പിണറായിയുടെ വിമാന യാത്ര മുടങ്ങിയ സംഭവം: ഗുരുതരമായ കൃതൃവിലോപം; കേരളഹൗസ് പ്രോട്ടോകോൾ ഓഫീസർക്ക് സസ്പെൻഷൻ; കൂടുതൽ നടപടി ഉണ്ടായേക്കും
ന്യൂഡൽഹി: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ ഡൽഹിയിൽനിന്നു കേരളത്തിലേക്കുള്ള വിമാനയാത്ര മുടങ്ങിയ സംഭവത്തിൽ നടപടി. ഡൽഹിയിലെ കേരള ഹൗസിലെ പ്രോട്ടക്കോൾ ഓഫീസറെ സസ്പെൻഡ് ചെയ്തു. പ്രോട്ടോക്കോൾ ഓഫീസർ ശ്രീകുമാറിനെതിരേയാണ് നടപടി. കാരണംകാണിക്കൽ നോട്ടീസിന് മറുപടി ലഭിച്ചശേഷം കൂടുതൽ നടപടികളിലേക്ക് കടക്കുമെന്നാണ് വിവരം. ശനിയാഴ്ച ഉച്ചതിരിഞ്ഞ് 2.50-നുള്ള ഡൽഹി-കോഴിക്കോട് ഇൻഡിഗോ വിമാനത്തിലാണ് പിണറായി യാത്രചെയ്യേണ്ടിയിരുന്നത്. കേരള ഹൗസിൽനിന്ന് ഒന്നരയോടെ പുറപ്പെട്ട പിണറായി 2.05-ന് വിമാനത്താവളത്തിലെത്തിയിരുന്നു. മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവുമായ അദ്ദേഹം വിമാനത്താവളത്തിൽ എത്തിയകാര്യം ഒപ്പമുണ്ടായിരുന്ന പ്രോട്ടക്കോൾ ഓഫീസർ ഇൻഡിഗോ കമ്പനിയെ അറിയിക്കുകയും ചെയ്തു.
ലോഞ്ചിൽ വിശ്രമിച്ച പിണറായി, ഗേറ്റടയ്ക്കുന്ന സമയം കഴിഞ്ഞിട്ടും വിമാനക്കമ്പനി പ്രതിനിധികൾ കൂട്ടാൻ എത്താഞ്ഞതോടെ ബന്ധപ്പെട്ടപ്പോഴാണ് ഇനി വിമാനത്തിൽ കയറാനാവില്ലെന്നും സമയം കഴിഞ്ഞെന്നും അറിയിച്ചത്. സാധാരണയായി വി.ഐ.പി. യാത്രകൾ ഏകോപിപ്പിക്കുന്നത് പ്രോട്ടക്കോൾ വിഭാഗമാണ്. പിണറായിക്ക് വി.ഐ.പി. പരിഗണന ലഭിക്കാത്തതിൽ വിമാനക്കമ്പനിയുമായുള്ള ആശയവിനിമയത്തിൽ പ്രോട്ടക്കോൾ വിഭാഗത്തിന് വീഴ്ചപറ്റിയിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം.