മലബാറിൽ ഇനി ബീഫ് തൊട്ടാൽ പൊള്ളും, വില കൂടി; കൂട്ടിയത് 100 രൂപവരെ
ബീഫ് ഇഷ്ടമല്ലാത്തവർ വിളരമായിരിക്കും അല്ലേ, എന്നാൽ ഇനി മലബാർ മേഖലയിൽ ബീഫ് തൊട്ടാൽ പൊള്ളും. ബീഫിന്റെ വില കൂട്ടിയതായി ഓൾ കേരള മീറ്റ് മർച്ചന്റ്സ് അസോസിയേഷൻ അറിയിച്ചു.
കിലോയ്ക്ക് 60 മുതൽ 100 രൂപവരെയാണ് വർധിപ്പിച്ചത്. എല്ലുള്ളതിന് കിലോയ്ക്ക് 400 രൂപയും എല്ലില്ലാത്ത ഇറച്ചി കിലോയ്ക്ക് ഇനി 460 രൂപയുമാകും. ഈ മാസം 15 മുതലാണ് കൂട്ടിയ വില പ്രാബല്യത്തിൽ വരിക. ഓൾ കേരള മീറ്റ് മർച്ചന്റ്സ് അസോസിയേഷൻ ജില്ലാ ജനറൽ ബോഡി യോഗമാണ് വില കൂട്ടാനുള്ള തീരുമാനം കൈക്കൊണ്ടത്. എല്ലുള്ള ഇറച്ചിക്ക് നിലവിൽ 340 രൂപയാണ് വില. എല്ലില്ലാത്തതിന് 360 രൂപയുമാണ് ഈടാക്കുന്നത്. എന്നാൽ ജൂലൈ 15 മുതൽ വർധിപ്പിച്ച നിരക്കിലാകും കച്ചവടം നടക്കുക.
കേരളത്തിലും അയൽ സംസ്ഥാനങ്ങളിലും കന്നുകാലികൾക്ക് അനിയന്ത്രിതമായി വിലകൂടിയതാണ് ഇവിടെ ഇറച്ചിക്ക് വില കൂടാൻ പ്രധാന കാരണം എന്നാണ് കച്ചവടക്കാർ പറയുന്നത്. കൂടാതെ മേഖലയിലെ ഉപോത്പന്നങ്ങളായ തുകൽ, എല്ല്, നെയ്യ് എന്നിവയ്ക്കുണ്ടായ വിലയിടിവും തിരിച്ചടിയായെന്ന് കച്ചവടക്കാർ പറയുന്നു.