Select Location
All Locations
State
Region
City / District
ബെംഗളൂരുവില്‍ ഫുട്പാത്ത് കച്ചവടത്തിന് പ്രതിമാസ വാടക 30000 രൂപ! പിന്നില്‍ വന്‍ റാക്കറ്റെന്ന് ആരോപണം

ബെംഗളൂരുവില്‍ ഫുട്പാത്ത് കച്ചവടത്തിന് പ്രതിമാസ വാടക 30000 രൂപ! പിന്നില്‍ വന്‍ റാക്കറ്റെന്ന് ആരോപണം

ഫുട്പാത്തില്‍ തെരുവ് കച്ചവടം ചെയ്യുന്നതിന് 30000 രൂപ പ്രതിമാസ വാടക ഈടാക്കുന്നു എന്ന ആരോപണവുമായി ബെംഗളൂരുവിലെ തെരുവ് കച്ചവടക്കാര്‍. ബെംഗളൂരു നഗരത്തിലുടനീളമുള്ള ഫുട്പാത്തുകളിലും റോഡരികുകളിലും മറ്റ് പൊതു ഇടങ്ങളിലും കച്ചവടം തുടരുന്നതിന് 30,000 രൂപ വരെ നിയമവിരുദ്ധമായ പ്രതിമാസ വാടക നല്‍കാന്‍ തങ്ങള്‍ നിര്‍ബന്ധിതരാകുകയാണ് എന്ന് കച്ചവടക്കാര്‍ പറയുന്നു.

ബെംഗളൂരുവിന്റെ പല ഭാഗങ്ങളിലും ഈ രീതി വ്യാപകമാണെന്ന് തെരുവ് കച്ചവടക്കാരുടെ അസോസിയേഷന്‍ അവകാശപ്പെട്ടു. അനധികൃത പിരിവുകളും കച്ചവടക്കാരെ ഉപദ്രവിക്കുകയും ചെയ്യുന്ന റാക്കറ്റ് ബെംഗളൂരുവില്‍ സജീവമാണ് എന്നാണ് ആരോപണം. ചൂഷണം തടയുന്നതിനൊപ്പം ദീര്‍ഘകാലമായി കച്ചവടക്കാരുടെ ഉപജീവനമാര്‍ഗ്ഗം സംരക്ഷിക്കുന്നതിനായി അധികാരികള്‍ ഔദ്യോഗികമായി നിയുക്ത വെന്‍ഡിംഗ് സോണുകള്‍ സൃഷ്ടിക്കണമെന്നും അസോസിയേഷന്‍ ആവശ്യപ്പെട്ടു.

വിവിധ തിരക്കേറിയ പ്രദേശങ്ങളില്‍ കച്ചവടം നടത്തുന്ന വഴിയോരക്കച്ചവടക്കാര്‍ തങ്ങളുടെ പ്രവര്‍ത്തനം തുടരുന്നതിനായി വലിയ തുക പ്രതിമാസം നല്‍കാന്‍ നിര്‍ബന്ധിതരാകുന്നുണ്ടെന്നാണ് ഇവര്‍ പറയുന്നത്. ഈ അനധികൃത പിരിവിന് ചില പ്രാദേശിക ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്നും പിരിക്കുന്ന പണത്തിന്റെ ഒരു വിഹിതം അവര്‍ക്ക് ലഭിക്കുന്നുണ്ടെന്നും സംഘടന ആരോപിക്കുന്നു.

