Select Location
All Locations
State
Region
City / District
12-കാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി; മൃതദേഹം കാണിച്ചുകൊടുത്തയാളെ തല്ലിക്കൊന്ന് ജനക്കൂട്ടം

12-കാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി; മൃതദേഹം കാണിച്ചുകൊടുത്തയാളെ തല്ലിക്കൊന്ന് ജനക്കൂട്ടം

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ 24 പർഗാനാസ് ജില്ലയിൽ പന്ത്രണ്ട് വയസ്സുകാരിയെ ബലാത്സംഗംചെയ്ത് കൊലപ്പെടുത്തി എന്നാരോപിച്ച് യുവാവിനെ പെൺകുട്ടിയുടെ കുടുംബാംഗങ്ങളും നാട്ടുകാരും ചേർന്ന് തല്ലിക്കൊന്നതായി റിപ്പോർട്ടുകൾ. ഞായറാഴ്ച നടന്ന ഈ സംഭവത്തെത്തുടർന്ന് പ്രദേശത്ത് വലിയ പ്രതിഷേധവും സംഘർഷാവസ്ഥയും നിലനിൽക്കുകയാണ്.

കേസിൽ ഒരു ബിജെപി പ്രവർത്തകനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്, കൂടാതെ അന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘത്തെ (SIT) രൂപീകരിക്കുകയും ചെയ്തു. ബാരുയിപുരിലെ സൂര്യപുർ മേഖലയിലാണ് ദാരുണമായ ഈ സംഭവം നടന്നത്. പോലീസ് പറയുന്നത് പ്രകാരം, ശനിയാഴ്ച ഉച്ചയ്ക്ക് സുഹൃത്തിന് ജന്മദിന സമ്മാനം വാങ്ങാൻ പോയ പെൺകുട്ടി തിരികെ വന്നില്ല.

നാലുപേർ ചേർന്ന് പെൺകുട്ടിയെ ബലമായി പിടിച്ചു കൊണ്ടുപോയതാണ് എന്നാണ് കുടുംബത്തിന്റെ ആരോപണം. രാത്രി മുഴുവൻ പെൺകുട്ടിക്കായി തിരച്ചിൽ നടത്തിയെന്നും എന്നാൽ സഹായത്തിനായി അഭ്യർത്ഥിച്ചിട്ടും പോലീസ് കൃത്യമായി പ്രതികരിച്ചില്ലെന്നും കുടുംബം കുറ്റപ്പെടുത്തി. പ്രതികളിൽ ഒരാൾ എന്ന് സംശയിക്കുന്ന ഒരു യുവാവിനെ ഞായറാഴ്ച രാവിലെ നാട്ടുകാർ പിടികൂടി. ഇയാളാണ് പെൺകുട്ടിയുടെ മൃതദേഹം എവിടെയാണെന്ന വിവരം വെളിപ്പെടുത്തിയത് എന്നാണ് നാട്ടുകാർ പറയുന്നത്. സൂര്യപുർ ഹട്ട് മേഖലയിലെ ഒരു കുളത്തിനരികിൽ ചാക്കിൽ കെട്ടിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ പ്രകോപിതരായ കുടുംബാംഗങ്ങളും നാട്ടുകാരും ചേർന്ന് ഈ യുവാവിനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു.

ആൾക്കൂട്ടത്തിന്റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഇയാൾ പിന്നീട് മരിച്ചു. പെൺകുട്ടിയുടെ മരണത്തിൽ പങ്കുണ്ടെന്ന സംശയത്തെ തുടർന്ന് പ്രകോപിതരായ ജനക്കൂട്ടം ഇയാളെ തല്ലിക്കൊന്നതാണെന്ന് ഐജി (പ്രസിഡൻസി റേഞ്ച്) കങ്കർപ്രസാദ് ബറൂയി സ്ഥിരീകരിച്ചു. മൃതദേഹം കണ്ടെടുത്തതിന് പിന്നാലെ ബാരുയിപുർ-ജോയ്‌നഗർ റോഡ് ഉപരോധിച്ചും ടയറുകൾ കത്തിച്ചും വൻ പ്രതിഷേധം അരങ്ങേറി. പ്രതിഷേധക്കാർ നിരവധി പോലീസ് വാഹനങ്ങൾ തകർക്കുകയും ചെയ്തു. സംഘർഷാവസ്ഥ കണക്കിലെടുത്ത് സമാധാനം പുനഃസ്ഥാപിക്കാൻ പ്രദേശത്ത് വൻ പോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. മെഗാഫോണിലൂടെ പ്രതിഷേധക്കാരെ അഭിസംബോധന ചെയ്ത ഐജി ബറൂയി, റോഡ് ഉപരോധം അവസാനിപ്പിക്കണമെന്ന് അഭ്യർത്ഥിച്ചു. കുറ്റവാളികൾക്ക് നിയമപരമായ പരമാവധി ശിക്ഷ ഉറപ്പാക്കുമെന്ന് അദ്ദേഹം ഉറപ്പുനൽകി.

മറ്റു പ്രതികൾക്കായി പോലീസ് തിരച്ചിൽ നടത്തുകയാണെന്ന് പറഞ്ഞ ഐജി ബറൂയി, 'ആരെയും വെറുതെ വിടില്ല' എന്നും വ്യക്തമാക്കി. അക്രമ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രാദേശിക ബിജെപി പ്രവർത്തകനായ ശന്തനു മണ്ഡലിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കേസിൽ ഇതുവരെ നാലുപേരെ അറസ്റ്റ് ചെയ്തതായും പോലീസ് അറിയിച്ചു. കേസിൽ സുതാര്യവും വേഗത്തിലുള്ളതുമായി അന്വേഷണം ഉണ്ടാകുമെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ ഉറപ്പ് നൽകിയതിന് ശേഷം മാത്രമാണ് പ്രതിഷേധക്കാർ പെൺകുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയക്കാൻ സമ്മതിച്ചത് പ്രദേശത്ത് ഇപ്പോഴും സംഘർഷാവസ്ഥ നിലനിൽക്കുകയാണ്.


Manorama News 1 hour ago
Home Flash News