Select Location
All Locations
State
Region
City / District
അവയവദാനമാഫിയ: ‘ഓപ്പറേഷന്‍’ ഇവിടെ, സര്‍ജറി വിദേശത്ത്, വ്യാപകമായി കള്ളപ്പണ ഇടപാടും

അവയവദാനമാഫിയ: ‘ഓപ്പറേഷന്‍’ ഇവിടെ, സര്‍ജറി വിദേശത്ത്, വ്യാപകമായി കള്ളപ്പണ ഇടപാടും

തിരുവനന്തപുരം: സ്വകാര്യ സൂപ്പര്‍ സ്പെഷാലിറ്റി ആശുപത്രികളില്‍ ചിലതുള്‍പ്പെട്ട അന്താരാഷ്‌ട്ര അവയവ ദാന- മാറ്റിവയ്‌ക്കല്‍ മാഫിയയെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇന്നലെ സംസ്ഥാനത്താകെ ഇ ഡി നടത്തിയ റെയ്ഡിലൂടെ പുറത്തുവരുന്നത്. അവയവ ദാന, അവയവ മാറ്റ രംഗത്ത് ചതിയും ചൂഷണവും വ്യാപകമായപ്പോഴാണ് രക്തബന്ധമുള്ളവര്‍ തമ്മിലേ അവയവ മാറ്റം നടത്താവൂയെന്നതുള്‍പ്പെടെ ഒട്ടേറെ നിയന്ത്രണങ്ങള്‍ ഉള്‍പ്പെടുത്തി നിയമ നിര്‍മാണം നടത്തിയത്. എന്നാല്‍ ഇതെല്ലാം മറികടന്നുള്ള മാഫിയകളുടെ പ്രവര്‍ത്തനമാണ് ഇ ഡി റെയ്ഡിലെത്തിച്ചത്. പരാതികളെത്തുടര്‍ന്നുള്ള രഹസ്യ അന്വേഷണങ്ങളില്‍ ലഭിച്ച വസ്തുതകളുടെ കൂടുതല്‍ തെളിവു ശേഖരണമാണ് റെയ്ഡിന് പിന്നില്‍. സംസ്ഥാന പോലീസും ക്രൈംബ്രാഞ്ചും മാസങ്ങള്‍ മുമ്പ് അന്വേഷിച്ചു മുന്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്കിയിരുന്നു. എന്നാല്‍ നടപടിയുണ്ടായില്ല. ഉന്നത തലത്തില്‍ പരാതികളും നിവേദനങ്ങളും ലഭിച്ചതിനെ തുടര്‍ന്ന് കേന്ദ്ര ഏജന്‍സികള്‍ നടത്തിയ പ്രാഥമിക അന്വേഷണങ്ങള്‍ക്ക് പിന്നാലെയാണ് റെയ്ഡ്. ചില വന്‍കിട ആശുപത്രികള്‍, ഡോക്ടര്‍മാര്‍, ഏജന്റുമാര്‍, വിദേശ രാജ്യങ്ങളിലെ ആശുപത്രികള്‍, പോലീസ് സേനയിലുള്ളവര്‍, സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, ചില രാഷ്‌ട്രീയ നേതാക്കള്‍ തുടങ്ങിയവര്‍ ഉള്‍പ്പെട്ടതാണ് പുതിയ മാഫിയ സംഘം.

ഓപ്പറേഷന്‍ ഇങ്ങനെ അവയവ മാറ്റം ആവശ്യമുള്ളവരില്‍ സാമ്പത്തിക ഇടത്തരക്കാര്‍ക്ക് രാജ്യത്തിനകത്തും സമ്പന്നര്‍ക്ക് വിദേശത്തുമാണ് സര്‍ജറി നടത്തുന്നത്. വിദേശത്ത് ഒരു സര്‍ജറി നടത്താന്‍ ഒന്നേകാല്‍ കോടി വരെ ഈടാക്കുന്നുണ്ട് ഈ മാഫിയ സംഘം. രോഗിക്ക് പറ്റിയ ഡോണറെ (ദാതാവിനെ) അവര്‍ത്തന്നെ കണ്ടുപിടിക്കും. ആശുപത്രി നിശ്ചയിക്കും. വന്‍ പണക്കാര്‍ക്ക് വിദേശ രാജ്യങ്ങളിലെ ആശുപത്രികളില്‍ സര്‍ജറി നടത്തും. ഇതിനായി രോഗിയെ, അവയവ ദാതാവിനെ, ഡോക്ടറെ, ബന്ധുക്കളെ അവിടേക്ക് കൊണ്ടുപോകും. സര്‍ജറിക്ക് ശേഷം അവരെ നാട്ടിലെത്തിച്ച് ഇവിടത്തെ ആശുപത്രിയില്‍ ചികിത്സ നടത്തും. ദാതാവിനും ഡോക്ടര്‍ക്കും വിദേശ യാത്രയ്‌ക്കും മറ്റുമായാണ് വന്‍തുക ഈടാക്കുന്നത്. ഇവിടെ 40 ലക്ഷം രൂപ വരെ വാങ്ങുന്ന സംവിധാനത്തിനാണ് വിദേശത്താണെങ്കില്‍ കുറഞ്ഞത് ഒന്നേകാല്‍ക്കോടി രൂപ വാങ്ങുന്നത്.

