Select Location
All Locations
State
Region
City / District
ചെക്കിനെ തകർത്തു, ഗ്രൂപ്പ് ചാമ്പ്യന്മാരായി മെക്‌സിക്കോ; കൊറിയയെ അട്ടിമറിച്ച് ദക്ഷിണാഫ്രിക്ക രണ്ടാമത്

ചെക്കിനെ തകർത്തു, ഗ്രൂപ്പ് ചാമ്പ്യന്മാരായി മെക്‌സിക്കോ; കൊറിയയെ അട്ടിമറിച്ച് ദക്ഷിണാഫ്രിക്ക രണ്ടാമത്

മെക്‌സിക്കോ സിറ്റി: 2026 ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് പോരാട്ടങ്ങൾ നാടകീയമായ അന്ത്യത്തിലേക്ക്. ഗ്രൂപ്പ് എയിൽ ഇന്ന് നടന്ന അവസാന റൗണ്ട് മത്സരങ്ങളിൽ ഗ്രൂപ്പ് ചാമ്പ്യന്മാരായ മെക്‌സിക്കോ തങ്ങളുടെ അപരാജിത കുതിപ്പ് തുടർന്നപ്പോൾ, മറുഭാഗത്ത് ദക്ഷിണ കൊറിയയെ പരാജയപ്പെടുത്തി ദക്ഷിണാഫ്രിക്ക നോക്കൗട്ടിലേക്ക് നേരിട്ട് യോഗ്യതനേടി. ഗ്രൂപ്പിൽ മൂന്നാംസ്ഥാനക്കാരായ കൊറിയയ്ക്ക് നോക്കൗട്ടിൽ പ്രവേശിക്കാൻ ഇനി മറ്റ് ഗ്രൂപ്പുകളിലെ ഫലങ്ങൾവരുന്നത് വരെ കാത്തിരിക്കണം. മൂന്നിൽ മൂന്നും വിജയിച്ച് സമ്പൂർണ്ണ ആധിപത്യത്തോടെയാണ് മെക്‌സിക്കോ ഗ്രൂപ്പ് ചാമ്പ്യന്മാരായത്. ഇന്നത്തെ വിജയവും ചെക്ക് റിപ്പബ്ലിക്കുമായി സമനിലയും നേടി ദക്ഷിണാഫ്രിക്ക രണ്ടാമതെത്തുകയും ചെയ്തു. മൂന്നിൽ രണ്ട് തോൽവിയും ഒരു സമനിലയുമായി ചെക്ക് റിപ്പബ്ലിക്ക് പുറത്താകുകയും ചെയ്തു.

ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ചെക്ക് റിപ്പബ്ലിക്കിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് മെക്‌സിക്കോ പരാജയപ്പെടുത്തിയത്. ആദ്യ പകുതിയിൽ മികച്ച പ്രതിരോധക്കൂട്ടായ്മയുമായി ചെക്ക് റിപ്പബ്ലിക്കിന് ആതിഥേയരെ ഗോൾരഹിത സമനിലയിൽ തളച്ചിടാനായി. എന്നാൽ രണ്ടാം പകുതിയിൽ തന്ത്രങ്ങൾ മാറ്റിയ മെക്‌സിക്കോ മത്സരത്തിന്റെ നിയന്ത്രണം പൂർണ്ണമായി ഏറ്റെടുത്തു.

രണ്ടാം പകുതി തുടങ്ങി അധികം വൈകാതെ 54-ാം മിനിറ്റിൽ മാറ്റിയോ ചാവേസ് മെക്‌സിക്കോയ്ക്കായി ആദ്യ ഗോൾ നേടി സ്റ്റേഡിയത്തെ ആവേശത്തിലാഴ്ത്തി. ആദ്യ ഗോളിന്റെ ആവേശം അടങ്ങുന്നതിന് മുൻപ് തന്നെ ചെക്ക് പ്രതിരോധത്തിന്റെ പിഴവ് മുതലെടുത്ത് ജൂലിയൻ ക്വിനോണസ് മെക്‌സിക്കോയുടെ ലീഡ് രണ്ടാക്കി ഉയർത്തി. മത്സരം അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കിനിൽക്കെ ഇഞ്ചുറി ടൈമിൽ പകരക്കാരനായി ഇറങ്ങിയ ആൽവാരോ ഫിഡാൽഗോ മെക്സിക്കോയുടെ വിജയപ്പട്ടിക തികച്ചുകൊണ്ട് മൂന്നാം ഗോൾ നേടി. മെക്‌സിക്കോയുടെ യുവ മിഡ്ഫീൽഡർ ഗിൽബെർട്ടോ മോറ ഇന്നത്തെ മത്സരത്തോടെ ചരിത്രത്തിന്റെ ഭാഗമായി. ലോകകപ്പ് ചരിത്രത്തിൽ മെക്‌സിക്കോയ്ക്കായി ആദ്യ ഇലവനിൽ ഇറങ്ങി കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരൻ (17 വയസ്സ്) എന്ന റെക്കോർഡാണ് മോറ സ്വന്തമാക്കിയത്.

ഗ്രൂപ്പിലെ ആവേശകമായ മറ്റൊരു മത്സരത്തിൽ ഏഷ്യൻ വമ്പൻമാരായ ദക്ഷിണ കൊറിയയെ ഏകപക്ഷീയമായ ഒരു ഗോളിനാണ് ദക്ഷിണാഫ്രിക്ക തകർത്തത്. പ്രീ-ക്വാർട്ടർ ഉറപ്പാക്കാൻ ഒരു സമനിലയെങ്കിലും ലക്ഷ്യമിട്ടാണ് ദക്ഷിണ കൊറിയ കളത്തിലിറങ്ങിയത്. ആദ്യ പകുതിയിൽ ഇരുടീമുകളും മികച്ച മുന്നേറ്റങ്ങൾ നടത്തിയെങ്കിലും ഗോൾരഹിത സമനിലയിലായിരുന്നു കളി. 63-ാം മിനിറ്റിൽ നടത്തിയ ഒരു തകർപ്പൻ കൗണ്ടർ അറ്റാക്കിലൂടെ ദക്ഷിണാഫ്രിക്ക മത്സരത്തിന്റെ വിധി എഴുതി. ഷെപാങ് മൊറേമിയുടെ പാസിൽ നിന്ന് തപെലോ മാസെകോ ആണ് ടീമിന്റെ വിജയഗോൾ നേടിയത്.


Mathrubhumi News 1 hour ago
Home Flash News