കരൂർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് സർക്കാർ ജോലി നൽകുന്നതിന് മദ്രാസ് ഹൈക്കോടതി അനുമതി
നടൻ വിജയ് കരൂരിൽ നടത്തിയ ടിവികെ പ്രചരണ റാലിക്കിടെ തിക്കിലും തിരക്കിലുംപെട്ട് മരിച്ച 41 പേരുടെ കുടുംബാംഗങ്ങൾക്ക് സർക്കാർ ജോലി നൽകാൻ തമിഴ്നാട് സർക്കാരിന് മദ്രാസ് ഹൈക്കോടതിയുടെ അനുമതി. നിയമനങ്ങൾ താൽക്കാലികമായിരിക്കുമെന്നും കോടതിയുടെ അന്തിമ തീരുമാനത്തിന് വിധേയമായിരിക്കണമെന്നും കോടതി നിർദേശിച്ചു. മുഖ്യമന്ത്രി വിജയിയുടെ കരൂർ സന്ദേശനത്തിന് മുന്നോടിയായാണ് കോടതി അനുമതി നൽകിയത്.
ജസ്റ്റിസ് സി.വി. കാർത്തികേയൻ, ജസ്റ്റിസ് ആർ. ശക്തിവേൽ എന്നിവരടങ്ങിയ മദുരൈ ബെഞ്ചിന്റേതാണ് നടപടി. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് സർക്കാർ ജോലി നൽകുന്നതുമായി ബന്ധപ്പെട്ട ഏകീകൃത നയം നിലവിലുണ്ടോ എന്നത് വിശദമായി പരിശോധിക്കുമെന്നും കോടതി അറിയിച്ചു. നിയമന ഉത്തരവ് വിതരണം ചെയ്യുന്ന ചടങ്ങ് നടത്താനും ഹൈക്കോടതി അനുമതി നൽകി. കേസ് വീണ്ടും പരിഗണിക്കുന്നതിന് മുമ്പ് നിയമനം ലഭിക്കുന്നവർക്ക് ആദ്യ ശമ്പളം വിതരണം ചെയ്യരുതെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.
കരൂർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാർ ജോലി നൽകുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിലാണ് കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.
മുഖ്യമന്ത്രിയായതിന് ശേഷം ആദ്യമായാണ് വിജയ് കരൂർ സന്ദർശിക്കുന്നത്. തിക്കിലും തിരക്കിലുംപെട്ട് മരിച്ച 41 പേരുടെ കുടുംബങ്ങളെയും വിജയ് സന്ദർശിക്കും. കുടുംബാംഗങ്ങളുടെ വിദ്യാഭ്യാസ യോഗ്യതയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം. വിവിധ സർക്കാർ വകുപ്പുകളിലെ നിയമന ഉത്തരവുകളും വിജയ് കൈമാറും.