ബെംഗളൂരു റോഡുകളിൽ ശുദ്ധികലശം..! ഫുട്‌പാത്തുകളിലെ കൈയേറ്റം ഒഴിപ്പിക്കും, വാഹനങ്ങൾ കെട്ടിവലിക്കും
ബെംഗളൂരു: നഗരത്തിലെ ഫുട്‌പാത്തുകൾ കാൽനടയാത്രക്കാർക്ക് സുരക്ഷിതമാക്കാൻ ജൂലൈ 1 മുതൽ നഗരവ്യാപകമായി 'സേഫ് ഫുട്‌പാത്ത് ക്യാമ്പയിൻ' ആരംഭിക്കുമെന്ന് കർണാടക സർക്കാർ. ഏകദേശം 2,000 കിലോമീറ്റർ ദൈർഘ്യമുള്ള പ്രധാന റോഡുകളിലെ ഫുട്‌പാത്തുകളിലെ കൈയേറ്റങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ബെംഗളൂരു വികസന മന്ത്രി കൃഷ്‌ണ ബൈരേ ഗൗഡ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
ജൂലൈ 1-ന് മുമ്പ് ഫുട്‌പാത്തുകൾ കൈയേറിയിരിക്കുന്ന കടയുടമകളും വ്യാപാര സ്ഥാപനങ്ങളും സ്വമേധയാ അനധികൃത നിർമ്മിതികളും ബോർഡുകളും നീക്കം ചെയ്യണമെന്ന് സർക്കാർ നിർദേശിച്ചിട്ടുണ്ട്. സമയപരിധിക്ക് ശേഷം അധികൃതർ നേരിട്ട് പൊളിച്ചുനീക്കൽ നടപടികൾ ആരംഭിക്കുകയും നിയമലംഘകർക്കെതിരെ പിഴ ചുമത്തുകയും ചെയ്യും.
ബെംഗളൂരു നഗരത്തിലെ പ്രധാന റോഡുകളിലും ഉപപ്രധാന റോഡുകളിലും വ്യാപാര സ്ഥാപനങ്ങളുടെ അനധികൃത വിപുലീകരണങ്ങൾ, പരസ്യ ബോർഡുകൾ, പാർക്ക് ചെയ്‌ത വാഹനങ്ങൾ തുടങ്ങിയവയാണ് കാൽനടയാത്രക്കാരുടെ സഞ്ചാരത്തിന് ഏറ്റവും വലിയ തടസമാകുന്നതെന്ന് മന്ത്രി കൃഷ്‌ണ ബൈരേ ഗൗഡ പറഞ്ഞു. ഫുട്‌പാത്തിലൂടെ നടക്കുക എന്നത് ഓരോ പൗരന്റെയും അടിസ്ഥാന അവകാശമാണ്. ഫുട്‌പാത്തുകൾ കാൽനടയാത്രക്കാർക്ക് മാത്രമുള്ളതാണ്. അവ വ്യാപാര ആവശ്യങ്ങൾക്കോ വാഹന പാർക്കിങ്ങിനോ ഉപയോഗിക്കാൻ അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. ഏറെക്കാലമായി ബെംഗളൂരു നഗരവാസികൾ ഉന്നയിക്കുന്ന ആവശ്യമാണ് ഫുട്‌പാത്തുകൾ കൈയേറിയുള്ള കച്ചവടങ്ങൾ തടയിടണമെന്നത്.
അതേസമയം, ക്യാമ്പയിന്റെ ഭാഗമായി നഗരത്തിലെ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ കണ്ടെത്തുന്നതിനും പ്രത്യേക നടപടി സ്വീകരിക്കും. ജൂലൈ 1 മുതൽ ഇത്തരം വാഹനങ്ങളിൽ മുന്നറിയിപ്പ് സ്‌റ്റിക്കറുകൾ പതിക്കും. ജൂലൈ 10-നകം ഉടമകൾ വാഹനങ്ങൾ മാറ്റിയില്ലെങ്കിൽ അവ കെട്ടിവലിച്ച് നീക്കം ചെയ്യുകയും പിന്നീട് സ്ക്രാപ്പായി ലേലം ചെയ്യുകയും ചെയ്യും.
സുപ്രീംകോടതി നിർദേശപ്രകാരം ഫുട്‌പാത്തുകളിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങളും യാതൊരു മുന്നറിയിപ്പുമില്ലാതെ കെട്ടിവലിച്ച് മാറ്റുമെന്നും മന്ത്രി അറിയിച്ചു. കയ്യേറ്റങ്ങൾ നീക്കം ചെയ്യുന്നതിനൊപ്പം നഗരത്തിലെ ഫുട്‌പാത്തുകളുടെ നവീകരണത്തിനായി 70 കോടി രൂപ സർക്കാർ അനുവദിച്ചിട്ടുണ്ട്. തകർന്ന സ്ലാബുകൾ, നടപ്പാതകളിലെ പ്രശ്‌നങ്ങൾ, മറ്റ് സുരക്ഷാ വീഴ്‌ചകൾ എന്നിവ പരിഹരിച്ച് കുറഞ്ഞത് 2,000 കിലോമീറ്റർ ഫുട്‌പാത്തുകൾ നവീകരിക്കാനാണ് പദ്ധതി. പ്രധാന റോഡുകളിലെയും ഉപപ്രധാന റോഡുകളിലെയും ഫുട്‌പാത്തുകളിൽ തള്ളുവണ്ടി കച്ചവടം അനുവദിക്കില്ല. എന്നാൽ സർക്കാർ നിശ്ചയിച്ചിട്ടുള്ള മറ്റ് സ്ഥലങ്ങളിൽ അവർക്ക് വ്യാപാരം തുടരാൻ അനുമതിയുണ്ടാകും. റോഡുകളിലെ കുഴികൾ ശാസ്ത്രീയമായി അടയ്ക്കുന്നതിനായി 77 കോടി രൂപയും സർക്കാർ വകയിരുത്തിയിട്ടുണ്ട്.
ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായി ട്രാഫിക് സിഗ്നലുകളിൽ നിന്ന് 75 മീറ്ററിനുള്ളിൽ ബസുകളോ മറ്റ് വാഹനങ്ങളോ നിർത്തരുതെന്നും, പ്രധാന ജംഗ്ഷനുകൾക്ക് സമീപമുള്ള അനാവശ്യ സ്‌പീഡ് ബ്രേക്കറുകൾ നീക്കം ചെയ്യണമെന്നും മന്ത്രി നിർദ്ദേശിച്ചു. നഗരത്തിലെ കാൽനടയാത്രക്കാർക്ക് സുരക്ഷിതമായ നടപ്പാതകൾ ഒരുക്കുക എന്നതാണ് ഈ പ്രത്യേക ക്യാമ്പയിന്റെ പ്രധാന ലക്ഷ്യം.