Select Location
All Locations
State
Region
City / District
കേന്ദ്രത്തിന്റെ സ്മാം പദ്ധതി: കാര്‍ഷിക യന്ത്രോപകരണങ്ങള്‍ക്ക് നാളെ മുതല്‍ അപേക്ഷിക്കാം

കേന്ദ്രത്തിന്റെ സ്മാം പദ്ധതി: കാര്‍ഷിക യന്ത്രോപകരണങ്ങള്‍ക്ക് നാളെ മുതല്‍ അപേക്ഷിക്കാം

പത്തനംതിട്ട: യന്ത്രവല്‍ത്കൃത കൃഷിരീതി പ്രോത്സാഹിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ രാജ്യത്താകെ നടപ്പിലാക്കുന്ന സബ്മിഷന്‍ ഓണ്‍ അഗ്രികള്‍ച്ചര്‍ മെക്കൈനൈസേഷന്‍ (സ്മാം) പദ്ധതിയിലൂടെ കാര്‍ഷിക മേഖലയില്‍ വന്നത് വിപ്ലവകരമായ പരിവര്‍ത്തനം. കേന്ദ്ര കൃഷിമന്ത്രാലയവും കേരള കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പും സംയുക്തമായിട്ടാണ് കേരളത്തില്‍ പദ്ധതി നടപ്പാക്കുന്നത്. ഈ പദ്ധതിയിലൂടെ കാര്‍ഷിക യന്ത്രങ്ങളും, ഉപകരണങ്ങളും, വിളസംസ്‌കരണ, മൂല്യവര്‍ദ്ധിതോല്‍പ്പന്ന ഉപകരണങ്ങളും കര്‍ഷകര്‍ക്ക് സ്വന്തമാക്കാം. പുതിയ യന്ത്രോപകരണങ്ങള്‍ക്കുള്ള അപേക്ഷ നാളെ മുതല്‍ സ്വീകരിച്ചു തുടങ്ങും. ഒരു ദശകമായി ഭാരതത്തിലെ കൃഷിക്കാര്‍ ഏറ്റവും കൂടുതല്‍ പ്രയോജനപ്പെടുത്തുന്ന പദ്ധതിയാണിത്. ട്രാക്ടറിലും ട്രില്ലറിലും മാത്രം യന്ത്രവല്‍ക്കരണം ഒതുങ്ങിനിന്ന കേരളത്തില്‍ കേന്ദ്ര സഹായത്താല്‍ കോടിക്കണക്കിന് രൂപയുടെ ആധുനിക കാര്‍ഷിക യന്ത്രങ്ങളാണ് ഒരു പതിറ്റാണ്ടിനിടയില്‍ എത്തിയത്.

ഭീമാകാരമായ കംബൈന്‍ഡ് ഹാര്‍വെസ്റ്റര്‍ മുതല്‍ മാമ്പഴം പറിക്കാനുള്ള തോട്ടി വരെ സ്മാമിലൂടെ കര്‍ഷകര്‍ക്ക് സ്വന്തമാക്കാം. സാധാരണ കര്‍ഷകര്‍ക്ക് 50% മുതല്‍ 60% വരെ സബ്‌സിഡി ലഭിക്കും. എന്നാല്‍ രജിസ്‌ട്രേഡ് കര്‍ഷകസംഘങ്ങള്‍ക്ക് 80% വരെസബ്‌സിഡി കിട്ടും. പഴങ്ങളും പച്ചക്കറികളും ഉണങ്ങാന്‍ ഇന്ധന ചെലവില്ലാത്ത സോളാര്‍ ഇലക്ട്രിക് ഡ്രയറുകള്‍, നാളികേരം കൊപ്ര ആക്കുന്ന വൈദ്യുതി ഡ്രൈയറുകള്‍, ഇലക്ട്രിക് ബ്രഷ് കട്ടര്‍, ചെറുചെടികള്‍ മുറിച്ചുമാറ്റുന്ന മിനി കട്ടറുകള്‍, തേങ്ങ പൊതിക്കാനുള്ള യന്ത്രം, കൊയ്‌ത്തു മെഷീന്‍, മിനി റൈസ് മില്‍, ചാണകം പൊടിക്കുന്ന യന്ത്രം തുടങ്ങി കേരളത്തിലെ കാര്‍ഷികമേഖലയ്‌ക്ക് ആവശ്യമായ എല്ലാ യന്ത്രങ്ങളും ഈ പദ്ധതിയിലൂടെ സബ്‌സിഡി നിരക്കില്‍ ലഭിക്കുമെന്ന് കര്‍ഷക മോര്‍ച്ച സംസ്ഥാന അധ്യക്ഷനും സ്‌പൈസസ് ബോര്‍ഡ് വൈസ് ചെയര്‍മാനുമായ ഷാജി രാഘവന്‍ അറിയിച്ചു. എട്ട് പേരുള്‍പ്പെട്ട ഒരു കര്‍ഷക സംഘത്തിന് പത്തുലക്ഷം രൂപയുടെ കാര്‍ഷിക ഉപകരണങ്ങള്‍ സബ്‌സിഡി കഴിഞ്ഞ് രണ്ട് ലക്ഷം രൂപയ്‌ക്ക് സ്വന്തമാക്കാം. ആഗ്രോ സര്‍വീസ് സെന്ററുകള്‍ക്കും പാടശേഖര സമിതികള്‍ക്കും ഇത് ഏറെ പ്രയോജനപ്രദമാണ്. ഇതിലൂടെ സംസ്ഥാനത്തെ കാര്‍ഷിക മേഖലയ്‌ക്ക് ആധുനിക മുഖം നല്‍കാന്‍ കഴിഞ്ഞതായും ഷാജി രാഘവന്‍ പറഞ്ഞു.

