നഷ്ടം താങ്ങാനാകുന്നില്ല; കാസർഗോഡ് സർവീസ് നിർത്തിവെക്കാൻ തുടങ്ങി സ്വകാര്യ ബസുകൾ
കാസർഗോഡ് സ്വകാര്യ ബസുകൾ ജി ഫോം നൽകി സർവീസ് നിർത്തിവെക്കാൻ തുടങ്ങി. കെഎസ്ആർടിസി ഓർഡിനറി ബസിലെ സൗജന്യ യാത്രയെ തുടർന്ന് വൻ നഷ്ടത്തിലായതോടെയാണ് സർവീസ് അവസാനിപ്പിക്കാനുള്ള തീരുമാനം. ആദ്യ ഘട്ടത്തിൽ 200 ഓളം സ്വകാര്യ ബസുകൾ സർവീസ് നിർത്തും.
ഡീസലടിക്കുന്നതിനും തൊഴിലാളികൾക്ക് കൂലി നൽകുന്നതിനും പോലും വരുമാനം ലഭിക്കുന്നില്ല എന്നാണ് ബസുടമകളുടെ പരാതി. മൂന്ന് മാസ ടാക്സ് കാലാവധി ജൂൺ മാസം അവസാനിക്കുന്ന ബസുകൾ ജി ഫോം നൽകി സർവീസ് അവസാനിപ്പിക്കും. ആദ്യ ഘട്ടത്തിൽ 200 ഓളം സ്വകാര്യ ബസുകൾ സർവീസ് നിർത്തുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ ജില്ലാ പ്രസിഡൻ്റ് കെ ഗിരീഷ് പറഞ്ഞു.
ബസ് സർവീസ് നഷ്ടത്തിലായതോടെ വർഷങ്ങളായി ബസ്സുകളിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജീവിതവും പ്രതിസന്ധിയിലാവുകയാണ്. കാഞ്ഞങ്ങാട് – കളനാട്, കാസർഗോഡ് – തലപ്പാടി, മുള്ളേരിയ- കാസർഗോഡ്, നീലേശ്വരം – പയ്യന്നൂർ, ബന്തടുക്ക – കാസർഗോഡ്, പാണത്തൂർ – കാഞ്ഞങ്ങാട്, പുത്തൂർ – കാസർഗോഡ് റൂട്ടുകളിൽ വലിയ നഷ്ടത്തിലാണ് സ്വകാര്യ ബസുകൾ സർവീസ് നടത്തുന്നത്. കാസർഗോഡ് ജില്ലയിൽ നിലവിൽ 450 സ്വകാര്യ ബസുകളാണ് സർവ്വീസ് നടത്തുന്നത്. ഇതിൽ പകുതിയോളം ബസുകൾ ടാക്സ് കാലാവധി കഴിയുന്നതോടെ സർവീസ് അവസാനിപ്പിക്കും