അയോധ്യ രാമക്ഷേത്രത്തിലെ ഫണ്ട് തട്ടിപ്പ്: ട്രസ്റ്റ് യോഗം ഇന്ന്; കൈയൊഴിഞ്ഞ് ട്രഷറർ
സ്ഥാനമാനങ്ങൾ നോക്കാതെ ഇതിന് ഉത്തരവാദികളായവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് സ്വാമി ഗോവിന്ദ് ആവശ്യപ്പെട്ടു
അയോധ്യയിലെ രാമക്ഷേത്രത്തിലെ സംഭാവനകളിൽ ക്രമക്കേട് നടന്നുവെന്ന ആരോപണത്തെച്ചൊല്ലി ശ്രീരാമ ജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റിൽ ഭിന്നത രൂക്ഷമാണെന്ന സൂചനകൾ നൽകിക്കൊണ്ട്, ട്രഷറർ സ്വാമി ഗോവിന്ദ് ദേവ് ഗിരി വിവാദത്തിൽ നിന്ന് കൈയൊഴിഞ്ഞു. സ്ഥാനമാനങ്ങൾ നോക്കാതെ ഇതിന് ഉത്തരവാദികളായവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് സ്വാമി ഗോവിന്ദ് ആവശ്യപ്പെട്ടു.
ഈ വിവാദത്തിൽ ട്രസ്റ്റിലെ ഒരു മുതിർന്ന ഭാരവാഹിയുടെ ആദ്യത്തെ വിശദമായ പരസ്യ പ്രതികരണമായിരുന്നു സ്വാമി ഗോവിന്ദ് ഗിരിയുടേത്. എന്നാൽ ട്രഷറർ എന്ന നിലയിലുള്ള തന്റെ നിയമപരമായ ഉത്തരവാദിത്തങ്ങളെ സംഭാവനകൾ കൈകാര്യം ചെയ്യുന്നതിലും സാമ്പത്തിക ഭരണ നിർവഹണത്തിലുമുള്ള ദൈനംദിന ചുമതലകളിലുള്ള ഉത്തരവാദിത്വങ്ങളിൽ നിന്നും കൈയ്യൊഴിയാൻ ഗിരി ശ്രമിച്ചു. രണ്ട് പേജുള്ള പ്രസ്താവനയിൽ, ഓഡിറ്റ് ചെയ്ത കണക്കുകളും രേഖകളും സൂക്ഷിക്കുന്നതിൽ മാത്രമാണ് തന്റെ ഉത്തരവാദിത്തം പരിമിതപ്പെടുത്തിയിരിക്കുന്നതെന്ന് ഗിരി ഉറപ്പിച്ചു പറഞ്ഞു.
"പൊലീസും അന്വേഷണ ഏജൻസികളും കുറ്റക്കാരെ പിടികൂടണം. പ്രതി എത്ര വലിയ ആളാണെങ്കിലും അവരുടെ പേരോ പദവിയോ നോക്കാതെ കോടതിക്ക് മുന്നിൽ ഹാജരാക്കി കർശന ശിക്ഷ നൽകണം," ഗിരി പറഞ്ഞു. അയോധ്യയിലെ സന്ത് മണ്ഡൽ, ആരോപിക്കപ്പെടുന്ന ക്രമക്കേടുകളിൽ ട്രസ്റ്റിന്റെ ട്രഷറർക്ക് മേൽ ഉത്തരവാദിത്തം ചുമത്താൻ ശ്രമിച്ചതിന് തൊട്ടുപിറ്റേന്നാണ് ഗിരിയുടെ പ്രസ്താവന വരുന്നത്. "ഞാൻ ഒരിക്കലും ഒരു പദവിയും ആവശ്യപ്പെടുകയോ അതിനായി ശ്രമിക്കുകയോ ചെയ്തിട്ടില്ല," ഗിരി പറഞ്ഞു. ശ്രീരാമനോടുള്ള സേവനമായി മാത്രമാണ് താൻ ട്രഷറർ സ്ഥാനം സ്വീകരിച്ചതെന്നും ഗിരികൂട്ടിച്ചേർത്തു. രാജ്യത്തുടനീളമുള്ള ആത്മീയ ചടങ്ങുകൾ കാരണം ഒന്നര മുതൽ രണ്ട് മാസത്തിൽ ഒരിക്കൽ മാത്രമാണ് താൻ അയോധ്യ സന്ദർശിക്കാറുള്ളതെന്നും തന്റെ യാത്രയ്ക്കോ താമസത്തിനോ ഉള്ള ചെലവുകൾ ട്രസ്റ്റിൽ നിന്ന് ഈടാക്കിയിട്ടില്ലെന്നും ഗിരി പറഞ്ഞു. "വരവ് ചെലവുകളുടെ ഓഡിറ്റ് ചെയ്ത രേഖകൾ സൂക്ഷിക്കുന്നതിൽ മാത്രമായാണ് എന്റെ ഉത്തരവാദിത്തം പരിമിതപ്പെടുത്തിയിരിക്കുന്നത്; സംഭാവനകൾ സ്വീകരിക്കുന്നതോ, ബാങ്ക് അക്കൗണ്ടുകൾ കൈകാര്യം ചെയ്യുന്നതോ, പണമിടപാടുകൾക്ക് അനുമതി നൽകുന്നതോ എന്റെ ചുമതലയുടെ ഭാഗമല്ല... ട്രഷറർ എന്ന നിലയിൽ, തുടക്കം മുതലുള്ള വരവ് ചെലവുകളുടെ ഓഡിറ്റ് ചെയ്ത എല്ലാ രേഖകളും സുരക്ഷിതമായി സൂക്ഷിച്ചിട്ടുണ്ട്, അംഗീകൃത ഏജൻസികൾക്ക് ഏത് സമയത്തും ഇത് പരിശോധിക്കാവുന്നതാണ്," ഗിരി പറഞ്ഞു.
