റീവ് കൗൺസിലിലെ പ്രതിപക്ഷ നേതാവായ റാബ്രി ദേവിയോട് കഴിഞ്ഞ വർഷം നവംബറിൽ അവർക്ക് അനുവദിച്ച '39 ഹാർഡിഞ്ച് റോഡിലെ' മറ്റ് സർക്കാർ വസതിയിലേക്ക് മാറാൻ അധികൃതർ നിർദ്ദേശിച്ചിരുന്നു. 15 ദിവസത്തിനകം വസതി ഒഴിഞ്ഞുതരണമെന്ന് കാണിച്ച് അധികൃതർ ഇപ്പോൾ പുതിയ നോട്ടീസും നൽകിയിട്ടുണ്ട്. എന്നാൽ, താൻ സ്വമേധയാ ബംഗ്ലാവ് ഒഴിഞ്ഞുപോവില്ലെന്ന് റാബ്രി ദേവി വ്യക്തമാക്കി. ഒഴിപ്പിക്കാൻ വേണമെങ്കിൽ പോലീസ് ബലപ്രയോഗം നടത്താമെന്നും എന്നാൽ താൻ സ്വയം ഒഴിഞ്ഞുപോവില്ലെന്നുമാണ് റാബ്രി ദേവി പറഞ്ഞത്.
പട്നയിലെ '10 സർക്കുലർ റോഡ്' ബംഗ്ലാവ് കഴിഞ്ഞ രണ്ട് പതിറ്റാണ്ടോളമായി റാബ്രി ദേവിയുടെയും ആർ.ജെ.ഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവിന്റെയും ഔദ്യോഗിക വസതിയാണ്. പാർട്ടിയുടെ ഏറ്റവും പ്രധാനപ്പെട്ട രാഷ്ട്രീയ കേന്ദ്രമായാണ് ഈ വസതി പ്രവർത്തിച്ചിരുന്നത്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് തൊട്ടടുത്തായി സ്ഥിതി ചെയ്യുന്ന ഈ വിലാസത്തിന് ബീഹാർ രാഷ്ട്രീയത്തിൽ വലിയ പ്രാധാന്യമുണ്ട്. മാസങ്ങൾക്ക് മുമ്പ് മറ്റൊരു വസതി അനുവദിച്ചിട്ടും ആർ.ജെ.ഡി നേതാവ് നിയമവിരുദ്ധമായി താമസം തുടരുകയാണെന്ന് ബി.ജെ.പി നയിക്കുന്ന എൻ.ഡി.എ സർക്കാർ ആരോപിക്കുന്നു. എന്നാൽ, ഈ നീക്കം രാഷ്ട്രീയ പ്രതികാരബുദ്ധിയോടെയുള്ളതാണെന്നും വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി യാദവ് കുടുംബത്തെ ലക്ഷ്യമിട്ടാണെന്നും ആർ.ജെ.ഡി നേതാക്കൾ ആരോപിച്ചു.
സർക്കാർ ഈ ബംഗ്ലാവ് ഔദ്യോഗികമായി മന്ത്രി നന്ദ് കിഷോർ റാമിന് അനുവദിച്ചതോടെയാണ് തർക്കം കൂടുതൽ രൂക്ഷമായത്. വസതി അനുവദിക്കുന്നത് നിലവിലുള്ള നിയമങ്ങൾ പാലിച്ചാണെന്നും നോട്ടീസ് ലഭിച്ചാൽ താമസക്കാർ സർക്കാർ വസതികൾ ഒഴിഞ്ഞുതരണമെന്നുമാണ് ഉദ്യോഗസ്ഥരുടെ നിലപാട്. റാബ്രി ദേവി ഒഴിഞ്ഞുപോവാൻ വിസമ്മതിക്കുകയും സർക്കാർ ഒഴിപ്പിക്കൽ നടപടികളുമായി മുന്നോട്ട് പോവുകയും ചെയ്യുന്നതോടെ, ബീഹാറിലെ ബി.ജെ.പി - ആർ.ജെ.ഡി രാഷ്ട്രീയ പോരാട്ടത്തിന്റെ പുതിയ കേന്ദ്രമായി ഈ ബംഗ്ലാവ് മാറിയിരിക്കുകയാണ്.