Select Location
All Locations
State
Region
City / District
മധ്യപ്രദേശ് മുഖ്യമന്ത്രി ഭൂമികുംഭകോണച്ചുഴിയിൽ; ബിജെപി വിയർക്കുന്നു

മധ്യപ്രദേശ് മുഖ്യമന്ത്രി ഭൂമികുംഭകോണച്ചുഴിയിൽ; ബിജെപി വിയർക്കുന്നു

ന്യൂഡൽഹി: അയോധ്യ രാമക്ഷേത്രത്തിലെ കാണിക്കപ്പണക്കൊള്ളയ്ക്ക് പിന്നാലെ ബി.ജെ.പി.യെ പ്രതിരോധത്തിലാക്കി മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവിന്റെയും കുടുംബത്തിന്റെയുംപേരിൽ ഉജ്ജയിനിയിലെ ഭൂമികുംഭകോണ ആരോപണം. വൻ വികസനപദ്ധതികൾ പ്രഖ്യാപിച്ച മേഖലയിൽ മുഖ്യമന്ത്രിയും കുടുംബവും ചേർന്ന് 335 ഏക്കറോളം ഭൂമി വാങ്ങിക്കൂട്ടിയെന്നാണ് രേഖകൾ.

2023 ഡിസംബറിൽ മുഖ്യമന്ത്രിയായശേഷം 2025 ഡിസംബർവരെ 137 പ്ലോട്ടുകളിൽ കുറഞ്ഞത് 168 ഏക്കർ ഭൂമി സ്വന്തമാക്കിയെന്നാണ് കണക്ക്. മുഖ്യമന്ത്രിയായശേഷം മോഹൻ യാദവിന്റെപേരിലുള്ള ഭൂമിയിൽ വർധനയുണ്ടായിട്ടില്ലെന്നും ഒ.ബി.സി.ക്കാരനായതിനാലാണ് അദ്ദേഹത്തെ ലക്ഷ്യമിടുന്നതെന്നുമാണ് മധ്യപ്രദേശ് ബി.ജെ.പി.യുടെ വാദം. എന്നാൽ, ഇക്കാര്യത്തിൽ സുപ്രീംകോടതി ജഡ്ജിയുടെ മേൽനോട്ടത്തിൽ അന്വേഷണംവേണമെന്ന്് കോൺഗ്രസ് ആവശ്യപ്പെട്ടു.

മുഖ്യമന്ത്രി നേരിട്ട് കൈവശംവെച്ചിരുന്ന ഭൂമിക്കുപുറമേ കുടുംബാംഗങ്ങൾ വിവിധ ഘട്ടങ്ങളിലായി ഭൂമിവാങ്ങിയെന്ന് 'ഇന്ത്യൻ എക്‌സ്പ്രസാ'ണ് റിപ്പോർട്ട്‌ചെയ്തത്. 12 വർഷത്തിലൊരിക്കൽ നടക്കുന്ന സിംഹസ്ഥ മഹാകുംഭമേളയ്ക്ക് മുന്നോടിയായി ഉജ്ജയിനിയെ വൻ തീർഥാടന-വാണിജ്യ കേന്ദ്രമാക്കി മാറ്റാൻ പദ്ധതി നടപ്പാക്കുകയാണ്. ഇതിന്റെ ഗുണം ലഭിക്കാവുന്ന പ്രദേശങ്ങളിലാണ് ഭൂമി വാങ്ങിക്കൂട്ടൽ നടന്നത്. ഭൂമിയുടെ ആകെ വില 45 കോടിയെന്നാണ് രേഖയിലെങ്കിലും വിപണിവില വൻതോതിൽ കൂടുമെന്നാണ് റിപ്പോർട്ട്. ഉജ്ജയിൻ മാസ്റ്റർപ്ലാൻ അംഗീകരിച്ചത് മോഹൻ യാദവ് മുഖ്യമന്ത്രിയാവുന്നതിനും മാസങ്ങൾക്കുമുൻപാണ്. ആരോപണങ്ങൾ അടിസ്ഥാനരഹിതവും രാഷ്ട്രീയപ്രേരിതവുമാണെന്ന് സംസ്ഥാന ബി.ജെ.പി. അധ്യക്ഷൻ ഹേമന്ത് ഖണ്ഡേൽവാൽ പറഞ്ഞു.