അക്കൗണ്ടിംഗ് സംവിധാനത്തെക്കുറിച്ച് വിശദീകരിച്ച ഗിരി, ട്രസ്റ്റിന്റെ ചാർട്ടേഡ് അക്കൗണ്ടന്റുമാരും മുഴുവൻ സമയ അക്കൗണ്ടിംഗ് ജീവനക്കാരുമാണ് എല്ലാ മാസവും അക്കൗണ്ടുകൾ സൂക്ഷിക്കുകയും പരിശോധിക്കുകയും ചെയ്യുന്നതെന്നും, തന്റെ കൃത്യമായ സന്ദർശന വേളകളിൽ താൻ ഓഡിറ്റ് ചെയ്ത രേഖകൾ അവലോകനം ചെയ്യാറുണ്ടെന്നും പറഞ്ഞു. "ട്രസ്റ്റി ആയതിനുശേഷം, ക്ഷേത്രത്തിനായി ആരിൽ നിന്നും വ്യക്തിപരമായി പണമായോ മറ്റ് വഴിപാടുകളായോ ഞാൻ സംഭാവനകൾ സ്വീകരിച്ചിട്ടില്ല," ഗിരി കൂട്ടിച്ചേർത്തു. തന്റെ രണ്ട് അടുത്ത ബന്ധുക്കളിൽ നിന്നുള്ള സംഭാവനകൾ മാത്രമാണ് ഇതിനപവാദമെന്നും — അന്തരിച്ച മൂത്ത സഹോദരി നൽകിയ 11,000 രൂപയും മറ്റൊരു ബന്ധു നൽകിയ 9 കിലോഗ്രാം വെള്ളിക്കട്ടയും — ഇവ രണ്ടും ഉടൻ തന്നെ ട്രസ്റ്റിൽ നിക്ഷേപിച്ചതായും ഗിരി പറഞ്ഞു. ട്രസ്റ്റിന്റെ സാമ്പത്തിക ഇടപാടുകൾ പൂർണ്ണമായും ബാങ്കിംഗ് സംവിധാനത്തിലൂടെയാണ് നടക്കുന്നത് എന്ന് ഗിരി കൂട്ടിച്ചേർത്തു. "രാമക്ഷേത്രത്തിന് വേണ്ടിയുള്ള എല്ലാ ചെലവുകളും നേരിട്ട് ബാങ്കുകൾ വഴിയാണ് നടത്തുന്നത്. ഞങ്ങൾക്ക് ചെക്ക് ബുക്ക് ഇല്ല, പണമായി യാതൊരു ഇടപാടും നടത്തുന്നില്ല; എല്ലാ ഇടപാടുകളും ബാങ്ക് ട്രാൻസ്ഫറുകൾ വഴിയാണ്," എന്ന് പറഞ്ഞ ഗിരി, താൻ ട്രസ്റ്റിന്റെ ഒരു ബാങ്ക് അക്കൗണ്ടിലും ഒപ്പിടാൻ അധികാരമുള്ള ആളല്ലെന്നും പണമിടപാടുകൾക്ക് അനുമതി നൽകുന്നതിൽ തനിക്ക് പങ്കില്ലെന്നും കൂട്ടിച്ചേർത്തു. "തുടക്കം മുതൽ തന്നെ, ഭക്തർ ഭണ്ഡാര പെട്ടികളിൽ നിക്ഷേപിക്കുന്ന വഴിപാടുകൾ എണ്ണുന്ന സ്ഥലവുമായി എനിക്ക് യാതൊരു ബന്ധവുമില്ല," എന്ന് ഭണ്ഡാര പെട്ടികളുടെ മാനേജ്‌മെന്റിനെക്കുറിച്ച് ഗിരി പറഞ്ഞു.
ഗിരിയുടെ അഭിപ്രായത്തിൽ, ഭണ്ഡാര പെട്ടികൾ തുറക്കുന്നതും പണവും വിലപിടിപ്പുള്ള വസ്തുക്കളും എണ്ണുന്നതും ശേഖരിച്ചവ രേഖപ്പെടുത്തുന്നതും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി സംയുക്തമായി തയ്യാറാക്കിയ സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജർ (SOP) പ്രകാരമാണ് നടക്കുന്നത്, കഴിഞ്ഞ മാസം സന്ദർശിച്ചപ്പോൾ ഒരു തവണ മാത്രമാണ് താൻ വ്യക്തിപരമായി ഈ പ്രക്രിയയ്ക്ക് സാക്ഷ്യം വഹിച്ചതെന്നും ഗിരി പറഞ്ഞു. വിവാദം ഭക്തരുടെ വിശ്വാസത്തെ ഉലച്ചിട്ടുണ്ടെന്ന് സമ്മതിച്ച ഗിരി, സംഭാവനകളുടെ ഡിജിറ്റൽ നിരീക്ഷണം ശക്തമാക്കുക, വിലപിടിപ്പുള്ള വസ്തുക്കളുടെ രേഖപ്പെടുത്തൽ മെച്ചപ്പെടുത്തുക, എല്ലാ സംഭാവനകളും കൃത്യമായി കണക്കിൽ പെടുത്തുന്നുവെന്ന് ഉറപ്പാക്കാൻ സുതാര്യമായ 'ചെയിൻ-ഓഫ്-കസ്റ്റഡി' സംവിധാനം ഏർപ്പെടുത്തുക എന്നിവയിലൂടെ ട്രസ്റ്റിന്റെ ഭരണപരമായ ചട്ടക്കൂട് ശക്തിപ്പെടുത്താൻ നിർദ്ദേശിച്ചു.