അയോധ്യ സംഭാവനക്കൊള്ള: ‘ക്ഷേത്രം നടത്തുന്നത് ഞങ്ങളുടെ ജോലിയല്ല’; ചമ്പത് റായിയെ കൈവിട്ട് വിഎച്ച്പി
ന്യൂഡൽഹി: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ള കേസിൽ ചമ്പത് റായിയെ കൈവിട്ട് വിശ്വഹിന്ദു പരിഷത്ത് നേതൃത്വം. ക്ഷേത്രത്തിൽ നടന്ന വൻതോതിലുള്ള ഫണ്ട് തട്ടിപ്പ് വിവാദമായതോടെയാണ് ശ്രീരാമ ജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറിയായിരുന്ന ചമ്പത്ത് റായിയിൽ നിന്നും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളിൽ നിന്നും പൂർണമായും വിട്ടുനിൽക്കുന്നതായി വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) പ്രഖ്യാപിച്ചു.
ക്ഷേത്ര നിർമ്മാണത്തിന് ശേഷം അതിന്റെ ഭരണപരമായ കാര്യങ്ങളിൽ തങ്ങൾ പങ്കുകൊണ്ടിട്ടില്ലെന്നും, തട്ടിപ്പിനെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്നും ഇന്ത്യ ടുഡേക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ വിഎച്ച്പി അന്താരാഷ്ട്ര പ്രസിഡന്റ് അലോക് കുമാർ വ്യക്തമാക്കി. അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനകൾ കാണാതായതും വകമാറ്റി ചെലവാക്കിയതും വലിയ പ്രതിഷേധത്തിന് കാരണമാവുകയും ഉത്തരവാദിത്തത്തെക്കുറിച്ച് ചോദ്യങ്ങൾ ഉയർത്തുകയും ചെയ്തിരുന്നു.
രാമക്ഷേത്ര ട്രസ്റ്റ് എടുത്ത സമീപകാല തീരുമാനങ്ങളുടെ ഉത്തരവാദിത്തം സംഘടന ഏറ്റെടുക്കില്ലെന്നും ക്ഷേത്രം നിർമ്മിക്കുക എന്ന ലക്ഷ്യം പൂർത്തിയായതോടെ രാമജന്മഭൂമി പ്രസ്ഥാനത്തിലെ വിഎച്ച്പിയുടെ പങ്ക് അവസാനിച്ചുവെന്നും അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി. രാമജന്മഭൂമി വിധിക്ക് ശേഷമുള്ള തന്റെ നിലപാട് ആവർത്തിച്ചുകൊണ്ട്, സംഘടന ക്ഷേത്രം നിർമ്മിക്കുകയോ നടത്തുകയോ ചെയ്യില്ലെന്ന് വിഎച്ച്പി നേരത്തെ വ്യക്തമാക്കിയതാണെന്നും അദ്ദേഹം പറഞ്ഞു. 'ഞങ്ങളുടെ പങ്ക് അവസാനിച്ചു. രാജ്യത്തിന്റെ ഒരു ഭാഗത്തും ക്ഷേത്രങ്ങൾ പണിയുന്നതോ അവ നടത്തുന്നതോ വിഎച്ച്പിയുടെ ജോലിയല്ല. ട്രസ്റ്റ് അവ നടത്തും, ട്രസ്റ്റിൽ എന്ത് സംഭവിക്കുന്നു എന്നത് ട്രസ്റ്റിന്റെ ഉത്തരവാദിത്തമായിരിക്കും.' അദ്ദേഹം പറഞ്ഞു. ആർഎസ്എസിലേക്കോ സർക്കാരിലേക്കോ ഉത്തരവാദിത്തം നീട്ടാനുള്ള ശ്രമങ്ങൾ അനുചിതമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 'ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്രത്തിന്റെ ജനറൽ സെക്രട്ടറി എന്ന നിലയിലുള്ള ചമ്പത് റായിയുടെ നടപടികളിൽ നിന്ന് അകലം പാലിക്കാനാണ് എന്റെ തീരുമാനം.' കുമാർ പറഞ്ഞു.