പ്രശസ്തമായ വിവി പുരം ഫുഡ് സ്ട്രീറ്റ് ഒരു ഉദാഹരണമാണ്. ഇവിടത്തെ റോഡ് അടുത്തിടെ വൈറ്റ്-ടോപ്പിംഗ് ഉപയോഗിച്ച് നവീകരിച്ചതിനുശേഷവും അവിടെ വാണിജ്യ പ്രവര്‍ത്തനങ്ങള്‍ തഴച്ചുവളരുന്നു. നടപ്പാതകളിലും റോഡരികുകളിലും പ്രവര്‍ത്തിക്കുന്ന വ്യാപാരികള്‍, ബിസിനസ് തുടരുന്നതിന് തങ്ങളില്‍ പലരും അടുത്തുള്ള കടയുടമകള്‍ക്ക് പ്രതിമാസ 'വാടക' നല്‍കാന്‍ നിര്‍ബന്ധിതരാകുന്നുവെന്ന് ആരോപിച്ചു. പ്രസ്തുത റാക്കറ്റില്‍ പ്രദേശത്തെ വലിയ സ്വാധീനമുള്ളവരും ഉള്‍പ്പെടുന്നുവെന്നും, പതിവായി പണമടയ്ക്കാത്തവരെ അവരുടെ സ്റ്റാളുകള്‍ സ്ഥാപിക്കുന്നതില്‍ നിന്ന് തടയുമെന്നും വില്‍പ്പനക്കാര്‍ പറഞ്ഞുവെന്ന് അസോസിയേഷന്‍ അവകാശപ്പെട്ടു. നഗരത്തിന്റെ പല ഭാഗങ്ങളിലും അനധികൃത വാടക പിരിവ് നടക്കുന്നുണ്ടെന്ന് തെരുവ് കച്ചവടക്കാരുടെ അസോസിയേഷന്‍ സ്ഥിരീകരിച്ചു.

'ഈ ചൂഷണവും കുടിയിറക്ക ഭീഷണിയും അവസാനിപ്പിക്കാന്‍, വിശാലമായ നടപ്പാതകളിലെ കച്ചവടക്കാര്‍ക്ക് കോര്‍പ്പറേഷന്‍ ഔദ്യോഗികമായി സ്ഥലം നീക്കിവയ്ക്കണമെന്ന് ഞങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്' എന്ന് അസോസിയേഷന്‍ പ്രസിഡന്റ് രംഗസ്വാമി പറഞ്ഞു. മല്ലേശ്വരം, കെആര്‍ മാര്‍ക്കറ്റ് തുടങ്ങിയ പ്രദേശങ്ങളില്‍ വെന്‍ഡിംഗ് സോണുകള്‍ തിരിച്ചറിയുന്ന പ്രക്രിയ ഇതിനകം ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'ഇത് കോര്‍പ്പറേഷന് വരുമാനം ഉണ്ടാക്കുകയും ഒപ്പം തെരുവ് കച്ചവടക്കാര്‍ക്ക് നേരെയുള്ള പീഡനം തടയുകയും ചെയ്യും,' അദ്ദേഹം പറഞ്ഞു. 

'പ്രധാന റോഡുകളില്‍ വര്‍ഷങ്ങളായി വ്യാപാരം നടത്തുന്ന കച്ചവടക്കാരെ തിരിച്ചറിഞ്ഞ് അവര്‍ക്ക് മാത്രം പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കണമെന്നാണ് ഞങ്ങളുടെ അസോസിയേഷന്റെ ആവശ്യം. എല്ലാ അനധികൃത പുതിയ കച്ചവടക്കാരെയും നീക്കം ചെയ്യണം' രംഗസ്വാമി പറഞ്ഞു. ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) നടത്തുന്ന കുടിയൊഴിപ്പിക്കല്‍ നീക്കത്തെ ഹൈക്കോടതിയിലും സുപ്രീം കോടതിയിലും ചോദ്യം ചെയ്യാനുള്ള തീരുമാനവും അസോസിയേഷന്‍ പ്രഖ്യാപിച്ചു. ബദല്‍ ക്രമീകരണങ്ങള്‍ നല്‍കാതെ തെരുവ് കച്ചവടക്കാരെ കുടിയൊഴിപ്പിക്കാന്‍ കഴിയില്ലെന്ന് ഹൈക്കോടതിയും സുപ്രീം കോടതിയും ആവര്‍ത്തിച്ച് വിധിച്ചിട്ടുണ്ടെന്ന് രംഗസ്വാമി പറഞ്ഞു. തെരുവ് കച്ചവടക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി കോടതികള്‍ ഇടപെട്ട ഹൈദരാബാദ്, ഡല്‍ഹി, ചണ്ഡീഗഡ് എന്നിവിടങ്ങളിലെ സമാനമായ കേസുകള്‍ അദ്ദേഹം ചൂണ്ടിക്കാട്ടി.


One India Malayalam 1 hour ago
Home Flash News