പി.എം. ശ്രീ നിൽക്കണോ പിന്മാറണോ? പരിശോധിക്കാൻ മന്ത്രിതല സമിതി ചേർന്നു
തിരുവനന്തപുരം: പി.എം. ശ്രീ വിവാദം കത്തിനിൽക്കേ, പാഠ്യപദ്ധതിയിലും സ്‌കൂൾ നടത്തിപ്പിലുമുള്ള കേന്ദ്രസർക്കാർ സമ്മർദം പരിശോധിക്കാൻ മന്ത്രിതല ഉപസമിതി ചേർന്നു. ആദ്യയോഗത്തിൽ, എൽ.ഡി.എഫ്. സർക്കാർ ഒപ്പിട്ട കരാറിലെ വ്യവസ്ഥകളും അനുബന്ധരേഖകളും ചർച്ച ചെയ്തതൊഴിച്ചാൽ മറ്റുനടപടികളിലേക്ക് കടന്നിട്ടില്ല. കരാറിൽനിന്ന് ഏകപക്ഷീയമായി പിന്മാറാൻ സംസ്ഥാനത്തിനാവില്ലെന്ന് ധാരണാപത്രത്തിൽ വ്യവസ്ഥചെയ്തിട്ടുണ്ടെന്ന് സർക്കാർവൃത്തങ്ങൾ 'മാതൃഭൂമി'യോട് പറഞ്ഞു. കേന്ദ്രസിലബസ് അടിച്ചേൽപ്പിക്കുന്നത് തടഞ്ഞും സ്‌കൂളുകൾ തിരഞ്ഞെടുക്കാൻ സംസ്ഥാനത്തിനുള്ള സ്വാതന്ത്ര്യം നിലനിർത്തിയും പദ്ധതിയുമായി മുന്നോട്ടുപോവാനാണ് നിലവിലെ ധാരണ.
പദ്ധതി മാർച്ചിൽ അവസാനിക്കുമെന്നിരിക്കേ രാഷ്ട്രീയ അവിവേകം കാണിക്കേണ്ടതുണ്ടോയെന്ന ചർച്ച യു.ഡി.എഫിലുണ്ട്. പദ്ധതിയുമായി മുന്നോട്ടുപോവുന്നതിൽ ലീഗിനും താത്പര്യമില്ലെന്നാണ് വിവരം. ഈ സാഹചര്യത്തിൽ, മന്ത്രിതല ഉപസമിതിയുടെ തീരുമാനം നിർണായകമാവും. യു.ഡി.എഫിൽ ചർച്ചയ്ക്കുവെച്ച് അന്തിമ തീരുമാനമെടുക്കും.
എൻ. ഷംസുദ്ദീൻ കൺവീനറായുള്ള സമിതിയിൽ പി.സി. വിഷ്ണുനാഥ്, എം. ലിജു, റോജി എം. ജോൺ എന്നിവർ അംഗങ്ങളാണ്.