കിഡ്നി മാറ്റമാണ് മാഫിയയുടെ വന്‍ ബിസിനസ്. സമ്പന്നര്‍ക്ക് രക്തബന്ധമുള്ളവര്‍ക്ക് പകരം ദാതാക്കളെ കണ്ടെത്താന്‍ എളുപ്പവഴി ഈ മാഫിയയെ സമീപിക്കലാണ്. ഇതിന്റെ ചെലവ് പണമായിത്തന്നെയാണ് മാഫിയകള്‍ വാങ്ങുന്നത്. ബാങ്കിടപാടില്ല. ഇതില്‍ നികുതിവെട്ടിക്കല്‍ മാത്രമല്ല, കള്ളപ്പണ ഇടപാടും നടക്കുന്നുണ്ട്. സര്‍ജറി വിദേശത്ത് നടത്തും, ചികിത്സ നാട്ടിലും. ഇങ്ങനെ വന്നാല്‍ സര്‍ജറിയെന്ന വിവരം നാട്ടിലെ ആശുപത്രി രേഖകളില്‍ കാണില്ല. ഇതിനൊക്കെ കൂട്ടുനില്‍ക്കുന്നതും വ്യാജ രേഖകളുണ്ടാക്കുന്നതും ശൃംഖലയിലുള്ള ആശുപത്രികളാണ്. ഇത്തരം ആശുപത്രികളില്‍ ചിലതിന് വിദേശത്തും സഹോദര സ്ഥാപനങ്ങളുണ്ടാകും. അവിടങ്ങളിലേക്ക് ഈ ശൃംഖലയിലുള്ള ഡോക്ടര്‍മാര്‍ക്ക് ‘വിസിറ്റിങ് ട്രീറ്റ്‌മെന്റ്’ എന്ന സംവിധാനത്തില്‍ യാത്ര നടത്താനും രേഖകള്‍ ഭദ്രമാക്കാനും സംവിധാനമുണ്ട്. ഈ ഡോക്ടര്‍മാര്‍ക്ക് സാധാരണ നാട്ടില്‍ സര്‍ജറി ചെയ്യുന്നതിന്റെ നാലിരട്ടിയാണ് ഫീസ്. ഈ പണമിടപാടും രേഖാമൂലമല്ല. ഏതാനും ഡോക്ടര്‍മാര്‍ ഈ കണ്ണികളിലുള്ളതായും വിവരങ്ങളുണ്ട്.

ആശുപത്രികള്‍ ആരുടേത്? കേരളത്തിലെ പല സ്വകാര്യ സൂപ്പര്‍ സ്പെഷാലിറ്റി ആശുപത്രികളും നടത്തുന്നത് ആര് എന്ന അന്വേഷണമെത്തിക്കുന്നത് ഞെട്ടിപ്പിക്കുന്ന രഹസ്യങ്ങളിലേക്കാണ്. തുടക്കത്തില്‍ ഉണ്ടായിരുന്നവരല്ല പലതിന്റെയും ഉടമകള്‍. വിദേശങ്ങളില്‍ ആശുപത്രി ശൃംഖലയുള്ള കോര്‍പ്പറേറ്റ് സ്ഥാപനങ്ങളാണ് പലതും നടത്തുന്നത്. എന്തുകൊണ്ട് ഈ ‘ടേക്ക് ഓവറുകള്‍’ എന്നതും അന്വേഷണ ഏജന്‍സികളുടെ നിരീക്ഷണ വിഷയമാണ്.

പിന്നാലെ സിബിഐ ഇ ഡിയുടെ അന്വേഷണം അവയവ ദാന- മാറ്റ വിഷയത്തിലെ കള്ളപ്പണ ഇടപാടാണ് മുഖ്യമായും. ഈ ഇടപാടിന്റെ അവര്‍ക്ക് ബോധ്യപ്പെട്ട വിദേശരാജ്യ ബന്ധവും അവര്‍ സ്ഥിരീകരിക്കുന്നുണ്ട്. എന്നാല്‍ ഈ മാഫിയയുടെ സൂക്ഷ്മാംശങ്ങളും കണ്ണികളും സംബന്ധിച്ച അന്വേഷണം സിബിഐക്കാണ് കണ്ടെത്താന്‍ സംവിധാനമേറെ. അതിനാല്‍ വൈകാതെ ഈ വിഷയത്തില്‍ സിബിഐ അന്വേഷണമുണ്ടാകുമെന്നും അറിയുന്നു.


Janmabhumi 1 hour ago
Home Flash News