'ജനങ്ങൾ ആഗ്രഹിച്ചത് ഡിഎംകെ വീണ്ടും വരാൻ, ടിവികെ സർക്കാർ വൈകാതെ താഴെ വീഴും'; ആവർത്തിച്ച് സ്‌റ്റാലിൻ
ചെന്നൈ: തമിഴ്‌നാട്ടിൽ മുഖ്യമന്ത്രി വിജയ് നയിക്കുന്ന തമിഴക വെട്രി കഴകം (ടിവികെ) സർക്കാരിന് അഞ്ച് വർഷത്തെ കാലാവധി പൂർത്തിയാക്കാൻ കഴിയില്ലെന്ന് ആവർത്തിച്ച് ഡിഎംകെ അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ എംകെ സ്‌റ്റാലിൻ. നിലവിലെ ന്യൂനപക്ഷ സർക്കാർ അടുത്ത മൂന്ന് മുതൽ ആറ് മാസത്തിനുള്ളിൽ തന്നെ വീഴാൻ സാധ്യതയുണ്ടെന്നാണ് അദ്ദേഹം പറയുന്നത്.
ഡിഎംകെയിലേക്ക് പുതിയ അംഗങ്ങളെ സ്വാഗതം ചെയ്‌ത ചടങ്ങിൽ സംസാരിക്കവെയാണ് സ്‌റ്റാലിൻ വിജയ് സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചത്. സ്വന്തം കരുത്തിൽ ഭരണം നടത്താൻ ആവശ്യമായ ജനവിധി ടിവികെയ്ക്ക് ലഭിച്ചിട്ടില്ലെന്നും, 118 സീറ്റുകളുടെ ഭൂരിപക്ഷം ആവശ്യമായ നിയമസഭയിൽ പാർട്ടിക്ക് ലഭിച്ചത് 108 സീറ്റുകൾ മാത്രമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
'യാഥാർഥ്യം നോക്കണം. ഇപ്പോഴത്തെ ഭരണകക്ഷിക്ക് ഒറ്റയ്ക്ക് സർക്കാർ രൂപീകരിക്കാനുള്ള ഭൂരിപക്ഷമില്ല. ജനങ്ങൾ യഥാർത്ഥത്തിൽ ഡിഎംകെ വീണ്ടും അധികാരത്തിലെത്തണമെന്നായിരുന്നു ആഗ്രഹിച്ചത്. എന്നാൽ, മുമ്പ് ഞങ്ങളുടെ സഖ്യത്തിലുണ്ടായിരുന്ന ചില പാർട്ടികളുടെ പിന്തുണ കൊണ്ടാണ് ടിവികെ സർക്കാർ ഇപ്പോൾ നിലനിൽക്കുന്നത്' എംകെ സ്‌റ്റാലിൻ പറഞ്ഞു. നിലവിലെ സർക്കാർ അസ്ഥിരമാണെന്നും ഏത് നിമിഷവും തകർന്നുവീഴാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. 'ഈ വാഹനം ഏത് വളവിൽ നിയന്ത്രണം വിട്ട് നിൽക്കുമെന്നത് പറയാനാകില്ല. അതിനാൽ മൂന്ന് മാസത്തിനുള്ളിലോ ആറ് മാസത്തിനുള്ളിലോ വീണ്ടും തിരഞ്ഞെടുപ്പ് വന്നേക്കാം. അഞ്ച് വർഷം കാത്തിരിക്കാമെന്ന് ആരും കരുതരുത്' സ്‌റ്റാലിൻ കൂട്ടിച്ചേർത്തു. അതിന് പിന്നാലെ ഡിഎംകെ പ്രവർത്തകർ ഉടൻ തന്നെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിലേക്ക് കടക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷമല്ല, ഇപ്പോൾ തന്നെ പാർട്ടി സജ്ജമാകണമെന്നും അദ്ദേഹം ആഹ്വാനം ചെയ്‌തു. നേരത്തെയും സമാനമായി വിജയ് സർക്കാരിന് കാലാവധി തികയ്ക്കാൻ സാധിക്കില്ലെന്ന മുന്നറിയിപ്പുമായി എംകെ സ്‌റ്റാലിൻ രംഗത്ത് വന്നിരുന്നു.
ഇക്കഴിഞ്ഞ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ ആദ്യമായി മത്സരിച്ച തമിഴക വെട്രി കഴകം ചരിത്രവിജയം കുറിച്ച് 108 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയിരുന്നു. ഡിഎംകെ 59 സീറ്റുകളും എഐഎഡിഎംകെ 47 സീറ്റുകളും നേടി. എങ്കിലും ഭൂരിപക്ഷം തികയ്ക്കാനുള്ള മാന്ത്രിക സംഖ്യയായ 118ൽ നിന്ന് 10 സീറ്റ് അകലെയായിരുന്നു ടിവികെ. വ്യക്തമായ ഭൂരിപക്ഷം ലഭിക്കാതിരുന്നതിനാൽ കോൺഗ്രസ്, ഇടതുപാർട്ടികൾ, വിടുതലൈ ചിരുത്തൈകൾ കക്ഷി (വിഡിസികെ), ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് (ഐയുഎംഎൽ) എന്നിവയുടെ പിന്തുണയോടെയാണ് വിജയ് സർക്കാർ അധികാരത്തിലെത്തിയത്. തിരഞ്ഞെടുപ്പിൽ ഇവ ഡിഎംകെ സഖ്യത്തിന്റെ ഭാഗമായിരുന്നുവെങ്കിലും ഫലം വന്നതിന് പിന്നാലെ ടിവികെയെ പിന്തുണയ്ക്കുകയായിരുന്നു. ഇതിനുപുറമെ, വൈക്കോയുടെ എംഡിഎംകെയും അടുത്തിടെ ഡിഎംകെ നേതൃത്വത്തിലുള്ള മതനിരപേക്ഷ പുരോഗമന സഖ്യം വിട്ട് വിജയ് സർക്കാരിനെ പിന്തുണയ്ക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സർക്കാരിന്റെ ഭാവിയെക്കുറിച്ചുള്ള സ്‌റ്റാലിന്റെ പരാമർശങ്ങൾ വീണ്ടും പുതിയ ചർച്ചകൾക്ക് തുടക്കമിടുന്നത്.