കൊച്ചിക്കാർക്ക് സന്തോഷ വാർത്ത; വൈപ്പിൻ ബീച്ച് കോറിഡോർ പദ്ധതി പുനരാരംഭിച്ചു, 2.96 കോടി ചിലവ്..!
കൊച്ചി: എറണാകുളം ജില്ലയിലെ ടൂറിസം മേഖലയ്ക്ക് വലിയ ഉണർവ് പകരുന്ന വൈപ്പിൻ ബീച്ച് കോറിഡോർ പദ്ധതിയും കടമ്പ്രയാർ ഇക്കോ ടൂറിസം പദ്ധതിയും വീണ്ടും സജീവമാകുന്നു. നിയമസഭാ തിരഞ്ഞെടുപ്പിനെ തുടർന്ന് മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നതോടെ നിർത്തിവെച്ചിരുന്ന പദ്ധതികളുടെ നിർമ്മാണ പ്രവർത്തനങ്ങൾ കഴിഞ്ഞയാഴ്‌ച അവസാനത്തോടെ പുനരാരംഭിച്ചു.
എറണാകുളം ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ നടപ്പാക്കുന്ന 2.96 കോടി രൂപയുടെ വൈപ്പിൻ ബീച്ച് കോറിഡോർ പദ്ധതി വൈപ്പിൻ ദ്വീപിലെ പ്രധാന ബീച്ചുകളെ ആധുനിക ടൂറിസം കേന്ദ്രങ്ങളാക്കി വികസിപ്പിക്കുകയാണ് ലക്ഷ്യമിടുന്നത്. പദ്ധതിയുടെ ഭാഗമായി ചെറായി, കുഴുപ്പിള്ളി, മുനമ്പം എന്നീ മൂന്ന് പ്രധാന ബീച്ചുകളിലെ അടിസ്ഥാന സൗകര്യങ്ങൾ നവീകരിക്കുകയും പുതിയ വിനോദസൗകര്യങ്ങൾ ഒരുക്കുകയും ചെയ്യും.
പദ്ധതിയുടെ ഭാഗമായി നിലവിലുള്ള സൗകര്യങ്ങൾ നവീകരിക്കുന്നതിനൊപ്പം വിനോദസഞ്ചാരികൾക്ക് കൂടുതൽ സൗകര്യപ്രദമായ അന്തരീക്ഷം സൃഷ്‌ടിക്കാനും ലക്ഷ്യമിടുന്നുണ്ട്. സ്‌നാക്ക് ബാറുകൾ, ആധുനിക ശുചിമുറികൾ, മഴക്കാല വിശ്രമകേന്ദ്രങ്ങൾ, കുട്ടികൾക്കായുള്ള കളിസ്ഥലങ്ങൾ, ഇരിപ്പിടങ്ങൾ, മെച്ചപ്പെട്ട നടപ്പാതകൾ, ലൈറ്റിങ് സംവിധാനം, മാലിന്യ സംസ്‌കരണ സംവിധാനങ്ങൾ എന്നിവയും പദ്ധതിയുടെ ഭാഗമായി ഒരുക്കും. ഇതിലൂടെ ആഭ്യന്തര-വിദേശ വിനോദസഞ്ചാരികളെ കൂടുതൽ ആകർഷിക്കാനാണ് ലക്ഷ്യം.
