അതിക്രമത്തെ പ്രണയമായി ന്യായീകരിക്കുന്നു; രാംചരൺ ചിത്രം പെദ്ദിയ്ക്കെതിരെ വിമർശനം
റിലീസ് പിന്നാലെ വിവാദങ്ങളുടെ ചുവടുപിടിച്ച് റാംചരൺ ചിത്രം പെദ്ദി. രാം ചരൺ നായകമനായ ചിത്രത്തിലെ നായികയായ ജാൻവി കപൂറിന് എതിരെയാണ് വിമർശനങ്ങൾ ശക്തമാവുന്നത്. ജാൻവി ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്ന ആച്ചിയമ്മ എന്ന കഥാപാത്രത്തെ ചിത്രീകരിച്ചിരിക്കുന്ന രീതിയ്ക്കെതിരെ സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനമാണ് ഉപയോക്താക്കൾ നടത്തുന്നത്. നായകൻ നടത്തുന്ന അതിക്രമത്തെ പ്രണയമായി ന്യായീകരിക്കുന്നു എന്നാരോപിച്ചാണ് സോഷ്യൽ മീഡിയ ചിത്രത്തിനെതിരെ തിരിഞ്ഞത്. എന്നാൽ, ഈ വാദങ്ങളെയെല്ലാം ശരി വയ്ക്കുന്ന രീതിയിലാണ് വിഷയത്തിൽ ജാൻവി കപൂറിന്റെ പ്രതികരണം. റെക്കമെന്റേഷൻ കമ്മ്യൂണിറ്റി എന്ന ഇൻസ്റ്റഗ്രാം പേജ് പങ്കുവച്ച പോസ്റ്റിൽ ജാൻവി കപൂർ ലൈക്ക് ചെയ്തിട്ടുണ്ട്. ഇത് പുതിയ ചർച്ചകൾക്ക് ആണ് വഴിവച്ചത്.
350 കോടി മുതൽമുടക്കിൽ നിർമ്മിച്ച ചിത്രം ഇന്ത്യൻ സിനിമയിൽ ഒരു നായികയ്ക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ അപമാനം ആണെന്ന് റെക്കമെന്റേഷൻ കമ്മ്യൂണിറ്റി എന്ന ഇൻസ്റ്റഗ്രാം പേജ് പങ്കു വച്ച പോസ്റ്റിൽ ആരോപിക്കുന്നു. നായകനായ രാം ചരണിന്റെ കഥാപാത്രത്തിന് കൃത്യമായ സാമൂഹിക രാഷ്ട്രീയ ലക്ഷ്യമുള്ള കഥാപാത്രമായി അവതരിപ്പിച്ചപ്പോൾ ജാൻവിയുടെ കഥാപാത്രത്തെ കേവലം ഉപഭോഗ വസ്തുവായാണ് ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. നായികയായ ആച്ചിയമ്മയ്ക്ക് യാതൊരു മാനുഷിക പരിഗണനയും നൽകാതെയാണ സംവിധായകൻ കഥാപാത്ര നിർമ്മിതി നടത്തിയിരിക്കുന്നത്. നായികയെ സമ്മതമില്ലാതെ സ്പർശിക്കുമെന്ന് പറയുന്നതും അതിക്രമ രംഗങ്ങളുമെല്ലാമാണ് പ്രണയമായാണ് സംവിധായകൻ ചിത്രീകരിച്ചിരിക്കുന്നത്. അതിക്രമങ്ങൾക്ക് ശേഷം നായിക കരയുമ്പോൾ നിന്റെ പിതാവിന്റെ ഭാവിയെ കരുതി ഇതങ്ങു മറന്നേക്കൂവെന്ന് മറ്റൊരു കഥാപാത്രം പറയുന്നതും വിമർശനങ്ങൾക്കിടയാക്കിയിട്ടുണ്ട്.