ബാറ്ററി യന്ത്രങ്ങള്‍ പെട്രോളിലും, ഡീസലിലും പ്രവര്‍ത്തിച്ചിരുന്ന കാര്‍ഷിക യന്ത്രങ്ങള്‍ ഇപ്പോള്‍ ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്നു. ലിഥിയം, അയണ്‍ ബാറ്ററി ഘടിപ്പിച്ച മള്‍ട്ടിപര്‍പ്പസ് പവര്‍ ഹെഡ് ആണ് ഇവയുടെ കാതലായ ഭാഗം. മുക്കാല്‍ മണിക്കൂര്‍ ചാര്‍ജ് ചെയ്താല്‍ മണിക്കൂറുകളോളം ഇവ പ്രവര്‍ത്തിപ്പിക്കാം. ബ്രഷ് കട്ടര്‍, എഡ്ജ് ഡ്രിമ്മര്‍, കള്‍ട്ടിവേറ്റര്‍, കോഫി ഹാര്‍വെസ്റ്റര്‍, റോട്ടറി സിസ്റ്റര്‍ എന്നിവയൊക്കെ കൃഷിയിടങ്ങളില്‍ സ്ഥാനംപിടിച്ചു. ചെറുകിട കര്‍ഷകര്‍ക്കും ഭാഗിക കൃഷിക്കാര്‍ക്കും അധ്വാനഭാരം കുറയ്‌ക്കാനും കാര്യക്ഷമതയും ഉല്‍പാദനവും വര്‍ദ്ധിപ്പിക്കാനും ഉതകുന്ന ഒട്ടേറെ ചെറു യന്ത്രങ്ങള്‍ സ്മാം പദ്ധതിയില്‍ ലഭ്യമാണ്. സാങ്കേതിക വൈദഗ്ധ്്യം ഇല്ലാത്തവര്‍ക്കും ഇവ പ്രവര്‍ത്തിപ്പിക്കാം. വനിതാ കര്‍ഷകരക്ക് ഇവ ഏറെ പ്രയോജനപ്രദമാണ്.

കൃഷിയിടങ്ങളിലേക്ക് ഡ്രോണ്‍ കാര്‍ഷിക കേരളത്തിലും ഡ്രോണ്‍ ഉപയോഗം വ്യാപകമാകുകയാണ്. വയലില്‍ പറന്നു കൃത്യമായി മരുന്ന് തളിക്കുന്നത് ഉള്‍പ്പെടെയുള്ള ജോലികള്‍ ഡ്രോണുകള്‍ ചെയ്യുന്നുണ്ട്. വിത്ത് വിതയ്‌ക്കാനും, രോഗ, കീട നിരീക്ഷണത്തിനും പ്രയോജനപ്പെടുന്ന ഡ്രോണിന് 75% സബ്‌സിഡി ലഭിക്കും.എന്നാല്‍ കര്‍ഷക ഗ്രൂപ്പുകള്‍ക്കേ ഡ്രോണ്‍ ലഭിക്കൂ. അഞ്ച് ലക്ഷം രൂപ വിലയുള്ള ഡ്രോണ്‍ ഒന്നേകാല്‍ ലക്ഷത്തിന് കര്‍ഷക സംഘങ്ങള്‍ക്ക് ഇപ്പോള്‍ സ്വന്തമാക്കാം.

അപേക്ഷ ഓണ്‍ലൈനില്‍ ഈ സാമ്പത്തിക വര്‍ഷത്തില്‍ സബ്‌സിഡിയോടെ കാര്‍ഷിക യന്ത്രങ്ങള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്ന കര്‍ഷകര്‍ക്ക് നാളെ മുതല്‍ അപേക്ഷ സമര്‍പ്പിക്കാം. ഔദ്യോഗിക വെബ്‌സൈറ്റ് വഴി കര്‍ഷകര്‍ നേരിട്ടാണ് അപേക്ഷിക്കേണ്ടത്. കൃഷിഭവന്‍ മുഖാന്തരമോ അംഗീകൃത അക്ഷയ സെന്റര്‍ മുഖേനയോ അപേക്ഷ നല്‍കാം. അപേക്ഷ പാസായാല്‍ സര്‍ക്കാര്‍ അംഗീകൃത ഏജന്‍സികളില്‍ നിന്ന് യന്ത്രങ്ങള്‍ വില നല്‍കി വാങ്ങണം. നിശ്ചിത സമയത്തിനുള്ളില്‍ അനുവദനീയമായ സബ്‌സിഡി തുക കര്‍ഷകരുടെ- കാര്‍ഷിക സംഘത്തിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ടെത്തും.


Janmabhumi 1 hour ago
Home Flash News