Select Location
All Locations
State
Region
City / District
'ബിജെപി മൂര്‍ദാബാദ്, അമിത് ഷാ മൂര്‍ദാബാദ്' എന്ന് പറഞ്ഞാല്‍ നാടുകടത്തുമോ? ബോംബെ ഹൈക്കോടതി

'ബിജെപി മൂര്‍ദാബാദ്, അമിത് ഷാ മൂര്‍ദാബാദ്' എന്ന് പറഞ്ഞാല്‍ നാടുകടത്തുമോ? ബോംബെ ഹൈക്കോടതി

എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി സയീദ് അഹമ്മദ് അബ്ദുള്‍ വാഹിദ് ചൗധരിയെ നാടുകടത്താനുള്ള മുംബൈ പൊലീസിന്റെ നടപടി റദ്ദാക്കി ബോംബെ ഹൈക്കോടതി. സര്‍ക്കാരിനെതിരെ മുദ്രാവാക്യം വിളിച്ചു എന്നതിന്റെ പേരില്‍ ഇത്തരമൊരു നടപടിയെ എങ്ങനെ ന്യായീകരിക്കാനാകുമെന്ന് ജസ്റ്റിസ് മാധവ് ജാംദാര്‍ ചോദിച്ചു. മുംബൈ പൊലീസിനെ നിശിതമായി വിമര്‍ശിച്ച് കൊണ്ടാണ് കോടതി നടപടി.

എസ്ഡിപിഐയുടെ മുന്‍ ലോക്സഭാ സ്ഥാനാര്‍ത്ഥി കൂടിയായ ചൗധരിയെ മുംബൈയില്‍ നിന്നും സമീപ പ്രദേശങ്ങളില്‍ നിന്നും ഒരു വര്‍ഷത്തേക്ക് പുറത്താക്കാനായിരുന്നു പൊലീസ് നിര്‍ദേശം. കേന്ദ്ര സര്‍ക്കാരിനെതിരേയും ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കൈതിരെയും മുദ്രാവാക്യം വിളിച്ചു എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. ഇതിനെയാണ് ബോംബെ കോടതി ചോദ്യം ചെയ്തത്.

''ബിജെപി സര്‍ക്കാര്‍ മൂര്‍ദാബാദ്'', ''അമിത് ഷാ മൂര്‍ദാബാദ്'' തുടങ്ങിയ മുദ്രാവാക്യങ്ങള്‍ എന്തുകൊണ്ടാണ് തടവിലാക്കലിന് കാരണമായി കണക്കാക്കുന്നത്? പൗരന്മാരെ കേന്ദ്ര സര്‍ക്കാരിന്റെ അടിമകളാക്കാന്‍ കഴിയില്ല. പൊലീസ് മുഖ്യമന്ത്രിയുടെയോ പ്രധാനമന്ത്രിയുടെയോ സേവകരല്ല. അവര്‍ പൊതുസേവകരാണ്,''' ജസ്റ്റിസ് ജാംദാര്‍ പറഞ്ഞു. ഇത്തരം നടപടികളിലൂടെ ജനാധിപത്യപരമായ വിയോജിപ്പുകള്‍ നിയന്ത്രിക്കാന്‍ കഴിയില്ലെന്ന് സിംഗിള്‍ ബെഞ്ച് നിരീക്ഷിച്ചു.

ചൗധരിക്കെതിരെ നടപടികള്‍ ആരംഭിച്ചതിന് കോടതി പൊലീസിനെ വിമര്‍ശിക്കുകയും ചെയ്തു. നേരത്തെ ചൗധരിയെ ഒരു വര്‍ഷത്തേക്ക് നഗരത്തിലും അയല്‍ പ്രദേശങ്ങളിലും പ്രവേശിക്കുന്നത് വിലക്കി കൊണ്ട് മുംബൈ പൊലീസ് ഉത്തരവിട്ടിരുന്നു. 'മറ്റേതെങ്കിലും പാര്‍ട്ടിയില്‍ പെട്ട ആളായതുകൊണ്ടാണോ അദ്ദേഹത്തിനെതിരെ ഈ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്? അദ്ദേഹം പാര്‍ട്ടി മാറട്ടെ, അത്തരം കേസുകളെല്ലാം പോകും. രാജ്യത്തുടനീളം കുതിരക്കച്ചവടം നടക്കുന്നുണ്ട്'. ഹൈക്കോടതി പറഞ്ഞു.

