Select Location
All Locations
State
Region
City / District
'റേസിംഗ് കാറുകളിലും എഥനോൾ ഉപയോഗിക്കുന്നു'; ബയോഫ്യുവൽ പദ്ധതിയെ പ്രതിരോധിച്ച് പെട്രോളിയം മന്ത്രി

'റേസിംഗ് കാറുകളിലും എഥനോൾ ഉപയോഗിക്കുന്നു'; ബയോഫ്യുവൽ പദ്ധതിയെ പ്രതിരോധിച്ച് പെട്രോളിയം മന്ത്രി

കേന്ദ്ര സർക്കാരിന്റെ എഥനോൾ മിശ്രിത ഇന്ധന പദ്ധതിയെ പൂർണ്ണമായി പിന്തുണച്ച് പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി. എഥനോൾ ചേർത്ത ഇന്ധനം വാഹനങ്ങളുടെ മൈലേജ് കുറയ്ക്കുമെന്ന പ്രചാരണം തെറ്റാണെന്നും റേസിംഗ് കാറുകളിൽ പോലും എഥനോൾ ഉപയോഗിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. എഥനോൾ ചേർത്ത ഇന്ധനം വാഹനങ്ങളുടെ ആക്‌സിലറേഷനും സുഗമമായ യാത്രയ്ക്കും സഹായിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

എഥനോൾ ഉപയോഗം മൂലം മൈലേജിൽ നേരിയ കുറവുണ്ടാകാം എന്ന ആശങ്കയോട് പ്രതികരിക്കവെ ഇത് പല ഘടകങ്ങൾ മൂലമാകാം എന്നും എഥനോൾ കൊണ്ട് മാത്രമാകില്ലെന്നും അദ്ദേഹം പറഞ്ഞു. സിയാം (SIAM), എആർഎഐ (ARAI) തുടങ്ങിയ എല്ലാ പ്രമുഖ ഓട്ടോമൊബൈൽ പങ്കാളികളുമായും ആലോചിച്ച ശേഷമാണ് ഇ20 ഇന്ധനം രാജ്യത്ത് നടപ്പാക്കിയത്. എഥനോൾ ചേർത്ത ഇന്ധനം ഉപയോഗിച്ചാൽ വാഹന ഇൻഷുറൻസ് പരിരക്ഷ ലഭിക്കില്ലെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് ഇൻഷുറൻസ് കമ്പനികൾ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

നിലവിലെ 20 ശതമാനം എഥനോൾ മിശ്രിതത്തിൽ നിന്ന് 25 ശതമാനത്തിലേക്ക് മാറുന്ന കാര്യം ആവശ്യമായ എല്ലാ പരിശോധനകൾക്കും ടെസ്റ്റുകൾക്കും ശേഷം മാത്രമേ പരിഗണിക്കുകയുള്ളൂ. ഇന്ത്യയിലെ വളർന്നുവരുന്ന വിപണിയിൽ ഇലക്ട്രിക് വാഹനങ്ങൾ, ബയോഫ്യുവൽ, ഹൈബ്രിഡ്, സിഎൻജി വാഹനങ്ങൾ എന്നിവയ്ക്കെല്ലാം ഒരുപോലെ വളരാൻ അവസരമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

മിഡിൽ ഈസ്റ്റ് സംഘർഷത്തെ തുടർന്ന് ആഗോളതലത്തിൽ അസംസ്‌കൃത എണ്ണവില വർദ്ധിച്ചതിനെ തുടർന്ന് പൊതുമേഖലാ എണ്ണക്കമ്പനികൾക്ക് ജൂൺ 30 വരെയുള്ള കാലയളവിൽ 74,781 കോടി രൂപയുടെ നഷ്ടമുണ്ടായതായി മന്ത്രി അറിയിച്ചു. പെട്രോൾ, ഡീസൽ, എൽപിജി എന്നിവ സബ്‌സിഡി നിരക്കിൽ വിറ്റതിലൂടെ ഏപ്രിൽ-ജൂൺ പാദത്തിൽ ആകെ 1,88,871 കോടി രൂപയുടെ അണ്ടർ റിക്കവറി രേഖപ്പെടുത്തിയിട്ടുണ്ട്. നിലവിൽ രാജ്യാന്തര വിപണിയിൽ എണ്ണവില കുറഞ്ഞിട്ടുണ്ടെങ്കിലും രണ്ട് മാസം മുമ്പ് ഉയർന്ന വിലയ്ക്ക് വാങ്ങിയ അസംസ്‌കൃത എണ്ണയുടെ സ്റ്റോക്കാണ് ഇപ്പോൾ ഉപയോഗിക്കുന്നത്. വരും മാസങ്ങളിലും വിലക്കുറവ് തുടരുകയാണെങ്കിൽ ഇന്ധനവില കുറയ്ക്കുന്ന കാര്യം ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയുടെ എഥനോൾ മിശ്രിത പദ്ധതി പൂർണ്ണമായും സുരക്ഷിതമാണെന്ന് പെട്രോളിയം പ്രകൃതി വാതക മന്ത്രാലയവും വ്യക്തമാക്കി. അമേരിക്ക, ബ്രസീൽ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിലും ഇത് വിജയകരമായി നടപ്പാക്കിയിട്ടുണ്ട്. അസംസ്‌കൃത എണ്ണ ഇറക്കുമതി കുറച്ചതിലൂടെ 1.4 ലക്ഷം കോടിയിലധികം രൂപയുടെ വിദേശനാണ്യം ലാഭിക്കാൻ ഈ പദ്ധതിയിലൂടെ രാജ്യത്തിന് കഴിഞ്ഞിട്ടുണ്ട്. കാർബൺ പുറന്തള്ളൽ 30 ശതമാനം വരെ കുറയ്ക്കാനും പരിസ്ഥിതി സൗഹൃദമായ ഇന്ധന ഉപയോഗം പ്രോത്സാഹിപ്പിക്കാനും എഥനോൾ ബ്ലെൻഡിംഗിലൂടെ സാധിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.


News18Kerala 1 hour ago
Home Flash News