പ്രവാസികളെ തിരിഞ്ഞുനോക്കാതെ യുഡിഎഫ് സർക്കാർ; ക്ഷേമപെൻഷൻ മുടങ്ങിയിട്ട് മൂന്ന് മാസം തികയുന്നു
പ്രവാസി ക്ഷേമ പെൻഷൻ മുടങ്ങിയതിൽ തുടർനടപടികൾ ഇല്ലാതെ യുഡിഎഫ് സർക്കാർ. ജൂലൈ മാസം ആയതോടെ, മൂന്നുമാസമായി പ്രവാസി പെൻഷൻ മുടങ്ങിയിട്ട്. എൽഡിഎഫ് സർക്കാർ പണം അനുവദിച്ചതിനാൽ 10 വർഷത്തിനിടെ മാർച്ച് വരെ ഒരു മാസംപോലും പെൻഷൻ മുടങ്ങിയിരുന്നില്ല. വിദേശത്തെ കഠിനാധ്വാനത്തിന് ശേഷം നാട്ടിൽ തിരിച്ചെത്തുമ്പോൾ സുരക്ഷിതമായ ഒരു ജീവിതം ലക്ഷ്യം വെച്ച് തങ്ങളുടെ സമ്പാദ്യത്തിന്റെ ഒരു ഭാഗം പെൻഷൻ പദ്ധതിയിലേക്ക് നൽകിയ പ്രവാസികൾ ഇപ്പോൾ വലിയ ഭീതിയിലൂടെയാണ് കടന്നുപോകുന്നത്. രണ്ട് വിഭാഗങ്ങളിലായാണ് പെൻഷൻ നൽകി വരുന്നത്. ഗൾഫ് രാജ്യങ്ങളിൽ കഴിയുമ്പോൾ തന്നെ പദ്ധതിയിൽ ചേർന്നവർക്ക് 3,500 രൂപയും, നാട്ടിൽ തിരിച്ചെത്തിയ ശേഷം പദ്ധതിയിൽ ചേർന്നവർക്ക് 3,000 രൂപയുമാണ് ലഭിക്കുന്നത്.
മുൻ ചെയർമാൻ രാജിവെച്ചതിനെ തുടർന്ന് ബോർഡ് നിലവിലില്ലാത്ത സാഹചര്യം ഈ പദ്ധതികളുടെ പ്രവർത്തനത്തെ പൂർണ്ണമായും അവതാളത്തിലാക്കിയിരിക്കുകയാണ്. പെൻഷൻ മാത്രമല്ല, പ്രവാസികൾക്കായുള്ള നോർക്കയുടെ ഹെൽത്ത് കെയർ പദ്ധതികൾ, ഇൻഷുറൻസ് പദ്ധതികൾ തുടങ്ങിയവയും ഇപ്പോൾ കൃത്യമായി നടക്കുന്നില്ലെന്ന് പ്രവാസികൾ പരാതിപ്പെടുന്നുണ്ട്. ഗൾഫ് രാജ്യങ്ങളിൽ മാത്രം 35 ലക്ഷത്തോളം പ്രവാസികളുണ്ട്. അവരെ ആശ്രയിച്ച് കഴിയുന്ന കേരളത്തിലെ ഒന്നര കോടിയോളം വരുന്ന ആളുകളുടെ സംരക്ഷണം ഉറപ്പാക്കേണ്ട സർക്കാർ, പ്രവാസികളോട് നിഷ്ക്രിയമായ മനോഭാവവും അവഗണനയുമാണ് കാണിക്കുന്നതെന്ന് പ്രവാസ ലോകം കുറ്റപ്പെടുത്തുകയാണ്. മുൻപ് ഇടതുപക്ഷ സർക്കാരിന്റെ കാലത്ത് നോർക്കയും പ്രവാസി ക്ഷേമനിധി ബോർഡും വളരെ കാര്യക്ഷമമായി പ്രവർത്തിച്ചിരുന്നുവെന്നും എന്നാൽ ഇപ്പോൾ പ്രവാസി ക്ഷേമം വെറും വാക്കുകളിൽ മാത്രമായി ഒതുങ്ങുകയാണ്.