Select Location
All Locations
State
Region
City / District
ഖമനേയിയുടെ ഭൗതികശരീരം നാലുമാസക്കാലം എവിടെയായിരുന്നു? അന്ത്യാഞ്ജലി അർപ്പിക്കാനായി തെഹ്റാനിലെത്തുന്നത് ആയിരങ്ങൾ

ഖമനേയിയുടെ ഭൗതികശരീരം നാലുമാസക്കാലം എവിടെയായിരുന്നു? അന്ത്യാഞ്ജലി അർപ്പിക്കാനായി തെഹ്റാനിലെത്തുന്നത് ആയിരങ്ങൾ

യുഎസ് – ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവായിരുന്ന അയത്തുള്ള അലി ഖമനേയിയുടെ ഖബറടക്ക ചടങ്ങുകളിൽ പങ്കെടുക്കാനായി തെഹ്റാനിലേക്ക് ആയിരക്കണക്കിന് ജനങ്ങളാണ് ഒഴുകിയെത്തുന്നത്. ഫെബ്രുവരി 28നാണ് അദ്ദേഹം കൊല്ലപ്പെട്ടത്. ഇറാനും യുഎസും തമ്മിലുള്ള താൽക്കാലിക വെടിനിർത്തൽ കരാറിന് പിന്നാലെയാണ് ഇറാൻ ഭരണകൂടം ഖമനേയിയുടെ അന്ത്യോപചാര ചടങ്ങുകൾക്കുള്ള ഒരുക്കങ്ങൾ ആരംഭിച്ചത്.

ഇറാന്റെ ദേശീയ പതാക പുതപ്പിച്ച ഖമേനിയുടെ ശവമഞ്ചം ഇസ്ലാമിക് റിപ്പബ്ലിക്കിലെ പ്രധാന ചടങ്ങുകൾ നടക്കുന്ന ഗ്രാൻഡ് മൊസല്ലയിലേക്ക് കൊണ്ടുപോകുന്ന ചിത്രങ്ങൾ ഇറാനിലെ മാധ്യമങ്ങളും അന്താരാഷ്ട്ര ഏജൻസികളും പുറത്തുവിട്ടിട്ടുണ്ട്. തെഹ്റാനിലെ ചടങ്ങുകൾക്കുശേഷം ഖമനേയിയുടെ മൃതദേഹം ഇറാഖിലെ പുണ്യനഗരങ്ങളായ നജാഫിലേക്കും കർബലയിലേക്കും കൊണ്ടുപോകുമെന്നാണ് റിപ്പോർട്ടുകൾ. തുടർന്ന് ജൂലായ് ഒമ്പതിന് ഇറാനിലെ അദ്ദേഹത്തിന്റെ ജന്മനാടായ മഷാദിലെ ഇമാം റെസ തീർത്ഥാടന കേന്ദ്രത്തിൽ ഖബറടക്കും.

അദ്ദേഹം മരിച്ച് നാല് മാസങ്ങൾക്കൊടുവിലാണ് സംസ്‌കാര ചടങ്ങുകൾ നടക്കാൻ പോകുന്നത്. ഇത് ഇസ്ലാമിക ആചാരപ്രകാരം തികച്ചും അസാധാരണമാണ്. യുഎസ്-ഇസ്രയേൽ ആക്രമണങ്ങൾ രൂക്ഷമായിരുന്ന സാഹചര്യമാണ് ഈ കാലതാമസത്തിന് കാരണമായതെന്നാണ് അധികൃത‌ർ നൽകുന്ന വിശദീകരണം. ഖമനേയിയുടെ മൃതദേഹം ഖബറടക്കിയെന്ന തരത്തിലുള്ള വാർത്തകൾ മാസങ്ങൾക്ക് മുൻപേ പ്രചരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് മൃതദേഹം മതപരമായ നിയമങ്ങൾക്കനുസൃതമായി ശീതീകരിച്ച അറയിൽ സൂക്ഷിക്കുകയായിരുന്നുവെന്ന് ഇറാൻ ഉദ്യോഗസ്ഥർ വ്യക്തമാക്കിയത്. ഇസ്ലാം മതവിശ്വാസ പ്രകാരം മൃതദേഹത്തിൽ രാസവസ്തുക്കൾ ഉപയോഗിച്ചുള്ള എംബാമിം​ഗ് അനുവദനീയമല്ലാത്തതിനാലാണ് മൃതദേഹം ശീതീകരിച്ച് സൂക്ഷിച്ചത്.


Kairali News 1 hour ago
Home Flash News