ഭൂമിയിടപാട് കേന്ദ്രമായി മുഖ്യമന്ത്രി കുടുംബം :മുഖ്യമന്ത്രി മോഹൻ യാദവിന്റെ കുടുംബാംഗങ്ങളും ബന്ധുക്കളും കുടുംബത്തിന്റെ റിയൽ എസ്റ്റേറ്റ് സ്ഥാപനങ്ങളും ചേർന്നതാണ് ഉജ്ജയിനിയിലെ ഭൂമിയിടപാടുകളുടെ പ്രധാന ശൃംഖലയെന്നാണ് റിപ്പോർട്ട്. മോഹൻ യാദവ്: ഉജ്ജയിനിയിൽ 17 ഏക്കർ ഭൂമി. കുടുംബത്തിന്റെ ശ്രീ സിദ്ധിവിനായക് ഡെവ്കോൺസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിലൂടെ മറ്റൊരു 39.5 ഏക്കർ ഭൂമിയിൽ പങ്കാളിത്തം. സീമ യാദവ് (ഭാര്യ) : 10.6 ഏക്കർ. വൈഭവ് യാദവ് (മകൻ): സവാരഖേഡിയിലും ധേഡിയയിലുമായി 16 ഏക്കർ. ശാലിനി യാദവ് (വൈഭവിന്റെ ഭാര്യ): പത്തേക്കറിലധികം ഭൂമി. നാരായൺ യാദവ് (മുഖ്യമന്ത്രിയുടെ മൂത്ത സഹോദരൻ) : സംയുക്ത ഉടമസ്ഥതയിലും ശ്രേയാൻവി ഡിവലപ്പേഴ്സ് എന്ന സ്ഥാപനത്തിലൂടെയും 19 ഏക്കർ. രേഖ യാദവ് (നാരായണൻ യാദവിന്റെ ഭാര്യ): നാലേക്കർ ഭൂമി.

നന്ദലാൽ യാദവ് (മുഖ്യമന്ത്രിയുടെ മറ്റൊരു സഹോദരൻ): 17 ഏക്കർ. കലാവതി (മുഖ്യമന്ത്രിയുടെ സഹോദരിയും ഉജ്ജയിൻ മുനിസിപ്പാലിറ്റി അധ്യക്ഷയും): 17 ഏക്കർ ഭൂമി. അഭയ് (നാരായൺ-രേഖ ദമ്പതിമാരുടെ മകൻ): 16 ഏക്കർ ഭൂമി. ഗോവിന്ദ് യാദവിന്റെ (മുഖ്യമന്ത്രിയുടെ അമ്മാവന്റെ മകൻ)മക്കളായ സിദ്ധാർഥ്, അനന്ത്: 46.5 ഏക്കർ ഭൂമി. നിലേഷ് യാദവും ( ഗോവിന്ദിന്റെ സഹോദരൻ) ഭാര്യ സുനിത: 108 ഏക്കർ. വൈഭവ് യാദവ് (ശ്രീ സിദ്ധിവിനായക് ഡെവ്കോൺസ് പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടർ): 30.1 ഏക്കർ. നിലേഷ് യാദവ് ഭാര്യ സുനിത (ശ്രീ അന്നപൂർണ കൺസ്ട്രക്ഷൻ, ശ്രീ അന്നപൂർണ ണ്ടഎന്റർപ്രൈസസ്): 4.7 ഏക്കർ ഭൂമി വാങ്ങി. അഭയ് യാദവ് മറ്റുവ്യാപാരികളും ചേർന്ന് ണ്ടരൂപവത്കരിച്ച (ശ്രീവെങ്കടേഷ് ഡെവ്ബിൽഡ് എൽ.എൽ.പി.): 7.4 ഏക്കർ. നാരായൺ യാദവും ഭാര്യ രേഖയും മകൻ അഭയിയും( ശ്രേയാൻവി ഡിവലപ്പേഴ്സ് ): 20 ഏക്കർ.


Mathrubhumi News 1 hour ago
Home Flash News