2017-ലാണ് വൈപ്പിൻ ബീച്ച് കോറിഡോർ പദ്ധതി ആദ്യമായി വിഭാവനം ചെയ്‌തത്. എന്നാൽ വിവിധ ഭരണപരവും സാമ്പത്തികവുമായ കാരണങ്ങളാൽ പദ്ധതി എട്ട് വർഷത്തോളം മുന്നോട്ട് പോകാതെ നിലച്ചിരുന്നു. പിന്നീട് 2025 ജൂലൈയിൽ പുതുക്കിയ പദ്ധതിക്ക് ഭരണാനുമതി ലഭിച്ചതോടെയാണ് പദ്ധതി വീണ്ടും സജീവമായത്. ഇതിന്റെ ഭാഗമായി ചെറായി ബീച്ചിൽ ആദ്യഘട്ട നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായിരുന്നു. അറബിക്കടലിനും കായലിനും ഇടയിൽ സ്ഥിതിചെയ്യുന്ന വൈപ്പിൻ ദ്വീപിലെ ബീച്ചുകൾ വർഷംതോറും ആയിരക്കണക്കിന് വിനോദസഞ്ചാരികളെ ആകർഷിക്കുന്ന പ്രധാന കേന്ദ്രങ്ങങ്ങളിൽ ഒന്ന് കൂടിയാണ്. മാത്രമല്ല ചെറായി ബീച്ചിന് സമീപമുള്ള കുഴുപ്പിള്ളി ബീച്ച് കേരളത്തിലെ ശ്രദ്ധേയമായ ഫ്ലോട്ടിങ് ബ്രിഡ്‌ജ് ഉള്ള ഏക ബീച്ചാണ്. ഇവിടെ കാണപ്പെടുന്ന കാസ്വറീന മരങ്ങളുടെ നിരയും സഞ്ചാരികളുടെ പ്രധാന ആകർഷണമാണ്.
ചെറായിൽ നിന്ന് വടക്കോട്ട് സ്ഥിതിചെയ്യുന്ന മുനമ്പം ബീച്ച് ഇതുവരെ വിനോദസഞ്ചാര മേഖലയിൽ കാര്യമായി വികസിപ്പിച്ചിട്ടില്ലെങ്കിലും വലിയ സാധ്യതകളുള്ള കേന്ദ്രമായാണ് വിലയിരുത്തപ്പെടുന്നത്. വൈപ്പിൻ ബീച്ച് കോറിഡോർ പദ്ധതി പൂർത്തിയാകുന്നതോടെ ഈ മൂന്ന് ബീച്ചുകളെയും ബന്ധിപ്പിച്ചുള്ള ഏകീകൃത ടൂറിസം ശൃംഖല രൂപപ്പെടുകയും എറണാകുളം ജില്ലയിലെ തീരദേശ ടൂറിസത്തിന് പുതിയ വളർച്ച കൈവരിക്കുമെന്നും ടൂറിസം വകുപ്പ് പ്രതീക്ഷിക്കുന്നു. അതുപോലെ തന്നെ കടമ്പ്രയാർ ഇക്കോ ടൂറിസം പദ്ധതി എറണാകുളം ജില്ലയിലെ പ്രകൃതി വിനോദസഞ്ചാര വികസനത്തിന് ഊർജം പകരുന്ന പ്രധാന പദ്ധതികളിലൊന്നാണ്. എറണാകുളം ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന ഈ പദ്ധതിയിലൂടെ കടമ്പ്രയാർ നദീതീരത്തെ പരിസ്ഥിതി സൗഹൃദ വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുകയാണ് ലക്ഷ്യം.
ബോട്ടിംഗ്, കയാക്കിംഗ്, നദീതീര നടപ്പാത, വ്യൂ പോയിന്റുകൾ, വിശ്രമകേന്ദ്രങ്ങൾ, കുട്ടികൾക്കായുള്ള വിനോദ സൗകര്യങ്ങൾ, ലാൻഡ്സ്കേപ്പിംഗ് എന്നിവ ഉൾപ്പെടുന്ന പദ്ധതിക്ക് പ്രാദേശിക സമ്പദ്‌വ്യവസ്ഥയ്ക്കും തൊഴിൽ അവസരങ്ങൾക്കും വലിയ ഉണർവ് നൽകുമെന്നാണ് കരുതുന്നത്. ഇതും പെരുമാറ്റ ചട്ടം നിലവിൽ വന്നതോടെ ജോലികൾ നിർത്തി വയ്ക്കുകയായിരുന്നു.