കള്ളത്തൂക്കം പിടിക്കാൻ ഇ-ത്രാസ്; റേഷൻകടകളെല്ലാം ഡിജിറ്റലാവും
തിരുവനന്തപുരം: കള്ളത്തൂക്കം പിടിക്കാനും അർഹരുടെ കൈകളിൽത്തന്നെ റേഷൻ എത്തുന്നുണ്ടെന്ന് ഉറപ്പാക്കാനുമായി റേഷൻകടകളിൽ ഇ-നിരീക്ഷണം ഊർജിതമാക്കുന്നു. ഇതിനായി എല്ലാ റേഷൻകടകളിലും ഇലക്‌ട്രോണിക് അളവുതൂക്കയന്ത്രം നിർബന്ധമാക്കും.
അവയെ ഇ-പോസ് യന്ത്രവുമായി സംയോജിപ്പിച്ച് റേഷൻവിതരണം സുതാര്യമാക്കുകയാണ് ലക്ഷ്യം. റേഷൻവിതരണ സോഫ്റ്റ്‌വേറിൽ ഗുണഭോക്താവിന്റെ ചിത്രം തെളിയുന്നതരത്തിൽ കടകളെല്ലാം ആധുനികീകരിക്കുമെന്ന് ഭക്ഷ്യ-പൊതുവിതരണവകുപ്പ് അധികൃതർ പറഞ്ഞു.
ഇ-പോസും ഇ-അളവുതൂക്കയന്ത്രവും സംയോജിപ്പിച്ച് റേഷൻവിതരണം കാര്യക്ഷമമാക്കാൻ കേന്ദ്രനിർദേശം വന്നിട്ട് വർഷങ്ങളായി. എൽ.ഡി.എഫ്. സർക്കാരിന്റെ കാലത്ത് ഇതിനൊരു ശ്രമമുണ്ടായെങ്കിലും നടപ്പായില്ല. ചില റേഷൻകടക്കാർ ഭക്ഷ്യധാന്യം വിതരണം ചെയ്തതിന്റെ മുഴുവൻ തുകയും അടയ്ക്കാറില്ലെന്നാണ് സർക്കാരിനു ലഭിച്ച പരാതി. അളവിലുള്ള വ്യത്യാസവും ചില ഘട്ടങ്ങളിൽ കരിഞ്ചന്തയും പൂഴ്ത്തിവെയ്പുമൊക്കെ ശ്രദ്ധയിൽപ്പെട്ടു. കേന്ദ്രസർക്കാരാവട്ടെ, റേഷൻവിതരണത്തിൽ കാര്യക്ഷമത ഉറപ്പാക്കാൻ തുടർച്ചയായി നിർദേശങ്ങളും പുറപ്പെടുവിക്കുന്നു. ഈ സാഹചര്യത്തിലാണ് ഇ-നിരീക്ഷണ പദ്ധതി.