നീറ്റ് പേപ്പര്‍ ചോര്‍ച്ച പോലുള്ള വിഷയങ്ങളില്‍ രാജ്യത്ത് പ്രതിഷേധം നടക്കുന്നുണ്ട് എന്നും നിങ്ങള്‍ അവര്‍ക്കെതിരെയും അത്തരം ഉത്തരവുകള്‍ പുറപ്പെടുവിക്കുമോ എന്നും ബെഞ്ച് പൊലീസിനോട് ചോദിച്ചു. സര്‍ക്കാരിന്റെ 'വാഷിംഗ് മെഷീന്‍' ഉപയോഗിച്ച് തനിക്കെതിരായ എഫ്ഐആറുകള്‍ തുടച്ചുനീക്കാന്‍ ഹര്‍ജിക്കാരന് പാര്‍ട്ടി മാറിയാല്‍ മതിയായിരിക്കും എന്നും ജസ്റ്റിസ് ജാംദാര്‍ അഭിപ്രായപ്പെട്ടു.

ചൗധരിക്കെതിരായ പൊലീസ് നടപടി നിയമസംവിധാനങ്ങളുടെ ദുരുപയോഗം ആണെന്നും ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14 ഉം 21 ഉം ലംഘിക്കുന്നതാണെന്നും കോടതി വിധിച്ചു. ആര്‍ട്ടിക്കിള്‍ 14 ഉം 21 ഉം അനുസരിച്ച്, പൗരന്മാര്‍ക്ക് അവരുടെ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാന്‍ മാത്രമല്ല, അന്തസ്സോടെ ജീവിക്കാനുള്ള അവകാശവുമുണ്ട് എന്ന് കോടതി നിരീക്ഷിച്ചു. ചൗധരിയെ നാടുകടത്തിക്കൊണ്ടുള്ള ഉത്തരവ് നിലനില്‍ക്കില്ലെന്ന് വിലയിരുത്തി കൊണ്ട് ബെഞ്ച് നടപടി റദ്ദാക്കി. 2019 മുതല്‍ കേന്ദ്ര സര്‍ക്കാരിന്റെ വിവിധ നയങ്ങള്‍ക്കെതിരെ , ധര്‍ണകള്‍, പ്രകടനങ്ങള്‍ എന്നിവ സംഘടിപ്പിക്കുന്നതില്‍ പങ്കാളിയായതാണ് ചൗധരിക്കെതിരായ നടപടികള്‍ക്ക് കാരണമായത്. പൗരത്വ ഭേദഗതി നിയമം, ദേശീയ പൗരത്വ രജിസ്റ്റര്‍, വഖഫ് (ഭേദഗതി) ബില്‍ എന്നിവയ്ക്കെതിരായ പ്രതിഷേധങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു. ചൗധരി ശക്തമായ സര്‍ക്കാര്‍ വിരുദ്ധ മുദ്രാവാക്യം വിളിച്ചുവെന്നും ആ പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് അദ്ദേഹത്തിനെതിരെ രജിസ്റ്റര്‍ ചെയ്ത നിരവധി ക്രിമിനല്‍ കേസുകള്‍ ഉണ്ടെന്നും പുറത്താക്കല്‍ ഉത്തരവില്‍ പറഞ്ഞിരുന്നു. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 3 ന് പുറപ്പെടുവിച്ച ഒരു പുറത്താക്കല്‍ ഉത്തരവിനെ ചോദ്യം ചെയ്ത് ചൗധരി ഈ വര്‍ഷം മാര്‍ച്ച് 27 ന് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.


One India Malayalam 1 hour ago
Home Flash News