2954 കേസുകൾ, 3176 പേർ അറസ്റ്റിൽ, പഞ്ചാബിനെ കടത്തിവെട്ടി കേരളമെന്ന് ആഭ്യന്തരമന്ത്രി; മയക്കുമരുന്നിനെതിരെ 'ഓപ്പറേഷൻ തൂഫാൻ' ശക്തം
തിരുവനന്തപുരം: സംസ്ഥാനത്ത് മയക്കുമരുന്ന് മാഫിയക്കെതിരെയുള്ള 'ഓപ്പറേഷൻ തൂഫാൻ' ശക്തമായി നടപ്പിലാക്കുകയാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നിയമസഭയെ അറിയിച്ചു. ലഹരിക്കെതിരെയുള്ള ബഹുജന മുന്നേറ്റമാണ് ഇതിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി സംസ്ഥാനത്താകെ ഇതുവരെ 2954 കേസുകൾ രജിസ്റ്റർ ചെയ്യുകയും 3176 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. കാര്യക്ഷമമായ പ്രവർത്തനങ്ങൾക്കായി സംസ്ഥാനത്തെ 84 പൊലീസ് സബ് ഡിവിഷനുകളിലായി പ്രത്യേക അന്വേഷണ സംഘങ്ങളെ നിയോഗിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. മയക്കുമരുന്ന് വ്യാപനത്തിന്റെ കാര്യത്തിൽ നിലവിൽ കേരളം പഞ്ചാബിനെപ്പോലും കടത്തിവെട്ടുന്ന രീതിയിലാണ് കാര്യങ്ങളെന്ന് ചൂണ്ടിക്കാട്ടിയ ചെന്നിത്തല, ഒറ്റ ദിവസം കൊണ്ട് സംസ്ഥാനത്തെ ലഹരിവിമുക്തമാക്കാം എന്ന വ്യാമോഹമില്ലെന്നും കൂട്ടിച്ചേർത്തു. ഇതിനായി കക്ഷി രാഷ്ട്രീയ ഭേദമന്യേ എല്ലാവരും സഹകരിച്ച് മുന്നോട്ട് പോകണം. കൂട്ടായ പ്രവർത്തനങ്ങളിലൂടെ മാത്രമേ ഈ വിപത്തിനെ പൂർണ്ണമായി ഇല്ലാതാക്കാൻ സാധിക്കൂ. നിലവിൽ എല്ലാ വിഭാഗം ആളുകളിൽ നിന്നും മികച്ച പിന്തുണയും സഹകരണവുമാണ് ഈ ദൗത്യത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നതെന്നും ചെന്നിത്തല വിവരിച്ചു.