ബന്ധുവിനെ പേഴ്‌സണൽ സ്റ്റാഫിൽ നിയമിച്ചതിൽ നിയമപരമായ ഒരു തടസ്സവും ഇല്ലെന്ന് ന്യായീകരിച്ച് മന്ത്രി സണ്ണി ജോസഫ്
ബന്ധുവായ ബെന്നി തോമസിനെ പേഴ്‌സണൽ സ്റ്റാഫിൽ നിയമിച്ചതുമായ വിഷയത്തിൽ ന്യായീകരണവുമായി മന്ത്രി സണ്ണി ജോസഫ്. നിയമനത്തിൽ നിയമപരമായ തടസ്സമില്ല എന്നായിരുന്നു അളിയനെ സ്വന്തം സ്റ്റാഫിൽ നിയമിച്ചതിനെ ന്യായീകരിച്ചു മന്ത്രി പറഞ്ഞത്. ബെന്നി തോമസ് മാതൃകാപരമായ പൊതുപ്രവർത്തനം നടത്തുന്ന ആൾ ആണെന്നും മികച്ച ഭൂരിപക്ഷത്തിൽ പഞ്ചായത്ത് പ്രസിഡണ്ട് ആയ നേതാവാണ് എന്നുമാണ് മന്ത്രിയുടെ ന്യായം. കൂടാതെ, അദ്ദേഹം തന്റെ ചീഫ് ഏജന്റായും പ്രവർത്തിച്ചിരുന്നുവെന്ന് സണ്ണി ജോസഫ് വ്യക്തമാക്കി. ബെന്നി തോമസിനെ വേണമെങ്കിൽ മറ്റേതെങ്കിലും മന്ത്രിയുടെ സ്റ്റാഫിൽ ഉൾപ്പെടുത്തി നിയമിക്കാമായിരുന്നുവെങ്കിലും അത്തരമൊരു കാപട്യത്തിന് താൻ തയ്യാറായിരുന്നില്ലെന്നും മന്ത്രി പ്രതികരിച്ചു. നേരത്തെ, വൈദ്യുതി മന്ത്രി സണ്ണി ജോസഫ് പേഴ്സണൽ സ്റ്റാഫിൽ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി സഹോദരീ ഭർത്താവിനെ നിയമിച്ചത് വിവാദമായിരുന്നു. പതിമൂന്ന് സ്റ്റാഫുമാരിൽ രണ്ട് പേരാണ് അഡീഷമൽ പ്രൈവറ്റ് സെക്രട്ടറിമാരാണുള്ളത് ഇതിൽ ഒരാളായാണ് സഹോദരീ ഭർത്താവ് ബെന്നിയ്ക്ക് നിയമനം നൽകിയത്.