അങ്ങനെ സംഭവിച്ചാൽ ഇറാനെന്ന രാജ്യം ഈ ഭൂമിയിൽ അവശേഷിക്കില്ല';ആക്രമണം കടുപ്പിച്ച് യുഎസ്
ഇറാനെിരെ ആക്രമണം കടുപ്പിച്ച് യുഎസ്. ഇറാന്റെ മിസൈൽ-ഡ്രോൺ സംഭരണ കേന്ദ്രങ്ങളിലും തീരദേശ റഡാർ സംവിധാനങ്ങളിലും യു.എസ് ബോംബാക്രമാണം നടത്തി. ഇറാൻ ഇനിയും കരാർ ലംഘനം തുടർന്നാൽ രാജ്യത്തെ ഭൂമുഖത്തുനിന്ന് തന്നെ ഇല്ലാതാക്കുമെന്ന മുന്നറിയിപ്പാണ് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് നൽകുന്നത്.സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ 'ട്രൂത്ത് സോഷ്യലിലൂടെയാണ്' ട്രംപിൻ്റെ പ്രതികരണം
വെടിനിർത്തൽ കരാർ വീണ്ടും ലംഘിച്ചതിനെത്തുടർന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് വിമാനങ്ങൾ ഇറാന്റെ മിസൈൽ, ഡ്രോൺ സംഭരണ കേന്ദ്രങ്ങളിലും തീരദേശ റഡാർ സൈറ്റുകളിലും ബോംബാക്രമണം നടത്തി. അവർ ഒരിക്കലും പഠിക്കില്ലെന്ന് തോന്നുന്നു. ഇനി ഞങ്ങൾക്ക് യുക്തിസഹമായി ചിന്തിക്കാൻ കഴിയാത്ത ഒരു ഘട്ടം വന്നേക്കാം. അങ്ങനെയെങ്കിൽ ഞങ്ങൾ വിജയകരമായി തുടങ്ങിയ ആ ദൗത്യം സൈനികമായി തന്നെ പൂർത്തിയാക്കാൻ നിർബന്ധിതരാകും. അത് സംഭവിച്ചാൽ, ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ എന്നൊരു രാജ്യം പിന്നീട് ഈ ഭൂമിയിൽ അവശേഷിക്കില്ല', ട്രംപ് കുറിച്ചു.
അമേരിക്കൻ ആക്രമണത്തിന് പിന്നാലെ സിരിക്കിലെ തഹറൂയ മേഖലയിലെ ബീച്ചുകളിലും തീരപ്രദേശങ്ങളിലും വലിയ സ്ഫോടന ശബ്ദങ്ങൾ കേട്ടതായി ഇറാനിയൻ വാർത്താ ഏജൻസിയായ ഫാർസ് ന്യൂസ് റിപ്പോർട്ട് ചെയ്തു. ഖേഷ്മിലും ഒന്നിലധികം സ്ഫോടനങ്ങൾ ഉണ്ടായതായി സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ സ്ഫോടനം നടന്ന കൃത്യമായ സ്ഥലത്തെക്കുറിച്ചോ അതിന്റെ ആഘാതത്തെക്കുറിച്ചോ ഉള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
കഴിഞ്ഞ ദിവസം 'എം/വി എവർ ലവ്ലി' എന്ന കപ്പലിന് നേരെ ഇറാൻ നടത്തിയ ആക്രമണത്തിന് പിന്നാലെ അമേരിക്ക തിരിച്ചടിച്ചിരുന്നു. തുടർന്ന് വെടിനിർത്തൽ പാലിക്കാൻ ഇറാന് അവസരം നൽകിയെങ്കിലും ശനിയാഴ്ച പുലർച്ചെ 4.30-ഓടെ ഇറാൻ വീണ്ടും ആക്രമണം നടത്തുകയായിരുന്നു.
ഹോർമുസ് ഇടുക്കിന് സമീപം 20 ലക്ഷത്തിലധികം ബാരൽ അസംസ്‌കൃത എണ്ണയുമായി പോവുകയായിരുന്ന 'എം/ടി കികു' എന്ന പനാമ ടാങ്കർ കപ്പലിന് നേരെയാണ് ഇറാന്റെ ഡ്രോൺ പതിച്ചത്.
എന്നാൽ അന്താരാഷ്ട്ര കപ്പൽച്ചാലുകളുടെ സുരക്ഷ ഉറപ്പാക്കാനും കപ്പലുകളുടെ സുഗമമായ സഞ്ചാര സ്വാതന്ത്ര്യത്തിനുമാണ് തങ്ങൾ ആക്രമണം നടത്തിയതെന്നാണ് വൈറ്റ് ഹൗസ് വിശദീകരണം. അമേരിക്ക വെടിനിർത്തൽ കരാർ പൂർണ്ണമായി പാലിച്ചിട്ടുണ്ടെന്നും എന്നാൽ ഇറാന്റെ ഭാഗത്തുനിന്ന് ആക്രമണമുണ്ടായാൽ 'അക്രമത്തിന് അക്രമം കൊണ്ട് തന്നെ മറുപടി നൽകുമെന്നും' യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസ് മുന്നറിയിപ്പ് നൽകി.