ലോകത്തിലെ ഏറ്റവും വലിയ എണ്ണ കയറ്റുമതിക്കാർ; എന്നിട്ടും സൗദി റഷ്യൻ എണ്ണ വാങ്ങിക്കൂട്ടുന്നത് എന്തിന്? കാരണം ഇത്
റിയാദ്: ലോകത്തിലെ തന്നെ ഏറ്റവും വലിയ ക്രൂഡ് ഓയിൽ കയറ്റുമതിക്കാരായ സൗദി അറേബ്യ വീണ്ടും റഷ്യൻ എണ്ണയുടെ ഏറ്റവും വലിയ ഉപഭോക്താവായി മാറിയിരിക്കുകയാണ്. ഇത് വിരോധഭാസമാണെന്ന് ആരെങ്കിലും പറഞ്ഞാൽ അവരെ ഒരിക്കലും കുറ്റപ്പെടുത്താൻ സാധിക്കുകയില്ല. എന്നാൽ ലോകത്തെ അതിശയിപ്പിക്കുന്ന ഈ നീക്കത്തിന് പിന്നിൽ വ്യക്തമായ സാമ്പത്തിക തന്ത്രമാണുള്ളതെന്ന് ഈ രംഗത്ത് പ്രവർത്തിക്കുന്ന വിദഗ്‌ധർ പറയുന്നു.
ഈ വർഷം മെയ് മാസത്തിൽ മാത്രം സൗദി അറേബ്യ 12.3 ലക്ഷം ടൺ റഷ്യൻ ഫ്യൂവൽ ഓയിൽ ഇറക്കുമതി ചെയ്‌തു. ഇത് റഷ്യയുടെ സമുദ്രമാർഗമുള്ള ആകെ ഫ്യൂവൽ ഓയിൽ കയറ്റുമതിയുടെ മൂന്നിലൊന്നിലധികം വരും. ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഉൽപ്പാദക രാജ്യങ്ങളിലൊന്നായ സൗദി എന്തിനാണ് മറ്റൊരു രാജ്യത്തിൽ നിന്ന് ഇന്ധനം വാങ്ങുന്നതെന്ന ചോദ്യം സ്വാഭാവികമാണ്. ആ ചോദ്യം ഉയർന്നില്ലെങ്കിലേ അത്ഭുതപ്പെടാനുള്ളൂ.
എന്നാൽ ഇതിന് പിന്നിലെ സാമ്പത്തിക കണക്കുകൂട്ടൽ വളരെ ലളിതമാണ്. കുറഞ്ഞ വിലയ്ക്ക് റഷ്യൻ ഫ്യൂവൽ ഓയിൽ വാങ്ങി രാജ്യത്തിനുള്ളിലെ വൈദ്യുതി ഉൽപ്പാദനത്തിനും വ്യവസായ ആവശ്യങ്ങൾക്കും ഉപയോഗിക്കുകയും, അതേസമയം ഉയർന്ന വിലയ്ക്ക് സ്വന്തം ക്രൂഡ് ഓയിൽ അന്താരാഷ്ട്ര വിപണിയിൽ കയറ്റുമതി ചെയ്യുകയും ചെയ്യുക എന്നതാണ് സൗദിയുടെ തന്ത്രം. ഇതിലൂടെ അവർക്ക് കൂടുതൽ വരുമാനം നേടാനാകുന്നു.
അടുത്തിടെ ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധിയെ തുടർന്ന് മേഖലയിൽ ഊർജ വിതരണത്തിന് കാര്യമായ തിരിച്ചടി നേരിട്ടിരുന്നു. ഇതോടെ ആഭ്യന്തര വൈദ്യുതി ഉൽപ്പാദനത്തിനാവശ്യമായ ഇന്ധന ലഭ്യത കുറയുകയും ചെയ്‌തു. അതേസമയം, കടുത്ത വേനലിൽ എയർ കണ്ടീഷണറുകളുടെ ഉപയോഗം വർധിച്ചതോടെ സൗദി അറേബ്യയിലെ വൈദ്യുതി ആവശ്യകതയും കുത്തനെ ഉയർന്നു.
ഈ സാഹചര്യത്തിലാണ് ആഭ്യന്തര ആവശ്യങ്ങൾ നിറവേറ്റാൻ റഷ്യൻ ഫ്യൂവൽ ഓയിൽ കൂടുതൽ അളവിൽ വാങ്ങാൻ സൗദി തീരുമാനിച്ചത്. അതേസമയം, കൂടുതൽ ക്രൂഡ് ഓയിൽ കയറ്റുമതി ചെയ്യുന്നതിനായി സൗദി കിഴക്ക്-പടിഞ്ഞാറ് പൈപ്പ് ലൈൻ വഴിയുള്ള വിതരണം പ്രതിദിനം ഏകദേശം 20 ലക്ഷം ബാരലിൽ നിന്ന് 70 ലക്ഷം ബാരൽ വരെ വർധിപ്പിച്ചു. ചെങ്കടലിലെ യാൻബു തുറമുഖം വഴിയാണ് ഈ എണ്ണ പ്രധാനമായും കയറ്റുമതി ചെയ്യുന്നത്.
ഇതിനിടെ യൂറോപ്യൻ ഉപരോധങ്ങളും യുക്രൈൻ യുദ്ധവുമായി ബന്ധപ്പെട്ട പ്രതിസന്ധികളും കാരണം റഷ്യയ്ക്ക് പരമ്പരാഗത വിപണികൾ നഷ്‌ടമായിരുന്നു. അത്തരമൊരു സാഹചര്യത്തിൽ സൗദി അറേബ്യയെ പോലൊരു വലിയ ഉപഭോക്താവിനെ ലഭിച്ചത് റഷ്യയ്ക്കും വലിയ ആശ്വാസമായി. ഒറ്റനോട്ടത്തിൽ വിചിത്രമായി തോന്നുന്ന ഈ വ്യാപാരം യഥാർത്ഥത്തിൽ ഇരുരാജ്യങ്ങൾക്കും സാമ്പത്തികമായി ഗുണകരമായ ഒരു കരാറാണെന്നാണ് ഊർജ മേഖലയിലെ വിദഗ്ധരുടെ വിലയിരുത്തൽ.