റായിക്ക് സംഘടനയുമായുള്ള ദീർഘകാല ബന്ധം കാരണം വിഎച്ച്പി നേരിട്ട് ഉത്തരവാദിത്തം ഏൽക്കണമെന്ന നിർദ്ദേശങ്ങൾ നിരസിച്ച അലോക് കുമാർ, സുപ്രീം കോടതി വിധിക്ക് ശേഷം ട്രസ്റ്റ് സ്വതന്ത്രമായാണ് പ്രവർത്തിക്കുന്നതെന്ന് വാദിച്ചു. 'അയോധ്യയിൽ നടന്നത് അങ്ങേയറ്റം അപമാനകരവും ലജ്ജാകരവുമാണ്. ലോകമെമ്പാടുമുള്ള എല്ലാ ഹിന്ദുക്കളും, പ്രത്യേകിച്ച് ഫണ്ട് നൽകിയവരും കാർസേവകരും അവരുടെ കുടുംബങ്ങളും ഇതിൽ അങ്ങേയറ്റം ദുഃഖിതരാണ്.' അദ്ദേഹം പറഞ്ഞു. എന്നിരുന്നാലും, ക്ഷേത്ര ഭരണത്തിന്റെ ഉത്തരവാദിത്തം ട്രസ്റ്റിനാണെന്നും വിഎച്ച്പിക്ക് അല്ലെന്നും കുമാർ വാദിച്ചു. സാമ്പത്തിക ക്രമക്കേടുകൾ ആരോപിക്കപ്പെട്ടതിനെ തുടർന്നും ട്രസ്റ്റിലെ മുതിർന്ന ഉദ്യോഗസ്ഥരുടെ കാര്യക്ഷമതയെക്കുറിച്ച് ചോദ്യങ്ങൾ ഉയർന്നതിനെത്തുടർന്നും ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറിയായിരുന്ന ചമ്പത് റായി ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവച്ചിരുന്നു. പണം തട്ടിയ കേസിൽ ഫയൽ ചെയ്ത എഫ്‌ഐആറിൽ അവിനാഷ് ശുക്ല, അനുകൽപ് മിശ്ര, ലവ്കുഷ് മിശ്ര, മനീഷ് കുമാർ യാദവ്, കരുണേഷ് പാണ്ഡെ, രാമശങ്കർ മിശ്ര, സുഭാഷ് ശ്രീവാസ്തവ, രാം ശങ്കർ യാദവ് എന്ന ടിന്നു എന്നിവരെയാണ് പ്രതികളായി ചേർത്തിരിക്കുന്നത്, ഇവരെല്ലാവരും അറസ്റ്റിലായിട്ടുണ്ട്.
ചമ്പത് റായ് ചോദ്യം ചെയ്യൽ നേരിടാൻ തയ്യാറായി സ്വയം മുന്നോട്ട് വന്നുവെന്നും ട്രസ്റ്റിന്റെ എഫ്‌ഐആർ എട്ട് പ്രതികളിൽ മാത്രം ഒതുങ്ങുന്നതല്ലെന്നും അലോക് കുമാർ പറഞ്ഞു. 'ചമ്പത്, ഗോപാൽ, ഡോ. അനിൽ മിശ്ര എന്നിവരുൾപ്പെടെ എല്ലാവരെയും ഉൾപ്പെടുത്തി സമഗ്രമായ അന്വേഷണത്തിന് ഞങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്. കുറ്റവാളി ആരായാലും അവരെ വിചാരണ ചെയ്യുകയും ശിക്ഷിക്കുകയും വേണം.' നാലഞ്ച് മാസത്തിനുള്ളിൽ ഈ നടപടികൾ പൂർത്തിയാകണം എന്നാണ് താൽപര്യപ്പെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ, ജൂൺ ആദ്യത്തിൽ ക്രമക്കേടുകൾ ട്രസ്റ്റികളുടെ ശ്രദ്ധയിൽപ്പെട്ടപ്പോൾ, എഫ്‌ഐആർ ഫയൽ ചെയ്യുന്നതിനും വിപുലമായ അന്വേഷണം ആവശ്യപ്പെടുന്നതിനും മുമ്പായി അവർ വസ്തുതകൾ പരിശോധിക്കാൻ ശ്രമിച്ചിരുന്നു. ഒരു എസ്‌ഐടി രൂപീകരിക്കാൻ ട്രസ്റ്റ് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് അഭ്യർത്ഥിച്ചുവെന്നും അതിനുശേഷമാണ് അന്വേഷണ ഉദ്യോഗസ്ഥർ വിഷയം പരിശോധിച്ചു തുടങ്ങിയതെന്നും അദ്ദേഹം പറഞ്ഞു.
എസ്‌ഐടി അന്വേഷണം പിന്നീട് വിശദമായ സാമ്പത്തിക അന്വേഷണത്തിലേക്ക് വ്യാപിച്ചു. ട്രസ്റ്റ് അക്കൗണ്ടുകളുമായും പ്രതികളുമായും ബന്ധപ്പെട്ട അഞ്ച് വർഷത്തെ ബാങ്കിങ് രേഖകൾ പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ക്ഷേത്രത്തിൽ ലഭിച്ച സംഭാവനകൾ ഔദ്യോഗിക രേഖകളുമായി പൊരുത്തപ്പെടുന്നുണ്ടോ എന്ന് നിർണയിക്കാൻ നിക്ഷേപ രേഖകൾ, സിസിടിവി ദൃശ്യങ്ങൾ, പണത്തിന്റെ നീക്കം എന്നിവ അന്വേഷണ ഉദ്യോഗസ്ഥർ വിശകലനം ചെയ്തുവരികയാണ്.